“നിന്‍റെ ഡയലോഗ് മൊത്തം ഞാന്‍ കേട്ടു. ഒരു എന്ട്രിയ്ക്ക് നോക്കി നിക്കുവാരുന്നു. ഷാരോണിന്‍റെ കൈയിലെ സൌണ്ട് റിക്കോഡ്, റോയീ നീ വിചാരിക്കുന്ന പോലെ അത്ര എളുപ്പമല്ല. എസ്പെഷ്യലി റഫീഖിനെപ്പോലെയൊരു സൂപ്പര്‍ ജേണലിസ്റ്റ് വിചാരിച്ചാല്‍ കുഞ്ഞ് പീലിപ്പോസേ നിന്‍റെ ആണത്തം കുറ്റിയറ്റുപോകും. അത് കൊണ്ട് മേലാല്‍ ഇവടെ നെഴല്‍ വെട്ടത്ത് പോലും വന്നേക്കരുത്…”
“ഇല്ല…ഇല്ല…”
“നിന്‍റെ അപ്പന്‍ രാഷ്ട്രീയക്കാരന്‍റെ ഒറപ്പാണോ?”
“അല്ല…ശരിക്കും ഒള്ള ഒറപ്പ്…”
രമേശന്‍ വളരെ വിഷമിച്ച് നിലത്ത് നിന്നും എഴുന്നേറ്റ് സോഫയില്‍ തലപൂഴ്ത്തിയിരുന്നു.
നന്ദകുമാര്‍ ഷാരോണിനെ കൂട്ടി പുറത്തേക്ക് നടന്നു.
പിന്നെ അല്‍പ്പദൂരെയുള്ള ഒരു റെസ്റ്റോറന്‍റ്റിലേക്ക് ബൈക്ക് ഓടിച്ചു.
“വാ…”
പാര്‍ക്കിംഗ് ഏരിയയില്‍ ബൈക്ക് നിര്‍ത്തി റെസ്റ്റോറന്‍റ്റിന്‍റെ നേരെ നടന്ന്‍ കൊണ്ട് അയാള്‍ പറഞ്ഞു.
വെയിറ്ററോട് കാപ്പി കൊണ്ടുവരുവാന്‍ പറഞ്ഞിട്ട് അയാള്‍ അവളെ നോക്കി.
ഷാരോണ്‍ പുഞ്ചിരിയോടെയും ആരാധനയോടെയും അയാളെ നോക്കി.
“എന്ത് പറ്റി..”
അവളുടെ നോട്ടം കണ്ട് അയാള്‍ ചോദിച്ചു.
“രണ്ടാം ജന്മം ആണിത്….”
അവള്‍ പറഞ്ഞു.
അവള്‍ വീണ്ടും അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി.
“സാര്‍ പുറത്ത് നില്‍പ്പുണ്ടാരുന്നു എന്ന്‍ പറഞ്ഞത് നേരാരുന്നോ?”
അയാള്‍ പുഞ്ചിരിച്ചുകൊണ്ട് തലയനക്കി.
അവളുടെ കണ്ണുകള്‍ വിടര്‍ന്നു. നാണത്തിന്‍റെ നേരിയൊരു മഴ അവളുടെ കണ്ണുകളെ ചുണ്ടുകളെ , കവിളുകളെ നനച്ചു.
“അപ്പോള്‍…”
വികാരതീവ്രതയാല്‍ അവളുടെ ശബ്ദം വിറച്ചു.
“അപ്പോള്‍ ഞാന്‍ പറഞ്ഞതൊക്കെ….അതൊക്കെ സാര്‍ കേട്ടിരുന്നോ?”
അയാളുടെ ചുണ്ടുകളിലെ പുഞ്ചിരി മാഞ്ഞു.
അയാള്‍ അവയൊക്കെ കേട്ടുകഴിഞ്ഞിരിക്കുന്നു എന്ന്‍ ഷാരോണ്‍ ഉറപ്പിച്ചു.
ഈശോയേ….
താന്‍ റോയിയോട് എന്തൊക്കെയാണ് പറഞ്ഞത്?
ഓര്‍ക്കാന്‍ ശ്രമിക്കേണ്ട കാര്യമില്ല.
പറഞ്ഞ വാക്കുകള്‍ മുഴുവനും തന്‍റെ നാവിന്‍റെ നനവില്‍ ഇപ്പോഴുമുണ്ട്.
“ഞാന്‍ സാറിന്‍റെ ആരാന്ന് കേള്‍ക്കാനാ നിനക്കിഷ്ടം? കാമുകി? ഭാര്യ? വെപ്പാട്ടി?”
ആ വാക്കുകള്‍ താന്‍ പറയുമ്പോള്‍ സാര്‍ വെളിയില്‍ ഉണ്ടായിരുന്നു.
ഗുരുനാഥന്‍! അച്ഛനായി കണ്ടയാള്‍!