കൂട്ടുകാര്‍ക്ക് ശുഭരാത്രി നേര്‍ന്ന്‍ തന്‍റെ സൈക്കിളില്‍ തനിച്ചുവരികയായിരുന്നു ദിവ്യ.
നിറത്തില്‍ നിന്ന്‍ തുടങ്ങുന്ന കോബ്രാഹില്‍സിലേക്കുള്ള ഒറ്റയടിപ്പാതയുടെ അടുത്തെത്തിയപ്പോള്‍ അവള്‍ സൈക്കിള്‍ നിര്‍ത്തി.
അവളുടെ കണ്ണുകള്‍ ദൂരെ, ആകാശത്തേക്ക് ഉയര്‍ന്നുയര്‍ന്ന്‍ പോകുന്ന കൊടുമുടികളിലേക്ക് നീണ്ടു.
കോബ്രാഹില്‍സ്.
ഒടുങ്ങാത്ത നിഗൂഡതകളും പരേതാത്മാക്കളെക്കുറിച്ചുള്ള പുരാവൃത്തങ്ങളും നിറഞ്ഞ, ഇടതൂര്‍ന്ന കാടുകള്‍ നിറഞ്ഞ പര്‍വ്വത ശിഖരങ്ങള്‍.
അവള്‍ മലനിരകളില്‍നിന്ന്‍ നോട്ടം പിന്‍വലിച്ചു.
ജനനം മുതല്‍ കാണുന്നതാണെങ്കിലും അങ്ങോട്ട് നോക്കാതിരിക്കാനാവുന്നില്ല.
അവള്‍ സൈക്കിളില്‍ നിന്നിറങ്ങി.
ഒറ്റയടിപ്പാത തുടങ്ങുന്നിടത്ത് ഒരു ആല്‍മരമുണ്ട്.
ആല്‍മരചുവട്ടില്‍ ഭഗവതിയുടെ വിഗ്രഹവും.
അവള്‍ ഭഗവതിയുടെ മുമ്പിലെത്തി കൈകള്‍ കൂപ്പി.
“എന്‍റെ ഭഗവതീ…” അവള്‍ മന്ത്രിച്ചു. “എന്‍റെ ഡാഡിയെ, മമ്മിയെ, രോഹിത് അങ്കിളിന്‍റെ ആത്മാവിനെ കാത്തുകൊള്ളണേ…”
തന്‍റെ കണ്ണുകളില്‍ ജലകണങ്ങള്‍ നിറഞ്ഞിരിക്കുന്നത് അവള്‍ അറിഞ്ഞു.
രോഹിത് അങ്കിളിനെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ അങ്ങനെ സംഭവിക്കുന്നു.
അവള്‍ വീണ്ടും കോബ്രാ ഹില്‍സിലേക്ക് നോക്കി.
കോബ്രാഹില്‍സില്‍ നിന്ന്‍ വീശിയടിക്കുന്ന കാറ്റില്‍ അയാളുടെ സാന്നിധ്യമുണ്ട് എന്ന്‍ അവള്‍ക്ക് തോന്നി.
“എന്‍റെ രോഹിത് അങ്കിള്‍…”
അവളില്‍നിന്ന്‍ അറിയാതെ ഒരാമന്ത്രണം പുറത്തു വന്നു.
അയാളുടെ മുഖം തന്‍റെ മുമ്പില്‍ തെളിയുന്നത് അവള്‍ അറിഞ്ഞു.
തനിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ മുതല്‍ തന്‍റെ കൈപിടിച്ചുനടക്കുമായിരുന്ന, തനിക്ക് കഥകള്‍ പറഞ്ഞുതരുമായിരുന്ന, തനിക്ക് വേണ്ടി പാടുകയും ആടുകയും ചെയ്യുമായിരുന്ന തന്നെയും കൂട്ടി മലഞ്ചെരുവുകളിലും നദീതീരത്തും പോകുമായിരുന്ന രോഹിത് അങ്കിള്‍.
പാര്‍ട്ടികളില്‍ കേള്‍വിക്കാരെ വിസ്മയത്തിലാഴ്ത്തുന്ന വിധം പാടുകയും അസാധാരണ വൈഭവത്തോടെ നൃത്തം ചെയ്യുകയും ഇപ്പോഴും തമാശപറയുകയും എല്ലാക്കാര്യത്തിലും ഉത്സാഹം കാണിക്കുകയും ചെയ്യുമായിരുന്നു രോഹിത് അങ്കിള്‍.
കഴിഞ്ഞ വര്‍ഷം വരെ.