ദുബായില്‍ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ എക്സിക്യൂട്ടീവ് ആണ് അവന്‍റെ അച്ചന്‍.
രണ്ടു ജ്യെഷ്ടന്‍മാരും ദുബായില്‍ത്തന്നെ സ്വന്തം ബിസിനെസ് സ്ഥാപനങ്ങള്‍ നടത്തുന്നു.
ഏറ്റവും ഇളയവാനായ ജയകൃഷ്ണനും അമ്മയും തനിച്ചാണ് ആ വലിയ വീട്ടില്‍.
,മാതാപിതാക്കളില്‍ നിന്നും ജ്യേഷ്ഠസഹോദരന്‍മാരില്‍ നിന്നുമുള്ള അമിത ലാളനയും നിയന്ത്രണമില്ലായ്മയും അവനെ നിഷേധിയും അഹങ്കാരിയും ഏതു ദുഷ്പ്രവര്‍ത്തിയും ചെയ്യുന്നവനുമാക്കി.
നഗരത്തിലെ അധോലോക നേതാവായ നരിമറ്റം വര്‍ക്കിയുമായുള്ള അടുപ്പവും സൌഹൃദവും അവന്‍റെ കുറ്റകൃത്യ സ്വഭാവത്തെ പ്രോത്സാഹിപ്പിച്ചു.
ടോം ക്രൂയ്സ് പാറയുടെ മുകളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ജയകൃഷ്ണന്‍ ആശ്വാസത്തോടെ പിമ്പോട്ടു ചാരിയിരുന്നു.
അപ്പോഴാണ് പുറത്ത് ഒരു ജീപ്പ് വന്നുനില്‍ക്കുന്ന ശബ്ദം അവര്‍ കേട്ടത്.
“നാശം!”
അവന്‍ പിറുപിറുത്തു.
“ആരാന്ന് നോക്കിക്കേടാ സിദ്ധൂ,”
സിദ്ധാര്‍ത്ഥന്‍ പുറത്തേക്ക് പോയി.
അല്‍പ്പം കഴിഞ്ഞപ്പോള്‍ ബഹളം വെച്ച് ശീട്ട്കളിച്ചുകൊണ്ടിരുന്ന തന്‍റെ സുഹൃത്തുക്കള്‍ പെട്ടെന്ന്‍ നിശബ്ദരായത്‌ജയകൃഷ്ണന്‍ അറിഞ്ഞു.
തന്‍റെ പിമ്പില്‍ ഒരു പാദപതന സ്വരം അവന്‍ കേട്ടു.
ടെലിവിഷന്‍ സ്ക്രീനിലെ ഉദ്വേഗരംഗങ്ങളില്‍ നിന്ന്‍ ദൃഷ്ടിമാറ്റി ജയകൃഷ്ണന്‍ പിമ്പോട്ട് നോക്കി.
ഇന്‍സ്പെക്ടര്‍ അബ്രഹാം തന്‍റെ പിമ്പില്‍ നില്‍ക്കുന്നത് അവന്‍ കണ്ടു.
കൂടെ മൂന്നു നാല് കോണ്‍സ്റ്റബിള്‍മാരും.
“ഹാ!”
ജയകൃഷ്ണന്‍ ചിരിച്ചുകൊണ്ട് ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു.
“സാറെന്താ ഈ വഴിക്കൊക്കെ?”
“നിന്‍റെ കുഞ്ഞമ്മേടെ സുഖവിവരങ്ങള്‍ തെരക്കാന്‍ വന്നതാ,”
കാര്‍ക്കശ്യം നിറഞ്ഞ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു.
പിന്നെ ജയകൃഷ്ണനെയും സംഘാങ്ങങ്ങളെയും നോക്കി.
മേശപ്പുറത്ത് പകുതിയായ മദ്യക്കുപ്പിയും ഗ്ലാസുകളും ഭക്ഷണ വസ്തുക്കളും.
ആഷ്ട്രേ നിറച്ചും സിഗരെറ്റ് കുറ്റികള്‍.
അവസാനം അദ്ധേഹത്തിന്‍റെ നോട്ടം വീണ്ടും ജയകൃഷ്ണനിലെത്തി.
പോക്കറ്റില്‍ നിന്ന്‍ ഒരു പേപ്പര്‍ എടുത്ത് അദ്ദേഹം അവന്‍റെ മുഖത്തിന് നേരെ നിവര്‍ത്തി.
“സര്‍ച്ച് വാറണ്ട്!”
അദ്ദേഹം പറഞ്ഞു.
ജയകൃഷ്ണന്‍റെ മുഖം പെട്ടെന്ന്‍ ഭയാക്രാന്തമായി.
പക്ഷെ പെട്ടെന്ന്‍ തന്നെ അവന്‍ മനോനില വീണ്ടെടുത്തു.
“എന്ത് സര്‍ച്ച്?”
അവന്‍ അവിശ്വസനീയതയോടെ ചോദിച്ചു.
“നിന്‍റെയീ വീട്ടില്‍ ലക്ഷക്കണക്കിന് രൂപയുടെ ഹെറോയിനും ഹഷീഷും സൂക്ഷിച്ചിരിക്കുന്നു എന്ന്‍ ഇന്‍ഫോര്‍മേഷനുണ്ട്!”
പിന്നെ അദ്ദേഹം കോണ്‍സ്റ്റബിള്‍മാരെ നോക്കി.
“ബിഗിന്‍ ദ സര്‍ച്ച്!”
അദ്ദേഹം ഉത്തരവിട്ടു.