ലത്തീഫ് തലയില്‍ കൈവെച്ചു.
അവിശ്വസനീയതയോടെ അവന്‍ കൂട്ടുകാരെ നോക്കി.
അവരും വിസ്മയഭരിതരായിരുന്നു.
“അവസാനം ജയകൃഷ്ണന്‍ അഴിയെണ്ണാന്‍ പോകുന്നു!”
ആബിദ് പറഞ്ഞു.
“മറ്റൊരു ദാവൂദ് ഇബ്രാഹിമിനോ ചോട്ടാ രാജനോ ജന്മം കൊടുക്കാന്‍ നമ്മുടെ ശാന്തിപുരം തന്നെ വേണ്ടി വന്നല്ലോ!”
മനോജ് പറഞ്ഞു.
“കൂട്ടത്തില്‍ നമ്മുടെ വാധ്യാരും കാണും. ഒന്ന്‍ വായിച്ചേ”
ഫെലിക്സ് പറഞ്ഞു.
“തീര്‍ച്ചയായും വാധ്യാരുടെ പേരുമുണ്ട്,”
പ്രിയങ്ക ചിരിച്ചു.
കൂട്ടുകാര്‍ ആവേശത്തോടെ ഒച്ചയിട്ടു.
“പക്ഷെ പ്രതികളുടെ കൂട്ടത്തിലല്ല,”
“പിന്നെ ജഡ്ജിമാരുടെ കൂട്ടത്തിലായിരിക്കും!”
സതീഷ് പുച്ഛത്തോടെ ചിരിച്ചു.
“ജഡ്ജിമാരുടെ കൂട്ടത്തിലുമല്ല,”
“നിന്നോടല്ലേ ആ ന്യൂസ് ഒന്ന്‍ വായിക്കാന്‍ പറഞ്ഞത്!”
ഫെലിക്സ് ഒച്ചയിട്ടു.
“ഖാമോഷ്!”
പ്രിയങ്ക അവനെനോക്കി ചുണ്ടത്ത് വിരല്‍ വെച്ചു.
“ശരി നിരക്ഷരരായ നിങ്ങള്‍ക്ക് വേണ്ടി സമ്പൂര്‍ണ്ണ സാക്ഷരയായ ഞാന്‍ ന്യൂസ് വായിക്കാന്‍ പോകുന്നു, ശ്രദ്ധിച്ച് കേള്‍ക്ക്,’
പ്രയങ്ക ആ പത്രവാര്‍ത്ത എല്ലാവരെയും വായിച്ചുകേള്‍പ്പിച്ചു.
ജയകൃഷ്ണന്‍റെ വീട്ടില്‍ നടന്ന പോലീസ് റെയിഡിന്‍റെ വിശദാംശങ്ങള്‍ അതിലുണ്ടായിരുന്നു.
വാര്‍ത്തകേട്ട് ലത്തീഫും കൂട്ടുകാരും അദ്ഭുതാധീനനരായി.
ജയകൃഷ്ണന്‍റെ കൈവശം മയക്കുമരുന്നുണ്ടെന്ന്‍ പോലീസിനു വിവരം നല്കിയതും തുടര്‍ന്ന്‍ ജയകൃഷ്ണന്‍റെ വീട്ടില്‍ നടന്ന റെയിഡില്‍ പ്രതികളുടെ ആക്രമണത്തില്‍ നിന്നും പോലീസ് സംഘത്തെ രക്ഷപെടാന്‍ സഹായിച്ചതും രാഹുല്‍ നാരായണന്‍ എന്ന, സെയിന്‍റ് മേരീസ് കോളേജിലെ അദ്ധ്യാപകന്‍ ആണ് എന്നും വാര്‍ത്തയുണ്ടായിരുന്നു.
സംഘാംഗങ്ങള്‍ നിശബ്ദരായി ലത്തീഫിനെ നോക്കി.
അവന്‍റെ മുഖത്ത് ഗാഡമായ ആലോചനയുടെ നിഴലുകള്‍ അവര്‍ കണ്ടു.
അവര്‍ സംശയത്തോടെ പരസ്പരം നോക്കി.
ഈ ദിവസങ്ങളില്‍ ലത്തീഫ് അത്യധികം ചിന്താവിഷ്ടനാണ് എന്ന്‍ അവര്‍ അറിഞ്ഞു.
അവന്‍റെ തലച്ചോറിന്‍റെ ഊര്‍ജ്ജം മുഴുവനും കോബ്രാഹില്‍സിലെ നിധിയേയും രാഹുല്‍ നാരായണനേയും ചുറ്റിപ്പറ്റിയാണെന്നും അവര്‍ അറിഞ്ഞിരുന്നു.
“ലത്തീഫ് ദാദാ,”
വിന്‍സെന്റ് പതിയെ വിളിച്ചു.
ലത്തീഫ് മുഖമുയര്‍ത്തി എല്ലാവരെയും നോക്കി.