അവള്‍ പടികളിലേക്ക് കയറി.
“ലത്തീഫ് ദാദാ, ഫെലിക്സ്, സതീഷ്….”
അവള്‍ കൂട്ടുകാരുടെ കൈകളില്‍ പിടിച്ച് ഓരോരുത്തരുടേയും പേര്‍ ചൊല്ലിവിളിച്ചു.
“എനിക്ക് വയ്യ..നിങ്ങളെയൊക്കെ വിട്ടിട്ട്…എനിക്ക് പോകാന്‍ വയ്യ..ഞാന്‍ ഇറങ്ങാണ്…”
അവളുടെ മിഴികള്‍ നിറഞ്ഞു തുളുമ്പി.
“ഡോണ്ട് ദിവ്യ.”
ലത്തീഫ് വിളിച്ച് പറഞ്ഞു.
“യൂ ആര്‍ എ കോബ്രാ ഗാങ്ങ് ഗേള്‍. വീ വില്‍ മീറ്റ് എഗൈന്‍…ബൈ,”
വിഷാദമുഖരായ കൂട്ടുകാരുടെ മുമ്പില്‍ നിന്ന്‍ ദിവ്യയേയും കൊണ്ട് ട്രെയിന്‍ അകന്ന് മറഞ്ഞു.
കൂട്ടുകാരുടെ കണ്ണീര്‍ അടങ്ങിയിട്ടില്ല എന്ന്‍ ലത്തീഫ് കണ്ടു.
വിഷമം തനിക്കുമുണ്ട്.
പക്ഷെ തനിക്കതോന്നും പ്രകടിപ്പിച്ചുകൂടാ.
കൂട്ടുകാര്‍ തളരുമ്പോഴും വിഷമിക്കുമ്പോഴും അവരെ നിയന്ത്രിക്കേണ്ടത് താനാണ്.
“നമുക്ക് ഇപ്പോള്‍ ഒരു ആക്ഷന്‍ ഉണ്ട്,”
ലത്തീഫ് കൂട്ടുകാരോട് പറഞ്ഞു.അവര്‍ ആകാംക്ഷയോടെ അവനെ നോക്കി.
“അങ്ങോട്ട് നോക്ക്,”
റെയില്‍വേ കാര്യാലയത്തിന്‍റെ പ്രവേശനകവാടത്തിലൂടെ വെളിയിലേക്ക് നടക്കുന്ന സിദ്ധാര്‍ത്ഥനെ അവന്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു.
റോസ്‌ലിന്‍റെ മുഖം ചുവന്നു.
അവളുടെ കണ്ണുകളില്‍ ദേഷ്യം പതഞ്ഞുയര്‍ന്നു.
ഇന്നലെ മ്യൂസിക് റിഹേഴ്സല്‍ കഴിഞ്ഞ് മെട്രോപോളിറ്റന്‍ ക്ലബ്ബില്‍ നിന്ന്‍ അവള്‍ തിരികെ വരികയായിരുന്നു.
കൂട്ടുകാരോട് യാത്ര പറഞ്ഞ് തന്‍റെ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിയുമ്പോള്‍ ആണ് മുമ്പില്‍ സിദ്ധാര്‍ത്ഥന്‍ നില്‍ക്കുന്നത് അവള്‍ കണ്ടത്.
യാതൊരു പ്രകോപനവും കൂടാതെ അവന്‍ റോസ്‌ലിനെ കയറിപ്പിടിച്ചു.
ഒരു വിധത്തില്‍ അവന്‍റെ പിടിവിടുവിച്ച് അവള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞ് മെയിന്‍ റോഡിലെത്തും വരെ താന്‍ പിന്തുടരപ്പെടുകയാണ് എന്ന്‍ സിദ്ധാര്‍ത്ഥന്‍ അറിഞ്ഞിരുന്നില്ല.
പെട്ടെന്ന്‍ സംശയം തോന്നി തിരിഞ്ഞുനോക്കിയപ്പോള്‍ ആണ് ലത്തീഫും സംഘവും തന്‍റെ പിന്നാലെയുണ്ടന്ന്‍ അവന്‍ അറിയുന്നത്.
സിദ്ധാര്‍ത്ഥന്‍ വേഗത്തില്‍ നടക്കാന്‍ തുടങ്ങി.
പിന്നെ അത് ഓട്ടമായി.
പിന്നാലെ ഓടിയെത്തിയ ലത്തീഫും സംഘവും അവനെ പിമ്പില്‍ നിന്ന്‍ ആഞ്ഞു ചവിട്ടി.
സിദ്ധാര്‍ത്ഥന്‍ നിലത്ത് വീണു.
വീഴ്ചയില്‍ നിന്ന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ലത്തീഫും സംഘവും തന്നെ വളഞ്ഞിരിക്കുന്നത് അവന്‍ കണ്ടു.
“എടാ,”
സതീഷ് കോളറില്‍പ്പിടിച്ച് അവനെ എഴുന്നേല്‍പ്പിച്ചു.
“നെനക്ക് റെയില്‍വേ സ്റ്റേഷനില്‍ എന്താടാ കാര്യം?’
“ഞാന്‍ വെറുതെ…”
സിദ്ധാര്‍ത്ഥന്‍ വിറച്ചുകൊണ്ട് പറഞ്ഞു.
“ഫ! നായിന്‍റെ മോനേ!”
ചെകിടടച്ച് സതീഷിന്‍റെ അടിവീണു.ഒന്ന്‍ കറങ്ങി സിദ്ധാര്‍ത്ഥന്‍ ലതീഫിന്‍റെ കൈയിലെത്തി.
“തീവണ്ടി കയറാന്‍ വരുന്ന ആളുകളുടെ എണ്ണമെടുക്കാന്‍ വന്നതാണോ നീ?”
ലത്തീഫ് ശാന്തനായി ചോദിച്ചു.
“പറ സിദ്ധാര്‍ത്ഥ, നീയെന്തിനാ ഇവിടെ വന്നേ?’