ടോമി ഭയപ്പെട്ടു ചോദിച്ചു.
“മണ്ടൂസന്‍ മാപ്പിളെ!”
ദിവ്യ അവനോടു പറഞ്ഞു.
“ആപത്തുണ്ടാവുന്നത് ഇവിടെ നിക്കുമ്പോഴാണ്; ശാന്തിപുരത്ത്,”
“അങ്ങനെയാണേല്‍ ജ്യോത്സനോട് പോകാന്‍ പറ. ശാന്തിപുരത്തിന്‍റെ ഏക ആപത്ത് നമ്മളാ. കുട്ടിച്ചാത്തന്‍റെ ദേഹത്ത് ഏലസ്സ് കേറ്റാന്‍ ധൈര്യം ആര്‍ക്കാ? ദിവ്യയ്ക്ക് എന്തായാലും നമ്മളില്‍ നിന്ന്‍ ഒരാപത്തും വരില്ല,”
സതീഷ് അഭിപ്രായപ്പെട്ടു.
“ജ്യോത്സനോടതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല,”
ദിവ്യ കലിയടങ്ങാതെ പറഞ്ഞു.
“അങ്ങേര് പറയുന്നത് എനിക്കാപത്ത് വരാത്ത ഏകസ്ഥലം നോര്‍ത്ത് ഇന്ത്യയാണെന്നാണ്. അതൊക്കെ വിശ്വസിക്കാന്‍ ഒരുങ്ങി ഡാഡീം മമ്മീം. നോര്‍ത്ത് ഇന്ത്യ മൊത്തം ഫൂലന്‍ ദേവിമാരാണെന്നവര്‍ക്കറീത്തില്ല,”
പെട്ടെന്ന്‍ ദിവ്യയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു.
അവള്‍ ഫോണിലൂടെ സംസാരിക്കവേ ലതീഫിന്‍റെ സൂക്ഷ്മ ദൃഷ്ടികള്‍ പ്ലാറ്റ്ഫോമിലെ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന സിദ്ധാര്‍ത്ഥന്‍ ദാമോദരനെ കണ്ടെത്തി.
ഇവനെന്താണ് ഇപ്പോള്‍ ഇവിടെ കാര്യം?
ലത്തീഫ് പുരികം ചുളിച്ചു.
അവന്‍ ഫെലിക്സിനെ തോണ്ടി വിളിച്ചു.
“എന്താ ലത്തീഫ് ദാദാ?”
ഫെലിക്സ് അടക്കിയ സ്വരത്തില്‍ ചോദിച്ചു.
“അവന്‍റെ ദേഹത്ത് ഒരു കണ്ണ് വേണം,”
സിദ്ധാര്‍ത്ഥന്‍റെ നേരെ കണ്ണു കാണിച്ച് ലത്തീഫ് പറഞ്ഞു.
“അവനെ മിസ് ചെയ്യരുത്,”
പിന്നെ അവന്‍ ദിവ്യയെ നോക്കി.
“വീട്ടീന്നാ ലത്തീഫ് ദാദാ,”
ഫോണിലൂടെയുള്ള സംസാരം കഴിഞ്ഞ് ദിവ്യ പറഞ്ഞു.
“ട്രെയിനെപ്പഴാ വര്വാന്ന്‍. പാവം മമ്മി. ആകെ ടെന്‍ഷനാ മമ്മിക്ക്,”
ട്രെയിന്‍ എത്തിച്ചേരുന്നതിനുള്ള അറിയിപ്പ് മുഴങ്ങി.
തുടര്‍ന്ന്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ചൂളം വിളിയും.
“ഞാന്‍ പൂവ്വാണ് ലത്തീഫ് ദാദാ,”
ദിവ്യ ലതീഫിന്‍റെ തോളില്‍ പിടിച്ചു.
അവളുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി.
ലത്തീഫ് അവളെ ആലിംഗനം ചെയ്തു.
പിന്നെ കൂട്ടുകാര്‍ ഓരോരുത്തരും.
അവരും വികാരഭരിതരായി.
മിക്കവരും കണ്ണുനീരൊപ്പി.
ലത്തീഫ് മാത്രം പുഞ്ചിരിയോടെ നിലകൊണ്ടു.
“നീ പോയിട്ട് ഡെല്‍ഹിയൊക്കെ ഒന്നിളക്കി മറിക്ക് ദിവ്യേ,”
അവന്‍ പറഞ്ഞു.
“നമ്മുടെ രാമനാഥ് കോവിന്ദയോടും മോദിജിയോടും നമ്മുടെ ഗാങ്ങിന്‍റെ കാര്യം ഒക്കെപ്പറഞ്ഞെരെ,”
ദിവ്യ വീണ്ടും കൂട്ടുകാരെ ചേര്‍ത്തുപിടിച്ചു.
“ആള്‍ ദ ബെസ്റ്റ് ദിവ്യാ,”
ലത്തീഫ് പറഞ്ഞു.
ട്രെയിന്‍ പതിയെ നീങ്ങാന്‍ തുടങ്ങി.