അവരെക്കടന്ന്‍ യജ്ഞ മണ്ഡപത്തില്‍ സന്നിഹിതരായിരുന്ന വന്‍ ജനാവലിയുടെ നേര്‍ക്ക് അയാള്‍ കണ്ണുകളോടിച്ചു.
ടെലിവിഷന്‍ ക്യാമറകള്‍ രാഹുലിനെ കേന്ദ്രീകരിച്ചു.
അല്‍പ്പമകലെ ആളുകള്‍ക്കിടയില്‍ ഷാര്‍മ്മിലിയെ അയാള്‍ കണ്ടു.
യജ്ഞത്തിനു മുമ്പ് അവരെ രാഹുല്‍ വീട്ടില്‍പ്പോയി പ്രത്യേകം ക്ഷണിച്ചിരുന്നു.
അയാള്‍ ആളുകളുടെ നേരെ നോക്കി കൈകള്‍ കൂപ്പി.
മഴയുടെ ഉത്സവാഘോഷത്തിനും മേലേ കാതടപ്പിക്കുന്ന കരഘോഷവും ഹര്‍ഷാരവവും മുഴങ്ങി.
“പിതൃതുല്യനായ എന്‍റെ ഗുരുനാഥന് പ്രണാമം,”
ഉച്ചഭാഷിണികളിലൂടെ രാഹുലിന്‍റെ ഘനഗാംഭീര്യമുള്ള ശബ്ദം പ്രതിധ്വനിച്ചു.
“മറ്റ് ഗുരുജനങ്ങളേ, ഹിസ് ഹൈനെസ് രാജശേഖരവര്‍മ്മ തമ്പുരാന്‍ ഹെര്‍ ഹൈനെസ് ഗായത്രിദേവി തമ്പുരാട്ടി, ദിവ്യ രാജകുമാരി, പ്രിയ സഹോദരരേ…”
മണ്ഡപത്തില്‍ കനത്ത നിശബ്ദത വീണു.
ആളുകളുടെ കണ്ണുകളും കാതുകളും രാഹുലില്‍ കേന്ദ്രീകരിച്ചു.
“സമാധാനം എന്ന പവിത്ര ശക്തിയാണ് യജ്ഞം എന്ന സനാതന അനുഷ്ഠാനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്,”
രാഹുലിന്‍റെ തേജസുള്ള വാക്കുകള്‍ തുടര്‍ന്ന്‍ കേള്‍ക്കപ്പെട്ടു.
“മനുഷ്യന്‍റെയും പ്രകൃതിയിലെ സകല ചരാചരങ്ങളെയും സൂക്ഷ്മ സത്വത്തില്‍പ്പോലും ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഇരുട്ടിന്‍റെ സാന്നിധ്യത്തെ നിര്‍വ്വീര്യമാക്കുന്ന ആയുധമാണ് സമാധാനമെന്ന ആ ശക്തി. മൂന്ന്‍ ദിവസങ്ങളായി ഈ പവിത്ര അന്തരീക്ഷത്തില്‍ നടന്ന്‍ വരുന്ന മഹാമൃത്യുന്ജയ യജ്ഞത്തിന്‍റെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല … ”
സദസ്സ് ശ്വാസമടക്കിപ്പിടിച്ച് അയാളുടെ വാക്കുകള്‍ കേട്ടു.
ലത്തീഫ് വിമലിന്‍റെയടുത്തെക്ക് അല്‍പ്പം കൂടി ചേര്‍ന്ന്‍ നിന്നു.
സംഘാംഗങ്ങള്‍ തീക്ഷ്ണ ജാഗ്രതയുള്ളവരായി.
“നിങ്ങള്‍ക്കറിയാം നാഗത്താന്‍ മലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ് എന്ന്…”
രാഹുല്‍ തുടര്‍ന്നു.
“അവിടെയെവിടെയോ അമൂല്യമായ ഒരു നിധി ശേഖരമുണ്ടെന്ന് വിശ്വസ്സിക്കപ്പെടുന്നു. ആ സ്ഥലം ഹിസ് ഹൈനെസ് രാജശേഖര വര്‍മ്മ തമ്പുരാന്‍റെ എസ്റ്റേറ്റ് പരിധിയിലാണ്. നിധിയെക്കുറിച്ച് കേട്ടറിഞ്ഞെത്തുന്ന സാഹസികരായ ഭാഗ്യാന്വേഷികള്‍ അവിടെ നിരന്തരം കയറിയിറങ്ങിക്കൊണ്ടിരിക്കുന്നു…നൂറു കണക്കിന് വര്‍ഷങ്ങളായി ഇത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു…അനേകമനേകം അപമൃത്യുവിലവസാനിച്ച ഭാഗ്യപരീക്ഷണങ്ങള്‍! ”
രാഹുല്‍ സദസ്സിനെ ഒന്ന്‍ നോക്കി.
പിന്നെ ലതീഫിനെയും.
“അടുത്ത കാലത്ത് രണ്ട് മരണങ്ങള്‍ കൂടി അത് സംബന്ധിച്ചുണ്ടായി. രാജശേഖര വര്‍മ്മ തമ്പുരാന്‍റെ ജനറല്‍ മാനേജര്‍ സര്‍പ്പദംശനമേറ്റ് കൊല്ലപ്പെട്ട നിലയില്‍ നാഗത്താന്‍ മലയില്‍ കാണപ്പെട്ടു…!”