“പത്താം നൂറ്റാണ്ട് വരെ തുണിപോലും ഉടുക്കാണ്ട് കാട്ടില്‍ ഗുഹേല്‍ ജീവിച്ചോമ്മാരാ നമ്മളെ കള്‍ച്ചറ് പഠിപ്പിക്കാന്‍ വരുന്നെ!”
ടോമിയോടൊപ്പം യജ്ഞമണ്ഡപത്തിന് നേരെ നടക്കവേ ലത്തീഫ് ടോമിയോട് പറഞ്ഞു.
യജ്ഞം പരിസമാപ്തിയിലെക്ക് നീങ്ങുകയായിരുന്നു.
യജ്ഞകുണ്ഡത്തിന് മുമ്പില്‍ യാഗവസ്ത്രമായ ചുവന്ന പട്ടുടുത്ത് രാഹുല്‍ മന്ത്രങ്ങള്‍ ഉപാസിക്കുന്നു.
സമീപത്ത് മഹര്‍ഷി ദേവനാരായണന്‍.
അവര്‍ക്ക് പിമ്പില്‍ നിരവധി വൈദികര്‍.
കണ്ണുകളടച്ച് ഹവിസ്സ് ആഹുതി ചെയ്യുന്ന രാഹുലിന് അഭിമുഖമായി രാജകുടുംബാംഗങ്ങള്‍ ഇരുന്നു.
രാജശേഖര വര്‍മ്മ, ഗായത്രി ദേവി, ദിവ്യ, അവരുടെ ബന്ധുക്കള്‍.
അവര്‍ക്ക് തൊട്ടുപിമ്പില്‍ വിമല്‍.
അവനോടൊപ്പം മന്ത്രിമാര്‍, കലാകാരന്മാര്‍, ചലച്ചിത്ര താരങ്ങള്‍, വ്യവസായരംഗത്തെ അതികായര്‍, രാജ്യാന്തരപ്രശസ്തരായ എഴുത്തുകാര്‍….
പിന്നെ ഒരു വന്‍ ജനാവലിയും.
അതീവ ജാഗ്രതയോടെ ലത്തീഫും സംഘവും രാജശേഖര വര്‍മ്മയുടെ കുടുംബാംഗംങ്ങള്‍ ഇരുന്ന നിരയുടെ സമീപത്ത് നിന്നിരുന്നു.മണ്ഡപത്തിലെ അതി ബഹുലമായ ജനസഞ്ചയതിനിടയില്‍ യൂണിഫോമിട്ട പോലീസുകാര്‍ ജാഗരൂകരായി.
നിര്‍ദ്ദേശങ്ങളുമായി ഇന്‍സ്പെകടര്‍ അബ്രാഹം പരിസരങ്ങളെ വീക്ഷിച്ചുകൊണ്ടിരുന്നു.
ലത്തീഫിന്‍റെ സംഘത്തില്‍ ആബിദും ഫെലിക്സും സതീഷും ഉണ്ടായിരുന്നില്ല.
മന്ത്രോച്ചാരണങ്ങളും സങ്കീര്‍ത്തനങ്ങളും അതിന്‍റെ ഉച്ചസ്ഥായിയിലെത്തി.
ഭക്തി സാന്ദ്രമായ് അന്തരീക്ഷത്തിന്‍റെ പവിത്രത ജനസഞ്ചയത്തെ വളയം ചെയ്തു.
അവര്‍ കണ്ണുകളടച്ച് കൈകള്‍ കൂപ്പി യജ്ഞത്തിന്‍റെ അനുഭവം ഉള്‍ക്കൊണ്ടു.
സാത്വിക വിശുദ്ധിയുടെ തേജസ് നിറഞ്ഞ രാഹുലിന്‍റെ രൂപം യജ്ഞാഗ്നിയുടെ മുമ്പില്‍ പൌരോഹിത്യകര്‍മ്മം തുടര്‍ന്നു.
പെട്ടെന്ന്‍ ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി .
ആ ധന്യമുഹൂര്‍ത്തത്തില്‍ രാഹുല്‍ കണ്ണുകള്‍ തുറന്നു.
അയാളുടെ മിഴികളുയര്‍ന്നു.
ആകാശ നീലിമയെ കീഴ്പ്പെടുത്തി ഇരച്ചെത്തുന്ന കാര്‍മേഘങ്ങളെ അയാളുടെ മിഴികള്‍ സ്പര്‍ശിച്ചു.
മഴത്തുള്ളികള്‍ അടര്‍ന്ന്‍ വീണു.
ആളുകള്‍ ആഹ്ലാദത്താല്‍ ആര്‍പ്പ് വിളിച്ചു.
“സാറെന്നാ ഋശ്യശൃംഗനാണോ?”
രാജേഷ് അദ്ഭുതത്തോടെ ചോദിച്ചു.
“ഹോമം ചെയ്ത് മഴപെയ്യിക്കാന്‍?”
രാഹുല്‍ അപ്പോള്‍ മുന്നിലിരിക്കുന്നവരെ നോക്കി.രാജശേഖര വര്‍മ്മ, ഗായത്രി ദേവി, ദിവ്യ, വിമല്‍, ബന്ധുക്കള്‍…