കൂട്ടുകാരുടെ വിസ്മയം വലുതാവുകയായിരുന്നു.
“പന്ത്രണ്ട് വര്‍ഷം കഴിയുമ്പോള്‍ മഹാമൃത്യുന്ജയ യാഗം നടക്കുമ്പോള്‍ ഈ മണ്ഡപത്തില്‍ ആരറിഞ്ഞു അത് നടത്തുന്ന ഗുരുജി ജയകൃഷ്ണന്‍ ആയിരിക്കില്ല എന്ന്?”
രാഹുല്‍ പറഞ്ഞു.
അഭിമാനം നിലാവ് പോലെ നിറഞ്ഞുതുടുത്തു ജയകൃഷ്ണന്‍റെ മുഖത്ത്.
ജയകൃഷ്ണന്‍ പിന്നെ പുറത്തേക്ക് പോയി.
എല്ലാവരും അവന്‍റെ പോക്ക് നോക്കി നിന്നു.
കോബ്രാഹില്‍സിലേ കാറ്റില്‍ അവന്‍റെ മുടിയിഴകള്‍ പാറിയിളകുന്നത് അവര്‍ കണ്ടു.
അതിനിടയില്‍ പെട്ടെന്നെന്തോ ഓര്‍മ്മിച്ച് രാഹുല്‍ ചുറ്റുപാടും നോക്കി.
“മറ്റൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്…”
ഗായത്രി ദേവി രാജശേഖര വര്‍മ്മയോട് പറഞ്ഞു.
എല്ലാവരും അവരെ നോക്കി.
“ദിവ്യയെക്കുറിച്ച് ആണ്…”
“ദിവ്യയെപ്പറ്റിയോ?”
അദ്ദേഹം നെറ്റി ചുളിച്ചു.
“എന്തെങ്കിലും കുഴപ്പം?”
“സ്വന്തം മോളെക്കുറിച്ച് കേള്‍ക്കുന്നതെല്ലാം കുഴപ്പം പിടിച്ചതാണെന്നാ വിചാരം?”
അവര്‍ പുഞ്ചിരിയോടെ ചോദിച്ചു.
“എന്താണെങ്കിലും പറയൂ,”
അദ്ദേഹം അക്ഷമയോടെ ചോദിച്ചു.
ഗായത്രി ദേവി ദിവ്യയെ നോക്കി മന്ദഹസിച്ചു.
“എന്താ ഗായത്രി?”
“അവള്‍ക്ക് ഒരാളെ ഇഷ്ടമാണ്,”
“ഇമ്പോസ്സിബിള്‍!”
അദ്ദേഹം പെട്ടെന്ന് പറഞ്ഞു.
“മോളെ എനിക്ക് നന്നായി അറിയാം!”
“അല്ല!”
മഹര്‍ഷി ദേവനാരായണന്‍ പറഞ്ഞു.
“തമ്പുരാട്ടി അത് നിങ്ങളെ അറിയിക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. ഞാനാണ് തടഞ്ഞത്!”
സത്യമാണോ?”
അദ്ദേഹം ഗായത്രി ദേവിയെ നോക്കി വീണ്ടും ചോദിച്ചു.
“എങ്കില്‍ പറയൂ, ആരാണയാള്‍?”
“ഊഹിച്ചുനോക്കൂ,”
ഗായത്രി ദേവി പുഞ്ചിരിച്ചു.
“സ്വന്തം കുലത്തിന്‍റെ ഐതിഹ്യവും ചരിത്രവുമൊക്കെ നിശ്ചയമുള്ളയാളല്ലേ? ഇവടെയുണ്ട് ആള്‍…”
രാജശേഖര വര്‍മ്മ ഓരോരുത്തരേയും മാറി മാറി നോക്കി.
“അങ്കിള്‍ എന്നെ നോക്കുന്നതെന്തിനാ?”
അദ്ദേഹത്തിന്‍റെ നോട്ടം തന്നിലെത്തിയപ്പോള്‍ പ്രിയങ്ക പറഞ്ഞു.
“ഞാന്‍ ഒരു പെണ്ണാണ്…”
നോട്ടം അവസാനം രാഹുലില്‍ എത്തി.
അസംഭാവ്യം!
ഋഷീശ്വരനാണ്!