ഭിത്തിയിലെ രോഹിത്തിന്റെ ഫോട്ടോ നോക്കി നില്‍ക്കുകയായിരുന്ന ഒരു സ്ത്രീ പെട്ടെന്ന് തന്നെക്കണ്ട് തിരിയുന്നു.
“ഷാര്‍മ്മിലി…!!”
വിമല്‍ മന്ത്രിച്ചു.
“യെസ്…!”
ഷാര്‍മ്മിലിയും മന്ത്രിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“വെല്‍കം…!!”
യാഗത്തിലെ അന്ത്യരംഗത്തിലെ പ്രഭാഷണത്തിന്‍റെ അവസാനഘട്ടത്തിലെത്തുകയായിരുന്നു, രാഹുല്‍.
“…..രഥയാത്രകള്‍ നടത്തി രാഷ്ട്രീയക്കാരെ അധികാരത്തിലേറ്റാന്‍ സഹായിക്കുന്ന ചട്ടുകങ്ങള്‍ അല്ല സന്ന്യാസിമാര്‍. പട്ടിണിയും തൊഴിലില്ലായ്മയും സ്ത്രീ പീഡനങ്ങളും ജാതി വ്യവസ്ഥയും ഈ രാജ്യത്തിന്‍റെ നാഡിഞരമ്പ് കീറി ഉഴവുചാലുകള്‍ തീര്‍ക്കുമ്പോള്‍ കൃത ത്രേതാ ദ്വാപരയുഗങ്ങളുടെ നാഴികയും വിനാഴികയും ഗുണിച്ചും ഹരിച്ചും നോക്കലല്ല സന്ന്യാസിയുടെ ധര്‍മ്മം. സന്ന്യാസം ഒരു ജിവിത സംസ്ക്കാരമാണ്! പുല്‍ക്കൊടി മുതല്‍ നക്ഷത്ര സമൂഹങ്ങള്‍ വരെ വിഭിന്നമായ ബ്രഹ്മാണ്ഡകടാഹത്തിലെ ഓരോ ജീവ സ്ഫുലിംഗത്തോടും സഹവസിച്ചും പ്രതികരിച്ചും അറിഞ്ഞും തിരുത്തിയും മുന്നേറുന്ന കൂട്ടായ്മയാണ് സന്ന്യാസം! കാലമോ ദേശമോ സംസ്ക്കാരമോ ഭേദമില്ലാതെ അധര്‍മ്മ ദൌത്യം ജീവിത മാര്‍ഗ്ഗമാക്കിയ വിമലിനെപ്പോലെയുള്ളവരെ കണ്ടെത്തലാണ് സന്ന്യാസം! സത്യമെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സത്യത്തിന്‍റെ വിജയമാണ് അന്തിമ വിജയമെന്നും വീണ്ടും വീണ്ടും പറഞ്ഞുറപ്പിക്കുവാന്‍, ആധുനിക ദുശാസനന്‍മാരുടെ തലയോടു പിളര്‍ക്കാന്‍ പിന്നെയും ഉയിരെടുക്കുന്ന അവതാര ദൌത്യമാണ് സന്ന്യാസം!”
രാഹുല്‍ പ്രഭാഷണം അവസാനിപ്പിച്ചു.
ആളുകള്‍ ആവേശത്തോടെ കരഘോഷം മുഴക്കി.
അതിന്‍റെ അലകള്‍ അവസാനിച്ചപ്പോള്‍ മഹര്‍ഷി ദേവനാരായണന്‍ എഴുന്നേറ്റു.
“മഹാമൃത്യുഞ്ജയ യാഗം ശുഭമായി പ്രയ്വസാനിച്ചിരിക്കുന്നു. അതിഥികളായി സംബന്ധിച്ച് ഇവിടെയെത്തിയ എല്ലാവരും ഭക്ഷണ ശാലയിലേക്ക് പോകണം,”
ആളുകള്‍ ശാന്തരായി പതിയെ ഭക്ഷണ ശാലയിലേക്ക് നടന്നു.
രാഹുല്‍ എഴുന്നേറ്റു.
ഹോമകുണ്ഡത്തിന്‍റെ മണ്ഡപത്തിന് പുറത്തേക്ക് നടന്നു.
രാജശേഖര വര്‍മ്മയും ഗായത്രി ദേവിയും ദിവ്യയും ബന്ധുക്കളും ലത്തീഫും സുഹൃത്തുക്കളും ജയകൃഷ്ണനും ഷേര്‍ലിയും രാഹുലിന്‍റെയും മഹര്‍ഷി ദേവനാരായണന്‍റെയും അടുത്തേക്ക് വന്നു.
അവര്‍ അട്ഭുതാദരങ്ങളോടെ ഇരുവരെയും നോക്കി.
“അങ്കിള്‍,”
അല്‍പ്പം കഴിഞ്ഞ് ലത്തീഫ് രാജശേഖര വര്‍മ്മയോട് പറഞ്ഞു.
“നഷ്ട്ടപ്പെട്ട ആ മാപ്പ് രാഹുല്‍ സാറിന്‍റെ കയ്യിലുണ്ട്!”
അദ്ദേഹം അദ്ഭുതപരതന്ത്രനായി.