അപ്പോഴേക്കും തോളില്‍ തറഞ്ഞുകയറിയ വെടിയുണ്ട നീക്കം ചെയ്ത് ലത്തീഫും ദിവ്യയും ഡോക്റ്ററും പുറത്തേക്ക് വന്നു.
ഷാര്‍മ്മിലി രാഹുലിന്‍റെ നേരെ തിരിയുന്നത് എല്ലാവരും കണ്ടു.
അവള്‍ അയാളുടെ നേരെ കൈകള്‍ കൂപ്പി.
“ഒരുപാട് …ഒരുപാട് നന്ദിയുണ്ടെനിക്ക്….”
നിറകണ്ണുകളോടെ വിതുമ്പുന്ന ചുണ്ടുകളോടെ അവള്‍ പറഞ്ഞു.
“എനിക്കെന്‍റെ രോഹിതിനെ മടക്കിത്തന്നതിന് ….അപമാനങ്ങളില്‍ നിന്നും അപവാദങ്ങളില്‍ നിന്നും …”
രാഹുല്‍ അവളെ നോക്കി നിന്നു.
തന്‍റെയും കണ്ണുകള്‍ നിറയുന്നത് അയാള്‍ അറിഞ്ഞു.
അവളോട് എന്താണ് പറയേണ്ടത് എന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു.
പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രയില്‍, ജീപ്പില്‍ വെച്ച് വിമല്‍ ഭ്രാന്തമായ ചേഷ്ടകള്‍ കാണിക്കാന്‍ തുടങ്ങി.
അവന്‍ സ്വയം തലമുടി വലിച്ചുപറിച്ചു.
കൈകള്‍ കൊട്ടി പാട്ട് പാടുവാന്‍ തുടങ്ങി.
വിമല്‍ ഭ്രാന്ത് അഭിനയിക്കുകയാണ് എന്ന് ഇന്‍സ്പെകടര്‍ അബ്രാഹാമിന് മനസ്സിലായി.
പെട്ടെന്ന് പിമ്പില്‍ നിന്ന്‍ വിമല്‍ ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന കോണ്‍സ്റ്റബിളിന്‍റെ കഴുത്തില്‍ ചാടിപ്പിടിച്ചു.
അവന്‍ അയാളുടെ ചെവി കടിച്ചു.
അസഹ്യമായ വേദനയാല്‍ ഡ്രൈവ് ചെയ്യുവാനാവാതെ അയാള്‍ വിമലിനെ വിടുവിക്കാന്‍ ശ്രമിച്ചു.
അതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് മലഞ്ചെരിവിലേക്ക് മറിഞ്ഞു.
മറിഞ്ഞ ജീപ്പില്‍ നിന്ന്‍ ഒരു വിധം പുറത്ത് കടന്ന് വിമല്‍ ഓടി.
റോഡിലെത്തി വിമല്‍ ഒരു നിമിഷം നിന്നു.
പുഴയുടെ തീരത്ത് ദൂരെ രോഹിതിന്‍റെ വീട് അയാള്‍ കണ്ടു.
അവന്‍ ആ വീട് ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു.
പുഴയിറങ്ങി വീടിന്‍റെ നേരെ മല കയറി.
വീടിന്‍റെ പരിസരം നിറയെ കാറ്റിരമ്പാന്‍ തുടങ്ങി.
ജാലകങ്ങളും കതകുകളും തുറക്കുകയും അടയുകയും ചെയ്യുന്നത് അയാള്‍ കണ്ടു.
അയാളുടെ കണ്ണുകള്‍ ദൂരെ കോബ്രാഹില്‍സിന്‍റെ കൊടുമുടികളില്‍ തറഞ്ഞു.
പിന്നെ ഭ്രാന്തമായ ആവേശത്തോടെ അയാള്‍ വീടിന്‍റെ മുറ്റത്തേക്ക് ഓടിക്കയറി.
പ്രധാന വാതില്‍ തുറന്ന്‍ കിടന്നിരുന്നു.
അതിലൂടെ അയാള്‍ അകത്തേക്ക് കയറി.
പെട്ടെന്ന് തീയില്‍ ചവിട്ടിയത് പോലെ അയാള്‍ നിന്നു.