കോബ്രാഹില്‍സിലെ നിധി 28 [Smitha]

Posted by

അയാളുടെ കഴുത്തില്‍ വീണ്ടും പിടി മുറുക്കിക്കൊണ്ട് അവന്‍ മുരണ്ടു.
“യൂ നോ ..മൈ മദര്‍ വാസ് ദ മോസ്റ്റ്‌ അണ്‍ചേസ്റ്റ് വുമണ്‍…. !എ പ്രോസ്റ്റിറ്റ്യൂട്ട്…! യൂ ആറെ കില്ലര്‍ ….! യൂ കില്‍ഡ് മൈ ബ്രദര്‍… ! യൂ ടോട്ട് മീ ഹൌ റ്റു കില്‍ എ ലൈഫ്…! ”
വിമല്‍ നിര്‍ത്താതെ ചിരിച്ചു.
ചിരിയോടൊപ്പം മാത്തച്ചന്റെ കഴുത്തിലെ പിടി അവന്‍ കൂടുതല്‍ മുറുക്കി.
“…നീ എന്നെ പണത്തിന്‍റെ കഥ പറഞ്ഞ് കൊതിപ്പിച്ചു…!”
രാക്ഷസീയമായ ഭാവത്തില്‍, പ്രേതത്തിന്‍റെ സ്വരത്തില്‍ അവന്‍ തുടര്‍ന്നു.
“…സ്വത്തിന്റെ…വ്യവസായ സാമ്രാജ്യത്തിന്‍റെ കനകക്കിരീടം വച്ച രജകുമാരനാക്കാമെന്ന്‍ നീ എന്നെ പറഞ്ഞു കൊതിപ്പിച്ചു…! എന്നിട്ട് എന്‍റെ ശവം പുഴുങ്ങിത്തിന്നാന്‍ വേണ്ടി നീയെന്നെ ചതിച്ചു…! രാജശേഖര വര്‍മ്മ എന്ന, ഞാന്‍ കുപ്പിയിലടക്കാന്‍ ശ്രമിക്കുന്ന ഭൂതത്താന്റെയടുത്ത് നീ എന്നെക്കുറിച്ചെല്ലാം തുറന്നു പറയാന്‍ ശ്രമിച്ചു…!!”
നരിമറ്റം മാത്തച്ചന്‍റെ ശക്തി പൂര്‍ണ്ണമായും ക്ഷയിച്ച് കഴിഞ്ഞത് വിമല്‍ അറിഞ്ഞില്ല.
അവന്‍ ഭ്രാന്തമായ ആവേശത്തോടെ അയാളുടെ കഴുത്തില്‍ വീണ്ടും വീണ്ടും പൂര്‍ണ്ണശക്തിയോടെ ഞെരിച്ചു.
“എനിക്കാ നിധി വേണം…!!”
അവന്‍ വീണ്ടും അലറി.
“കോബ്രാ ഹില്‍സ്‌ നിറയെ പൂത്തുലഞ്ഞ ആ നിധി…!! അതിന്‍റെ താക്കോല്‍ നിന്‍റെ കൈയിലാണ്! അത് ഏത് കടലിന്റെ അടിത്തട്ടിലേക്ക് എറിഞ്ഞു കളഞ്ഞാലും നിന്നെക്കൊണ്ട് തന്നെ ഞാന്‍ അത് എടുപ്പിക്കും…!! കമോണ്‍!! ടെല്‍…!! എവിടെ? എവിടെ ആ മാപ്പ്??”
തന്‍റെ കൈകള്‍ക്കുള്ളില്‍ പിടഞ്ഞുകൊണ്ടിരുന്ന ശരീരം നിശ്ചലമായത് അവന്‍ അരിഞ്ഞത് അല്‍പ്പ സമയം കഴിഞ്ഞാണ്. അത് മനസ്സിലാക്കിയപ്പോള്‍ അവന്‍ പിടി വിട്ടു.
തണുത്ത് വിറങ്ങലിച്ച മാത്തച്ചന്‍റെ ശരീരം പിമ്പോട്ടു വീണു.
കാറ്റിലുലഞ്ഞുകൊണ്ടിരുന്ന രോഹിതിന്‍റെ ഫോട്ടോ നിശ്ചലമായി.

ജയകൃഷ്ണന്‍ വിവരിച്ച അവിശ്വസനീയമായ സംഭവങ്ങള്‍ കേട്ട് എല്ലാവരും നിശ്ചല നിശബ്ദരായി.
അവര്‍ വികാരഭരിതരായി ദിവ്യയെ നോക്കി.
അവളുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ക്കണങ്ങള്‍ അടര്‍ന്നുവീണുകൊണ്ടിരുന്നു.
അവളോട്‌ എന്താണ് പറയേണ്ടത് എന്ന്‍ ആര്‍ക്കും അറിയില്ലായിരുന്നു.
ഏക സഹോദരന്‍റെ ചതിയില്‍പ്പെട്ടുള്ള മരണവും ജീവനെപ്പോലെ സ്നേഹിച്ച രോഹിതിന്‍റെ മരണവും അവള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലുമധികമായിരുന്നു.
ലത്തീഫും രാഹുലും മറ്റുള്ളവരും ദിവ്യയെ ചേര്‍ത്ത് പിടിച്ചു.
രാഹുലിന്‍റെ കരുണാര്‍ദ്രമായ കണ്ണുകള്‍ തന്നെ തൊടുന്നത് ദിവ്യ കണ്ടു.
ആ നോട്ടത്തിന്‍റെ സാന്ത്വനത്തില്‍ അവള്‍ വീണ്ടും തകര്‍ന്നുപോയി.
മുഖം പൊത്തി നിയന്ത്രിക്കാനാവാതെ അവള്‍ പൊട്ടിക്കരഞ്ഞു.
കൂട്ടുകാര്‍ വീണ്ടും അവളെ ചേര്‍ത്തുപിടിച്ചു.
അവരില്‍ പലരുടെയും അവസ്ഥ അവളുടെതിന് തുല്യമായിരുന്നെങ്കിലും.
“രോഹിത് സാറിനെക്കുറിച്ചുള്ള നിന്‍റെ വിശ്വാസം വളരെ ശരിയായിരുന്നു ദിവ്യേ,”
അവസാനം ലത്തീഫ് പറഞ്ഞു.
“കോനന്‍ ഡോയലിന്റെ ബ്രൂസ് പാര്‍ട്ടിംഗ്റ്റണ്‍ പ്ലാനിലെ കാഡഗണ്‍ വെസ്റ്റിനെ ഓര്‍മ്മ വരുന്നു,”
മിഴികള്‍ തുടച്ചുകൊണ്ട് ഷെറിന്‍ പറഞ്ഞു.
“അതുപോലെ രോഹിത് അങ്കിളും…”
അവളുടെ തോളിലേ രാഹുലിന്‍റെ സ്പര്‍ശം മുറുകി.
അതറിഞ്ഞ് അവള്‍ അയാളെ നോക്കി.
“ഈശ്വരന്‍ നിന്നെ തുണക്കട്ടെ. നിനക്ക് ശക്തി തരട്ടെ. എല്ലാം മറക്കാന്‍ നിന്നെ പ്രാപ്തയാക്കട്ടെ,”
അയാളുടെ ശബ്ദത്തിലെ കാരുണ്യം തന്‍റെ മനസ്സിലെ മുറിവുകള്‍ക്ക് മേല്‍ പടരുന്നത് ദിവ്യ അറിഞ്ഞു.
പിന്നെ വിവരണത്തിന്‍റെ തുടര്‍ച്ചയ്ക്ക് എല്ലാവരും ജയകൃഷ്ണനെ നോക്കി.
“നരിമറ്റം മാത്തച്ചനെ കണ്ടതിനുശേഷം ഞാന്‍ വീട്ടിലേക്ക് ആണ് പോയത്,”
ജയകൃഷ്ണന്‍ തുടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *