കോബ്രാഹില്‍സിലെ നിധി 28 [Smitha]

Posted by

“താന്‍ എന്നെ കൊലക്ക് കൊടുത്തേ അടങ്ങൂ എന്ന്‍ തോന്നുന്നല്ലോ…”
അവന്‍ കുപിതനായി.
“പോലീസ് എന്‍റെ പൊറകെ ഒണ്ട്ന്ന്‍ തനിക്കറിയില്ലേ? എന്‍റെ ഫ്രണ്ട്സിനെ മൊത്തം പോലീസ് പൊക്കി. എല്ലാം തനിക്ക് വേണ്ടി തന്തയില്ലാ പണിക്ക് കൂട്ടുനിന്നിട്ട്! എന്നിട്ടിപ്പോള്‍…!”
“ഞാനതോര്‍ത്തിള്ള ജയകൃഷ്ണാ,”
അയാള്‍ ക്ഷമാപണത്തോടെ പറഞ്ഞു.
അവര്‍ സിറ്റൌട്ടിലേക്ക് നടന്നു.
“ഇപ്പോള്‍ എന്നതാ പറയുന്നെ എന്നതാ ചെയ്യുന്നേ എന്നൊന്നും ഒരു ഓര്‍മ്മേം ഇല്ലടാ,”
അയാള്‍ സിട്ടൌട്ടിലെ ഒരു കസേരയിലിരുന്നു.
“ഇരിക്ക്!”
അയാള്‍ പറഞ്ഞു.
“അല്‍പ്പം കഴിഞ്ഞ് പോകാം,”
“പറ്റില്ല!”
ജയകൃഷ്ണന്‍ മുറ്റത്തേക്ക് ഇറങ്ങി.
“ഇവിടുത്തെ സകല കാര്യങ്ങളും അച്ഛന്റെ ചെവീല്‍ എത്തി,”
ജയകൃഷ്ണന്‍ തുടര്‍ന്നു.
“സ്ട്രിക്റ്റ് ഓര്‍ഡറാ, എഴരക്ക് മുമ്പ് വീട്ടില്‍ എത്തിക്കോണം എന്ന്‍. ഇതുവരെയൊള്ള കാര്യങ്ങള്‍ ഒക്കെ അച്ചന്‍ ക്ഷമിച്ചു. ഊരാക്കുടുക്കില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ അച്ചന്‍ ഒന്നാന്തരം ഒരു വക്കീലിനേം ഏര്‍പ്പാടാക്കീട്ടൊണ്ട്. തന്‍റെ ചേട്ടന്‍ കഴുവേറിയില്ലേ, നരിമറ്റം വര്‍ക്കി! അവന്‍റെ മൊഖത്ത് നോക്കി പത്ത് തെറി പറഞ്ഞിട്ടാ ഞാന്‍ ഇങ്ങോട്ട് വന്നത്!”
ജയകൃഷ്ണന്റെ ശബ്ദത്തിലെ പുതിയ വ്യതിയാനം അയാള്‍ ശ്രദ്ധിച്ചു.
“ഇനിയേലും ഈ കൂതറ വെഷം അഴിച്ച് വെച്ചില്ലേല്‍ നാളെ ഇന്ത്യ ഗവണ്മെന്‍റ്റ് എന്‍റെ തലയ്ക്ക് കോടികള്‍ വിലയിടും! ദ മോസ്റ്റ്‌ വാണ്ടഡ് ക്രിമിനലായിട്ട്! കാരണം സഹവാസം തന്നെപ്പോലെയുള്ള തന്തക്ക് പിറക്കാത്ത പന്നികളുടെ കൂടെയല്ലേ?”
ജയകൃഷ്ണന്‍ പോയിക്കഴിഞ്ഞ് എന്ത് ചെയ്യണമെന്നറിയാതെ മാത്തച്ചന്‍ കുഴങ്ങി.
കുറെ കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി.
തന്‍റെ മകന്‍റെ കൈകളാല്‍ തന്നെ തന്‍റെ അന്ത്യം അയാള്‍ക്ക് ഉറപ്പായി.
ദിവ്യയേയും രാഹുലിനെയും കൊലപ്പെടുത്താന്‍ കാറില്‍ ബോംബ്‌ വെച്ചിട്ട് ആ ശ്രമം പരാജയപ്പെട്ടപ്പോള്‍ രാജശേഖര വര്‍മ്മയുടെയടുത്തും പോലീസിന്‍റെയടുത്തും തന്‍റെ പേര് പറഞ്ഞത് അതുകൊണ്ടാണ്.
ഇപ്പോള്‍ ഇതാ ജയകൃഷ്ണനെ ആയുധവും കൊടുത്ത് വിട്ടിരിക്കുന്നു!
ഇനി?
ഇനി ഒരു മാര്‍ഗ്ഗം മാത്രമേ അവശേഷിക്കുന്നുള്ളൂ.
രാജശേഖരവര്‍മ്മയെ നേരില്‍ക്കണ്ട് എല്ലാം തുറന്നു പറയുക!
വിനോദിനെ കൊന്ന കുറ്റത്തിന് ആജീവനാന്തം ജെയിലില്‍ കിടക്കേണ്ടി വന്നാലും സ്വന്തം മകന്‍റെ കൈയ്യാലുള്ള മരണത്തേക്കാള്‍ എത്രയോ ഭേദമായിരിക്കും അത്!
അയാള്‍ രാജശേഖര വര്‍മ്മക്ക് ഡയല്‍ ചെയ്തു.
താന്‍ രോഹിതിന്റെ വീട്ടില്‍ ഒളിച്ച് താമസിക്കുന്നുണ്ടെന്നും രോഹിതിന്റെ മരണത്തെക്കുറിച്ചും നഷ്ടപ്പെട്ടുപോയ, കോബ്രാ ഹില്‍സിലെ നിധികണ്ടെത്താന്‍ സഹായിക്കുന്ന, മാപ്പുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ തനിക്കറിയാമെന്നും അവയെക്കുറിച്ച് നേരിട്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അയാള്‍ രാജശേഖര വര്‍മ്മയെ അറിയിച്ചു.
രാത്രി പന്ത്രണ്ട് മണിക്ക് മുമ്പ് രാഹുലിനോടൊപ്പം അവിടെ എത്തിച്ചേരാന്‍ അയാള്‍ അദ്ധേഹത്തോട് ആവശ്യപ്പെട്ടു.
ബോട്ടിലില്‍ അവശേഷിച്ചിരുന്ന റം മുഴുവനും അയാള്‍ ഒറ്റയിരുപ്പില്‍ വായിലേക്ക് കമിഴ്ത്തി.
അതിന് ശേഷം കിടക്കയിലേക്ക് ചാഞ്ഞു.
അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ നിരര്‍ത്ഥകങ്ങളായി കഴിഞ്ഞുപോകുന്നത് അയാള്‍ അറിഞ്ഞു.
ഉറയ്ക്കാത്ത ചുവടുവെപ്പുകളോടെ അയാള്‍ കിടക്കയില്‍ നിന്ന്‍ എഴുന്നേറ്റു.
താന്‍ എന്തിന് ഭയപ്പെടണം?

Leave a Reply

Your email address will not be published. Required fields are marked *