കോബ്രാഹില്‍സിലെ നിധി 17 [Smitha]

Posted by

പിന്നെ ദിവ്യ ചോദിച്ചു.
“ഞാന്‍ ഇലച്ചാറ് പിഴിഞ്ഞ് അദ്ധേഹത്തിന്റെ മുറിവ് സുഖപ്പെടുത്തിയത് യാദൃശ്ചികമാണോ? കോബ്രാഹില്‍സിനു മുകളിലെ പാറമടകള്‍ക്കിടയിലെ ഗുഹയില്‍ കയറിയപ്പോള്‍ തോരാതെ പെയ്ത മഴ യാദൃശ്ചികമാണോ? ഗുഹാഭിത്തിയിലെ ശില്‍പ്പങ്ങളിലെ ഋതുപര്‍ണ്ണയുടെയും ശാന്തിദേവിന്‍റെയും മുഖങ്ങളും രൂപവും എന്നെപ്പോലെയും അദ്ധേഹത്തെപ്പോലെയും ഇരിക്കുന്നതും വസന്തോത്സവരാത്രിയില്‍ മലവേടത്തമ്പുരാന്‍ കാലങ്ങള്‍ക്ക് ശേഷം എപ്പോഴോ പുനര്‍ജ്ജനിച്ച് വരുന്ന ഋതുവിനും ശാന്തിദേവിനും മാത്രം ഒഴിച്ചിട്ടിരുന്ന ഇരിപ്പിടങ്ങളില്‍ ഞങ്ങളെ ഇരുത്തി ബഹുമാനിച്ചതും യാദൃശ്ചികമാണോ? ഇതൊക്കെ യാദൃശ്ചികമാണോ മമ്മീ?”
അവളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അവര്‍ക്ക് ഉത്തരമുണ്ടായില്ല.
“മമ്മിയെ ഉത്തരം മുട്ടിച്ച് ജയിക്കാന്‍ പറഞ്ഞതല്ല,”
അവള്‍ അവരുടെ മുഖം കൈയ്യിലെടുത്തു.
“എന്നെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ മമ്മിക്കല്ലാതെ മറ്റാര്‍ക്ക് പറ്റും?”
അവള്‍ അവരുടെ തോളില്‍ തല ചായ്ച്ചു.
“മോളെ..എന്‍റെ മോളെ…”
ശാന്തമായ സ്വരം അവള്‍ കേട്ടു.
“പക്ഷെ അദ്ദേഹം…?”
ഗായത്രിദേവിയുടെ സ്വരത്തിലെ ഭയപ്പെടുത്തുന്ന ആകാംക്ഷ ദിവ്യ കേട്ടു.
“എന്‍റെ മനസ്സില്‍ എന്താണ് എന്ന് അദ്ധേഹത്തിന് മനസ്സിലായിട്ടില്ല മമ്മി,”
അവള്‍ തുടര്‍ന്നു.
“മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ത്തന്നെ അദ്ദേഹം അത് ഭാവിക്കുന്നില്ല. ഋതു ഒത്തിരി കഷ്ട്ടപ്പെട്ടല്ലേ അദ്ധേഹത്തെ സ്വന്തമാക്കിയത്? അത് പോലെ ഞാനും അദ്ധേഹത്തെ നേടും മമ്മീ….എന്‍റെ പ്രാര്‍ത്ഥനയും വ്രതവും ഒക്കെ അതിനാണ്….ഞാന്‍ സഹിക്കും….ഞാന്‍ കഷ്ടപ്പെടും…”
അവള്‍ ഗായത്രിദേവിയുടെ മാറില്‍ മുഖം ചേര്‍ത്തു.
“ഏറ്റവും വലുത് നേടുവാന്‍ ഏറ്റവും കഠിനമായത് ഞാന്‍ സഹിക്കും,”
ദിവ്യയെ ചുറ്റിപ്പിടിക്കവേ അവര്‍ കേട്ടു.
“ഈശ്വരന്‍ നിന്നെ തുണയ്ക്കട്ടെ മോളേ,”
അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് അവര്‍ പറഞ്ഞു.സുഖവും വിശ്രാന്തി നിറഞ്ഞതുമായ ആലിംഗനത്തിന്‍റെ അനുഭൂതിയില്‍ അവരിരുവരും നിറഞ്ഞു.
****************************************
ദിവ്യയുടെ വ്രതനിഷ്ഠകള്‍ ഗായത്രിദേവിയേയും മുത്തശിയേയും അദ്ഭുതപ്പെടുത്തി.
ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉറക്കമുണര്‍ന്ന് കൊട്ടാരത്തിനടുത്ത് മുങ്ങിക്കുളിക്കുന്നതോടെ അതാരംഭിക്കുന്നു.
ഈറന്‍മാറാതെ തന്നെ പ്രാര്‍ത്ഥന.
പൂജാമുറിയില്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥനാ നിരതയായിരിക്കും അവള്‍.
ദേവീസ്തവങ്ങളാലപിക്കും.
വൃക്ഷപൂജ, പശു പക്ഷി പൂജ എന്നിവയും മുറതെറ്റാതെ അവള്‍ പാലിച്ച് പോന്നു.
പിന്നെ ജലപാനം പോലും കൂടാതെയുള്ള കഠിന ഉപവാസവും.
പ്രഭാതത്തില്‍ തന്നെ പൂജാപുഷ്പങ്ങളുമായി അവള്‍ രാഹുലിന്‍റെ ക്വാര്‍ട്ടേഴ്സിലേക്ക് പോകും.
അയാളുടെ മുറികളും പരിസരങ്ങളുമെല്ലാം വൃത്തിയാക്കിയിടും.
പൂജാ സമയത്ത് അയാളെ സഹായിക്കും.
രാഹുലും പതിവ് തെറ്റാതെ കൊട്ടാരത്തില്‍ എത്തികൊണ്ടിരുന്നു.
ദിവ്യയെ യോഗധ്യാനം പഠിപ്പിക്കാന്‍.
സദാസ്വപ്ന ലോകത്തായിരുന്നെങ്കിലും അവള്‍ അയാളുടെ പാഠങ്ങള്‍ തെറ്റാതെ അഭ്യസിച്ചു.
അയാളെ സംതൃപ്തനാക്കുന്നതില്‍ അവള്‍ ആനന്ദം കണ്ടെത്തി.
അയാളില്‍ നിന്ന്‍ എപ്പോഴും അഭിനന്ദനങ്ങള്‍ കിട്ടുന്നതില്‍ അവള്‍ വിജയിച്ചു.
മോശം വിദ്യാര്‍ഥിനി എന്ന്‍ ഒരിക്കല്‍പ്പോലും അയാളുടെ മനസ്സില്‍ തന്നെക്കുറിച്ച് തോന്നിപ്പിക്കരുതെന്ന് അവള്‍ സ്വയം നിഷ്ക്കര്‍ഷിച്ചിരുന്നു.
*********************************************
ഒരു പ്രഭാതത്തില്‍, പതിവ് പോലെ പൂജാപുഷ്പ്പങ്ങളുമായി ദിവ്യ രാഹുലിന്‍റെ ക്വാര്‍ട്ടേഴ്സിലെത്തി.
രാഹുല്‍ മുറിയിലുണ്ടായിരുന്നില്ല.
ക്വാര്‍ട്ടേഴ്സിനു പിമ്പില്‍ ഒരു മാന്തോപ്പായിരുന്നു.
അവയിലൊരു മാഞ്ചുവട്ടിന്‍റെ ചുവട്ടില്‍ നിന്നാണ് അയാള്‍ ഗായത്രി മന്ത്രങ്ങള്‍ ആലപിച്ചുകൊണ്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *