“കിച്ചു…”
അമലയുടെ ഒച്ച പൊങ്ങി.
രാധയുടെ പിന്നിൽ നിന്ന് മുന്നോട്ടു ആയാൻ നിന്ന രണ്ടു മക്കളും അതോടെ അടങ്ങി.
“രാധേ….ഇതവളുടെയും കൂടെ വീടാ…
അവൾക്കിഷ്ടം ഉള്ള കാലം ഇവിടെ നിക്കാം….ഇനി എന്നെങ്കിലും ഒരു ജീവിതം വേണം എന്ന് അവൾക്ക് തോന്നിയാൽ അന്ന് മുന്നിൽ നിന്ന് നടത്തിക്കൊടുക്കുന്നതും ഞാൻ ആയിരിക്കും അതിൽ രാധയ്ക്ക് ഒരു വിഷമവും വേണ്ട.”
“അമലേച്ചി…കാര്യം അങ്ങു തുറന്നു പറയാം…
ഞങ്ങടെ നാട്ടുകാരൻ ഒരു രാഘവൻ മുതലാളി ഉണ്ട്…കെട്ട്യോൾ ചത്തിട്ട് വർഷങ്ങളായി, ദേ എന്റെ ഇളയവൻ അയാടെ കമ്പനിയിലാ ജോലി, ഞങ്ങൾ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്, അയാൾക്ക് ഇവളെ കെട്ടിയാൽ കൊള്ളാം എന്നുണ്ട്…”
“അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ പോരല്ലോ…
അവൾ പഠിപ്പും പ്രായോം എത്തിയ…എന്റെ വീട്ടിലെ മരുമകളാ, അവളുടെ തീരുമാനം എന്താണോ അതേ നടക്കൂ…”
അമലാമ്മയുടെ ശബ്ദം കനത്തു.
“ഇപ്പൊ മരുമകളൊന്നും അല്ലല്ലോ…
ചത്തു പോയവൻ ഒരു കൊച്ചിനെ പോലും കൊടുത്തിട്ടില്ല അവകാശം പറയാൻ…നാണം ഉണ്ടോടി ഇവിടെ വേലക്കാരിയെപോലെ കടിച്ചു തൂങ്ങി കിടക്കാൻ…
ദേ അവനു ഒരു പെണ്ണ് കേറി വരും വരെയേ ഉള്ളൂ നിന്റെ ഇവിടുത്തെ അവകാശോം ഇവർക്കുള്ള സ്നേഹോം,….
അത് കഴിഞ്ഞാൽ പിന്നെ ഞങ്ങടെ മുന്നിൽ തന്നെ നിന്ന് തെണ്ടേണ്ടി വരും.”
രാധ നാവിൽ കാളകൂടം വീശി മനസ്സിൽ നീണ്ട മുറിവുകൾ നിരത്തുമ്പോഴും നീരജയുടെ തലതാഴ്ത്തിയുള്ള നിൽപ്പും മൗനവും അമലയെ ഉലച്ചു കളഞ്ഞിരുന്നു.
“എന്റെ മോൾക്ക് ഇവിടുള്ള അവകാശം ഒരിക്കലും അവസാനിക്കില്ല…
ഇതെന്റെ ഉറപ്പാ…”
“വാക്കാൽ എന്തും പറയാലോ…”
“വാക്കാൽ അല്ല….എന്റെ മോൻ, കിച്ചു നീരജയെ കല്യാണം കഴിക്കും…
എന്റെ വീടിന് മരുമോളായിട്ടാ ഇവൾ വന്നത്…ഇനിയും എന്നും അങ്ങനെ മതി.”
വിറച്ചു കൊണ്ട് രോഷത്തോടെ അമല പറഞ്ഞു തീർത്തു.
“അമ്മേ….”
നീരജ പെട്ടെന്ന് അമലയെ വിളിച്ചു.
“നിന്നെ എനിക്ക് അത്ര ഇഷ്ടാ….നിന്നെ വിട്ടു കൊടുത്തു എനിക്ക് എങ്ങനാ മോളെ ജീവിക്കാൻ പറ്റുന്നെ…”
കണ്ണീരിൽ കുതിർന്നു നിൽക്കുന്ന അമലയുടെ മുഖം കണ്ട നീരജ കണ്ണീരോടെ തല താഴ്ത്തി…
നടക്കുന്നതെന്താണെന്നു അപ്പോഴും ഗ്രഹിക്കാൻ കഴിയാതെ തരിച്ചു നിൽക്കുകയായിരുന്നു കിച്ചു അപ്പോഴും.