ഇതാ ചിതാഭസ്മം.
എന്നെങ്കിലും നാട്ടിൽ പോവുന്നുണ്ടേൽ ഏൽപ്പിക്കാൻ അവർ എന്റെ കയ്യിൽ കൊടുത്തു വിട്ടതാ…”
നിറം മങ്ങിയ ചെമ്പട്ടിൽ പൊതിഞ്ഞ കലശം കിച്ചു കൈ നീട്ടി വാങ്ങി.
“നിമഞ്ജനം ചെയ്തുകൊള്ളുക…
എന്റെ കർമം ഇവിടെ കഴിഞ്ഞു.
കൃഷ്ണന്റെ തിരിച്ചറിയൽ കാർഡ് കൂടെ അയാൾ നീട്ടി.
വിഷമിക്കരുത്, ഭാഗ്യവന്മാരുടെ ആത്മാവിനെ കാശിയിൽ ഒടുക്കം ഉണ്ടാവൂ…
ശംഭോ മഹാദേവ….”
യാത്ര പറയുന്നില്ല…നല്ലത് വരട്ടെ…”
തുണി സഞ്ചി തോളിൽ തൂക്കി യാത്രയാവുന്ന അയാളെ അവർ മൂന്നു പേരും നോക്കി നിന്നു.
*******************************
ഭാരതപ്പുഴയുടെ തീരത്ത് കൃഷ്ണന് വേണ്ടി തർപ്പണം നടത്തി കിച്ചു ഏട്ടന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിച്ചു.
നീരജയുടെ വീട്ടിൽ നിന്നും നീരജയുടെ രണ്ടാനമ്മയിലെ മക്കൾ രണ്ടു പേർകൂടെ വന്നിരുന്നു.
ഇതുവരെ തിരിഞ്ഞു പോലും നോക്കാതിരുന്നവർ ഇപ്പോൾ എത്തിയത് നാട്ടുകാരെ കാണിക്കാൻ ആവും എന്നു അവനും അമലയ്ക്കും തോന്നിയതുകൊണ്ട് അധികം മിണ്ടാനും പറയാനും പോയില്ല…
കൃഷ്ണന്റെ മരണം വലിയ വേദന അവർക്ക് നൽകിയില്ല…ഒരു മരവിപ്പിനപ്പുറം മകന്റെ മരണത്തെ അമ്മയും ഭർത്താവിന്റെ മരണത്തെ നീരജയും അംഗീകരിച്ചിരുന്നു.
“അമലേച്ചി….അപ്പൊ ഇനി കാര്യങ്ങൾ ഒക്കെ എങ്ങനെയാ…..”
വീട്ടിൽ എത്തി
ചവച്ചുകൊണ്ടിരുന്ന മുറുക്കാൻ മുറ്റത്തേക്ക് നീട്ടി തുപ്പി നീരജയുടെ രണ്ടാനമ്മ ചോദിച്ചത് കേട്ട അമലയും കിച്ചുവും ഈർഷയോടെ അവരെ നോക്കി.
“എന്ത് കാര്യങ്ങൾ,…”
“അല്ല കേട്ട്യോൻ ചത്ത ഇവൾക്ക് ഇനി ഇവിടെ നിക്കേണ്ട കാര്യം ഇല്ലല്ലോ…
ചെറിയ പ്രായാ….
അല്ല ജീവിതം ഇനീം ബാക്കി ആണെ….”
മോണ കാട്ടി വൃത്തികെട്ട ചിരിയോടെ അവർ പറഞ്ഞു.
കിച്ചുവിന്റെ പെരുവിരലിൽ നിന്ന് അരിച്ചു കയറി വന്ന ദേഷ്യം അവൻ കടിച്ചമർത്തി.
“ഇപ്പൊ പെട്ടെന്നെന്തേ ഇങ്ങനെ തോന്നാൻ രാധേ…ഇത്ര നാള് ഇവൾ ഇവിടെ ണ്ടായിട്ട് ഈ പടി കടന്നു ആരേം ഞാൻ കണ്ടിട്ടില്ല…
ഇപ്പൊ എന്തേ ഒരു കരുതൽ ഒക്കെ തോന്നാൻ….”
“അയിന് അവൻ ചത്തെന്നു ഇപ്പോഴല്ലേ അറിഞ്ഞേ…
പിന്നെ പെണ്ണിനെ ഇവിടെ ഈ ജന്മം വിധവയാക്കി നിർത്താൻ ഒന്നും പറ്റത്തില്ല…ഒള്ള കാര്യം പറയാലോ…”
“നോക്കിയും കണ്ടും സംസാരിക്കണം….
ഇത് ഞങ്ങളുടെ വീടാ…നേരെ ചൊവ്വേ മിണ്ടിയില്ലേൽ ചിലപ്പോ പോകുന്നത് ഇതുപോലെ ആയിരിക്കില്ല….”