ഞാൻ ഇങ്ങനെ ആയിട്ട് ഇപ്പൊ കുറെ വർഷായെ…”
ചെറിയ ശബ്ദത്തിൽ കുലുങ്ങി ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു.
“കാശിയിൽ വെച്ചിട്ടാ കൃഷ്ണനെ പരിചയപ്പെടുന്നെ, അവിടുത്തെ ഒരു ആശ്രമത്തിൽ വെച്ചു, ആരോടും അങ്ങനെ വലിയ സംസാരം ഒന്നും ഇല്ലാത്ത ഒരാള്, ഒരു വർഷം ആയിക്കാണുള്ളൂ ഞങ്ങള് പരിചയപ്പെട്ടിട്ടെ…
എന്റെ യാത്രകളിൽ ഉള്ള ചില സ്ഥലങ്ങളിൽ ഒന്നായിരുന്നു അതും…
മലയാളി ആയതുകൊണ്ട് ഞാൻ കുറച്ചൊക്കെ സംസാരിച്ചു, ഒന്നും വിട്ടു പറഞ്ഞില്ലെങ്കിലും നാട് ഇതാണെന്നു പറഞ്ഞു.
പിന്നെ ഞാൻ യാത്ര തുടർന്നു….
ഒരു മാസം മുന്നേ ഞാൻ വീണ്ടും ആശ്രമത്തിൽ ഒന്നു കയറി.
അവിടെ അപ്പോൾ കൃഷ്ണൻ ഉണ്ടായിരുന്നില്ല…
ചോദിച്ചപ്പോൾ ഒരു ദിവസം ഇറങ്ങി പോയി എന്നാണ് പറഞ്ഞത്.
എന്നിട്ട് ഈ കത്തും എടുത്തു തന്നു.
അയാളുടേതായ എല്ലാം അവിടെ ഉപേക്ഷിച്ചിട്ടാണ് പോയത്.
ഇതാണ് കത്ത്…നോക്കിക്കൊള്ളൂ…”
നീട്ടിയ കത്തിൽ തുറന്നപ്പോൾ മഷി പടർന്ന പഴയ ഒരു ബുക്കിന്റെ പേജിൽ കൃഷ്ണന്റെ കയ്യക്ഷരത്തിൽ കുറച്ചു വരികൾ കിച്ചു വായിച്ചു.
“ലോകം കണ്ട എനിക്കിനി കാണാൻ ഒന്നും ബാക്കിയില്ല…
നശ്വരമായ ഈ ജീവിതം ഇപ്പോൾ വെറും പുകപാളി മാത്രം…
ജീവിതത്തിന്റെ നീർക്കുമിളയിൽ നിന്നും അനന്തതയുടെ വിഹായുസ്സിലേക്ക് പറക്കാൻ ഇതിലും നല്ല നേരം ഇനി വരാനില്ല…
വിട…
ശംഭോ മഹാദേവ…”
ഒരു നിമിഷം കിച്ചുവിന് വായിച്ചത് മനസിലാക്കാൻ വീണ്ടും വായിക്കേണ്ടി വന്നു.
വാ തുറന്നാൽ പുലയാട്ട് മാത്രം പറയുന്ന കൃഷ്ണൻ, എഴുതിയ സാഹിത്യം മനസിലാക്കാൻ കിച്ചുവിന് പിന്നെയും നിമിഷങ്ങൾ എടുത്തു.
“കാശിയിൽ ജ്ഞാനം നിറഞ്ഞാൽ പിന്നെ മോക്ഷം ആണ് അവസാന പാത…
ഏട്ടൻ മോക്ഷത്തിലെത്തി എന്നു വിചാരിച്ചോളൂ…”
വീണ്ടും വീണ്ടും വായിക്കുന്ന കിച്ചുവിനെ നോക്കി അയാൾ പറഞ്ഞു.
കിച്ചു ഞെട്ടി അമ്മയെ നോക്കി.
എപ്പോഴോ വേദനകൾ ഒടുങ്ങിയിരുന്നെങ്കിലും എവിടെയോ ജീവനോടെ ഉണ്ടെന്ന പ്രതീക്ഷ അവസാനിച്ച അമലാമ്മയുടെ കണ്ണിൽ നിന്നും ഒരു തുള്ളി പുത്ര വിയോഗത്താൽ നിറഞ്ഞു ഒഴുകി.
നീരജ മരവിച്ച കണക്ക് അമലയുടെ ദേഹത്തു തൂങ്ങി…
“അവിടെ ഉപേക്ഷിച്ചു പോയ സാധങ്ങൾ ദഹിപ്പിച്ചു.