അവളുടെ മനസ്സിൽ അവൻ ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞതും നാളെ മുതൽ നമ്മൾ ബസിൽ ഒരുമിച്ച് ഇരുന്ന് പോകില്ലെന്ന് പറഞ്ഞതും ഓടിയെത്തി.
പല്ലവി ചായ ഗ്ലാസ് ടെറസിലെ കൈവരിയിൽ വച്ച് താഴേക്ക് ഓടി.
ബുള്ളറ്റിൽ ഇരിക്കുന്ന നവീന്റെ അടുത്ത് ചെന്നിട്ടാണ് അവൾ ആ ഓട്ടം നിർത്തിയത്.
“ഇതാണോടാ നീ പറഞ്ഞ സർപ്രൈസ്?”
അവൻ അതെ എന്ന അർഥത്തിൽ ചിരിയോടെ തലയാട്ടി.
അവന്റെ തോളിൽ അടിച്ച് കൊണ്ട് അവൾ ചോദിച്ചു.
“എന്താടാ എന്നോട് പറയാഞ്ഞത്?”
“നിന്റെ ഈ സന്തോഷം കാണാഞ്ഞായിട്ട്.”
അപ്പോഴേക്കും സുലജയും വെളിയിലേക്ക് വന്നു.
“ആഹാ, നീ ബൈക്ക് വാങ്ങിയോ?”
“അഹ്, ആന്റി.. ഒരു സർപ്രൈസ് ആക്കി വച്ചതാ.”
പല്ലവി നവീന്റെ കൈയിൽ പിടിച്ച് വിളിച്ചോണ്ട് പറഞ്ഞു.
“വാ.. നമുക്ക് ഒന്ന് പുറത്തേക്ക് പോയിട്ട് വരാം.”
“കുറച്ച് കഴിഞ്ഞ് പോകാടി.”
അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.
“ഒന്ന് അപ്പുറത്ത് വരെ പോയിട്ട് വരാടാ.”
“നീ കുളിച്ച് ഫ്രഷ് ആയിട്ട് വാ. നമുക്ക് ആദ്യത്തെ യാത്ര ക്ഷേത്രത്തിലേക്ക് പോകാം.”
അവൻ സുലജയെ നോക്കി ചോദിച്ചു.
“ഞങ്ങൾ ഒന്ന് ക്ഷേത്രത്തിൽ പോയിട്ട് വരട്ടെ ആന്റി?”
“ഏത് ക്ഷേത്രത്തിൽ ആണ് പോകുന്നെ.”
പല്ലവിയുടെ മുഖത്തേക്ക് ഒന്ന് നോക്കിട്ട് അവൻ ചോദിച്ചു.
“വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ പോയാലോ?’
അവൾ പോകാം എന്ന ഭാവത്തിൽ ചിരിയോടെ തലയാട്ടി.
അവൻ സുലജയുടെ മുഖത്തേക്ക് നോക്കി.
ചെറു ചിരിയോടെ സുലജ പറഞ്ഞു.
“പുതിയ ബൈക്ക് എടുത്തതല്ലേ. പോയി തൊഴുത്തിട്ട് വാ നിങ്ങൾ.”
നവീൻ പല്ലവിയെ നോക്കിയിട്ട് പറഞ്ഞു.
“നമുക്ക് ഒരു അഞ്ചര ആകുമ്പോഴേക്കും പോകാം. നീ കുളിച്ചു റെഡി ആയി നിൽക്ക്.”
നവീൻ അവന്റെ റൂമിലേക്ക് നടന്നു.
ബാഗ് ബെഡിൽ ഇട്ട് ചുമ്മാ വെളിയിലേക്ക് ഇറങ്ങിയപ്പോൾ ആണ് ടെറസിൽ ചായ ഗ്ലാസ് എടുക്കാനായി വന്ന പല്ലവിയെ അവൻ കണ്ടത്.
അവനെ കണ്ടതും പല്ലവി ഇവിടെ വാടാ എന്ന് കൈ കാണിച്ചു.
നവീൻ കൈവരി ചാടി അവളുടെ ടെറസിലേക്ക് ഇറങ്ങി.
അവൾ റൂമിലേക്ക് നടന്നു. അവളുടെ പിന്നാലെ അവനും.
റൂമിലെത്തിയതും അവനെ തള്ളി ബെഡിൽ ഇട്ട് കൊണ്ട് അവൾ ചോദിച്ചു.
“എന്നെ പറ്റിച്ചു അല്ലെ നീ?”
ചിരിയോടെ അവൻ പറഞ്ഞു.
“ഒരു സർപ്രൈസ്.. എന്തായാലും ഹാപ്പി ആയില്ലേ നീ.”
“എനിക്കും അവസരം കിട്ടും നോക്കിക്കോ.”