ശ്യാമ : “അപ്പോൾ പിണക്കമാ അല്ലേ?”
ബാലു : “ഒന്ന് പൊയ്ക്കേ, എനിക്ക് പിണക്കമൊന്നും ഇല്ലാ എന്ന് പറഞ്ഞില്ലേ?”
ശ്യാമ : “ഞാൻ പോയി കാപ്പി മേടിച്ചു കൊണ്ട് വരട്ടെ?”
ബാലു : “നിനക്ക് വേണമെങ്കിൽ മേടിച്ചോ എനിക്ക് വേണ്ട”
ശ്യാമ : “ഓ വല്യ ജാഡ”
ബാലു : “അതെ ജാഡയാ”
ശ്യാമ : “എന്നാൽ എനിക്കും വേണ്ട”
“ബാലു : വേണ്ടെങ്കിൽ വേണ്ട”
ശ്യാമ : “ശ്ശൊ ഇപ്പോൾ എന്തിനാ പിണങ്ങിയത് എന്നെങ്കിലും പറ”
ബാലു : “ഞാൻ പറഞ്ഞില്ലേ മ.. മ..
…. കോപ്പേ പിണങ്ങിയില്ലാ എന്ന്”
ശ്യാമ : “അല്ല എനിക്കറിയാം പിണക്കമാണ് എന്ന്”
ബാലു : “എങ്കിൽ ആണ്”
അവൾ സ്വൽപ്പ സമയം അവനെ തന്നെ തുറിച്ചു നോക്കി. ബാലു അത് മനസിലാക്കിയിട്ടും മോണിട്ടറിൽ നിന്നും കണ്ണെടുത്തില്ല. അവൾ കാലുകൾ നീട്ടുവച്ചിരുന്നു. ദൃഷ്ടി അവനിൽ നിന്നും പറിക്കാതെ.
ശ്യാമ : “എനിക്കെവിടെയൊക്കെയോ നീറുന്നു”
അവൾ സ്വരം സ്വൽപ്പം ഉയർത്തി പറഞ്ഞു.
ബാലുവിന് ഉള്ളാലേ ചിരി വന്നു. എങ്കിലും പുറമേ കാണിച്ചില്ല.
ശ്യാമ : “കേട്ടോ ഞാൻ പറഞ്ഞത്?”
ബാലു : “നീറുന്നെന്ന്?” ബാലു അതു തന്നെ ആവർത്തിച്ചു.
ശ്യാമ : “കേട്ടിട്ട് ഒന്നും തോന്നുന്നില്ലാ?”
ബാലു തലയുയർത്തി, ശാന്ത ഭാവത്തിൽ പറഞ്ഞു.
ബാലു : “ഒന്ന് മിണ്ടാതിരിക്കാമോ?”
ശ്യാമ : “മിണ്ടും”
ബാലു : “എന്നാ മിണ്ട്”
അവൻ വീണ്ടും മോണിട്ടറിലേയ്ക്ക് തല തിരിച്ചു.
ശ്യാമ : “എന്തോന്ന ഇത്രവലിയ നോക്കുന്നത്?”
ബാലു : “ഒന്നുമില്ല”
ശ്യാമ : “ഹും നാലും മൂന്നും ഏഴ് കസ്റ്റമറും ഉണ്ട്… എന്നിട്ട് എപ്പോഴും അതിലേയ്ക്കു നോക്കിയിരിക്കുന്നു”
ബാലു : “അത് ഞാൻ സഹിച്ചു”
ശ്യാമ : “എനിക്ക് കൈ വേദനിക്കുന്നു, പിടിച്ച് തിരിച്ചില്ലേ?”
ബാലു : “ആ ഞാനോർക്കുന്നില്ല”
ശ്യാമ : “തിരിച്ചു”
ബാലു : “നന്നായി പോയി”
അവൾ അരിശപ്പെട്ട് അവനെ തുറിച്ചു നോക്കി. പിന്നെ കൈയ്യും, കാലും എല്ലാം നോക്കാൻ തുടങ്ങി. എവിടെങ്കിലും ഒരു ചെറിയ പാടെങ്കിലും ഉണ്ടെങ്കിൽ കാണിച്ച് ഭീഷണിപ്പെടുത്താനായിരുന്നു ശ്രമം. പക്ഷേ പുറമേ കാണുന്ന പാടൊന്നും ഇല്ലായിരുന്നു.