“കുറേ, നേരമായിരുന്നോ വന്നിട്ട്?”
“ഉം…”
“എന്താ ഇത്ര ദേഷ്യം?”
എന്റെ പുറത്ത് മുഷ്ടി ചുരുട്ടി ശക്തി കുറച്ച് ഇടിച്ചുകൊണ്ടാണ് അവൾ മറുപടി പറഞ്ഞത്. അൽപം വേദനിച്ചെങ്കിലും അവളത് ചെയ്തത് സീരിയസ്സായിട്ടല്ല എന്നെനിക്ക് മനസ്സിലായി.
“പിന്നെ ദേഷ്യപ്പെടാതെ? എന്റെ പ്ലാൻ മുഴുവൻ പൊളിഞ്ഞില്ലേ? നിന്നെ കുറച്ച് വട്ടം കറക്കണമെന്ന് വിചാരിച്ചതാ. അവസാനം… തോറ്റ് തുന്നംപാടി ഞാൻ നിന്നോട് അങ്ങോട്ട് വന്ന് മിണ്ടേണ്ടി വന്നില്ലേ!”
ചെറിയ കുട്ടികളെപ്പോലെ കൊഞ്ചിക്കൊണ്ടാണ് അവളത് പറഞ്ഞത്. അപ്പോ അതാണ് കാര്യം. പ്ലാൻ പൊളിഞ്ഞതിന്റെ ഫ്രസ്ട്രേഷനും പബ്ബിലെ ലവന്റെ ശല്യവും കാരണമാണ് അവൾ മിണ്ടാതിരുന്നത്. ഞാൻ വരുമെന്നത് കൊണ്ട് അവൾക്കവിടുന്ന് ഇറങ്ങിപ്പോവാനും പറ്റിക്കാണില്ല. പാവം. അവളെ ഒന്ന് തണുപ്പിക്കാൻ വേണ്ടി ഞാൻ ചോദിച്ചു:
“ഹ..ഹ.. അത്രേയുള്ളോ? ഞാൻ കരുതി ഈ ദേഷ്യമൊക്കെ കാണിക്കുന്നത് എന്നോടാണെന്ന്. അല്ല, മിസ് നാഗവല്ലിക്ക് എന്നെ എങ്ങനെ മനസ്സിലായി?”
“നീ ഇരുന്ന് പരുങ്ങുന്നത് കണ്ടപ്പോ എനിക്ക് ചെറിയൊരു സംശയം തോന്നി. എങ്ങനെയെങ്കിലും മറ്റവന്റെ മുന്നിൽ നിന്ന് രക്ഷപ്പെടാനാ ഞാനങ്ങോട്ട് ചാടിക്കേറി വന്നത്. പിന്നെ ആ കോഡിന്റെ കാര്യം നീ പണ്ടെപ്പോഴോ എന്നോട് പറഞ്ഞിട്ടുണ്ട്. അന്നേരം അതാണ് മനസ്സിൽ വന്നത്. അപ്പോഴത്തെ ഒരു ടെൻഷനിൽ, എന്തോ, ഞാനത് ചെയ്തുപോയി.”
നിഷ്കളങ്കമായി അവളത് പറഞ്ഞത് കേട്ടപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചുപോയി. പെട്ടെന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് എന്റെ കൈകൾക്കടിയിലൂടെ അവളുടെ കൈകൾ നീണ്ടുവന്ന് എന്റെ തോളുകളിൽ ചുറ്റിപ്പിടിച്ചു. നിമിഷനേരം കൊണ്ട് അവളെന്നോട് ഒട്ടിച്ചേർന്നു. എതിരെ വീശുന്ന തണുത്ത കാറ്റിനിടയിലും അവളുടെ ചൂടുപിടിച്ച ശ്വാസം എന്റെ കഴുത്തിൽ പതിക്കുന്നുണ്ടായിരുന്നു. അവളെന്തോ പറയാൻ വേണ്ടി എന്റെ ചെവിയുടെ അടുത്തേക്ക് നീങ്ങിയെന്ന് എനിക്ക് തോന്നി… പെട്ടെന്നാണ് ദേഹത്ത് പതിക്കുന്ന തുള്ളികളുടെ ഭാരം വർദ്ധിച്ചത്.
തുള്ളിക്കൊരുകുടം എന്നപോലെ മഴ കനത്തു. പറയാൻ വന്നത് വിഴുങ്ങി അനു എന്നെ ഇറുക്കിപ്പിടിച്ചുകൊണ്ട് ചേർന്നിരുന്നു. ചുറ്റും നോക്കിയപ്പോൾ കുറച്ച് മുന്നിലായി ഷട്ടറിട്ട ഒരു കട കണ്ണിൽപെട്ടു. ഞാൻ വേഗം ബൈക്ക് അങ്ങോട്ട് കയറ്റി. ഞങ്ങളിരുവരും ചാടിയിറങ്ങി കടയുടെ വരാന്തയിലേക്ക് നിന്നു. മുകളിലെ അലുമിനിയം ഷീറ്റിൽ മഴ ശക്തിയായി പതിച്ചുകൊണ്ടിരുന്നു. മഴമേഘങ്ങളുടെ നിഴലിൽ അവിടമാകെ ഇരുട്ട് പടർന്നിരുന്നു. മുഖത്തും കഴുത്തിലുമൊക്കെ പറ്റിയിരുന്ന വെള്ളത്തുള്ളികൾ തുടച്ചുകൊണ്ട് ഞാൻ അനുവിനെ നോക്കി. എന്റെ ശ്വാസം നിലച്ചുപോവുന്നതുപോലെ തോന്നി. അപ്പോഴായിരുന്നു ഞാനവളെ ശരിക്കൊന്ന് കാണുന്നത്. മഴ നനഞ്ഞ് അവളുടെ വെളുത്ത ഷർട്ട് ദേഹത്തോട് ഒട്ടിയിരുന്നു.