അന്ന് വീട്ടുപറമ്പിൽ കൗസല്യ നേരിട്ട ദുരനുഭവം എന്താണെന്ന് ദേശക്കാർക്ക് ഇന്നും അറിയില്ല. അത് പറയേണ്ട ആൾ കൗസല്യയാണ്. മാനസിക രോഗിയായ കൗസല്യ ആരോടും അത് പറഞ്ഞതുമില്ല.
ആ സംഭവം ദേശക്കാരെ വല്ലാതെ ഭയപ്പെടുത്തി.
ദേശത്തെ പലരും പാഞ്ചിയുടെ പ്രേതത്തെ കണ്ടു ഭയന്നു. അതിൽ ചിലർക്ക് ചിത്തഭ്രമം, വിഷാദരോഗം പോലുള്ള അവസ്ഥകളും വന്നുചേർന്നു.
പറഞ്ഞു കേട്ടിട്ടുള്ളത് പാഞ്ചിയുടെ പ്രേതം അവളുടെ വീട്ടു പരിസരത്ത് മാത്രമാണ് വിഹരിച്ചിരുന്നത് എന്നാണ്.
ആ വഴിയാണ് ദേശക്കാർ ചന്തയിലേക്കും, അമ്പലത്തിലേക്കും ജുമാമസ്ജിദിലേക്കും ഒക്കെ പോയിരുന്നത്.
പാഞ്ചിയുടെ ശല്യം തുടങ്ങിയതോടെ ദേശക്കാർക്ക് കിലോമീറ്ററുകൾ ചുറ്റിയുള്ള മറ്റൊരു വഴി തിരഞ്ഞെടുക്കേണ്ടി വന്നു.
ഒരുപാട് കാലം പാഞ്ചിയുടെ പ്രേതം നാട്ടുകാരെ വലച്ചു എന്നാണ് കേട്ടത്.
അങ്ങനെ ഒരിക്കൽ പാഞ്ചിയുടെ പ്രേതത്തെ ഇല്ലായ്മ ചെയ്യാൻ നാട് ഉണർന്നു.
അതെങ്ങനെ വേണമെന്ന് തീരുമാനിക്കാൻ നാട്ടുക്കൂട്ടം ചേർന്നു.
അയൽദേശത്തുള്ള ഒരു കൊടും മന്ത്രവാദിയുടെ പേരാണ് കൂടുതൽ ആളുകളും പറഞ്ഞത്.
അയാൾക്ക് നാടെങ്ങും ഖ്യാതി ഉണ്ടായിരുന്നു.
മേൽപ്പറഞ്ഞ മന്ത്രവാദിയുടെ പേര് ഞാനിപ്പോൾ ഓർക്കുന്നില്ല, ചെറുപ്പത്തിൽ ആ പേരെനിക്ക് നന്നായി അറിയാമായിരുന്നു. കരിങ്ങാടൻ എന്നോ മറ്റോ ആണെന്ന് തോന്നുന്നു. ശരിയാണോ എന്നറിയില്ല കേട്ടോ. എന്റെ ഉമ്മച്ചിയും ആ പേര് മറന്നു പോയി.
അയാളെ പിന്നീട് എപ്പോഴോ തറവാട്ടിൽ പോയപ്പോൾ ഞാനും ഒരുനോക്കു കണ്ടിട്ടുണ്ട്. അടുത്തുള്ള വീട്ടിൽ ഒരു കർമ്മം നടത്താൻ വന്നപ്പോൾ. ഞാൻ കാണുമ്പോൾ അയാൾ വൃദ്ധനായിരുന്നു.
പക്ഷെ ഈ സംഭവം നടക്കുന്നത് അയാളുടെ ചെറുപ്രായത്തിൽ ആയിരുന്നു.
പ്രസ്തുത മന്ത്രവാദി ഒമ്പത് ദിവസം നീണ്ടുനിന്ന കൊടിയ മാന്ത്രിക കർമത്തിലൂടെ ആണത്രേ പാഞ്ചിയുടെ പ്രേതത്തെ ഇല്ലായ്മ ചെയ്തത്.
അതിന്റെ ഫലമായി പാഞ്ചിയുടെ പ്രേതശല്യം അവസാനിച്ചു എന്നാണ് പറയപ്പെടുന്നത്.
മന്ത്രവാദി വന്നു കർമ്മങ്ങൾ ചെയ്തതോടെ ജനങ്ങളുടെ മനസ്സിലെ ഭയം മാറിയതാവാം എന്ന് വേണമെങ്കിൽ നിങ്ങൾക്ക് കരുതാം.
ഇതിൽ നിന്നും ഞാൻ മനസ്സിലാക്കിയതും അതുതന്നെയാണ്.
ഇനി എന്റെ അപ്പയുടെ ചേട്ടന് ഉണ്ടായ അനുഭവം പറയാം.അത് ഇന്നും ഒരു ദുരൂഹതയായി തുടരുന്ന ഒരു സംഭവമാണ് കേട്ടോ.