: രാമേട്ടാ… തെറ്റിദ്ധരിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ…
: ഉം.. പറ. നിന്റെ കാര്യമായതുകൊണ്ട് ഞാൻ ഒരു ധാരണയും വയ്ക്കുന്നില്ല…
: നമ്മുടെ സ്വപ്ന എങ്ങനുണ്ട്… വിശ്വസിക്കാമോ.. ആള് നല്ല ആത്മാർത്ഥത ഉള്ള കൂട്ടത്തിൽ ആണെന്ന് തോനുന്നു. സ്മാർട്ടാണ്..
: എനിക്ക് മുന്നേ പറയണമെന്നുണ്ടായിരുന്നു…. പിന്നെ നീ എന്ത് കരുതുമെന്ന് വിചാരിച്ചു, പുതിയ ആളല്ലേ…
നല്ല നിലയിൽ ജീവിച്ച പെണ്ണായിരുന്നു. അച്ഛന് കാൻസർ വന്നതോടുകൂടി ഉള്ള സമ്പാദ്യം മുഴുവൻ ചിലവാക്കി, ഉണ്ടായ സ്വത്തൊക്കെ വിറ്റും പണയം വച്ചുമാണ് ചികിൽസിച്ചത്. എന്നിട്ടും ആള് ബാക്കിയായില്ല. അദ്ദേഹം മരിക്കുന്നതിന് മുൻപ് നല്ലൊരു ആലോചന വന്നതായിരുന്നു. കടക്കെണിയിൽ പെട്ട കുടുംബമാണെന്നറിഞ്ഞിട്ടും പെണ്ണിന്റെ മൊഞ്ച് കണ്ടിട്ട് വന്നവരായിരുന്നു. അച്ഛന്റെ ജീവൻ നിലനിർത്തിയിട്ട് മതി എനിക്കൊരു ജീവിതമെന്ന് പറഞ്ഞ് അവൾതന്നെ അത് വേണ്ടെന്ന് വച്ചു. കടക്കാരും ബാങ്കുകാരും വീട് കയറിയിറങ്ങാൻ തുടങ്ങിയപ്പോഴാണ് ഒരു ജോലിക്ക് വേണ്ടി എന്നെ കാണുന്നത്. ആള് നന്നായി പഠിച്ചിട്ടും ഉണ്ട്. MBA ഫസ്റ്റ് ക്ലാസ്സിൽ പാസ്സായി. ഹോസ്പിറ്റലിലും മറ്റുമായി ജീവിതം വഴിമാറിയപ്പോൾ ഉണ്ടായിരുന്ന ജോലിയും പോയി. കരീർ ബ്രേക്ക് വന്നെന്നും പറഞ്ഞ് നല്ല കമ്പനികളൊന്നും പിന്നീട് ജോലി കൊടുത്തുമില്ല. നമുക്ക് ഇവിടെ ആകെയുണ്ടായിരുന്നത് ഈ ഒരു വാക്കൻസി മാത്രമാ.. അതാ അവിടെ വച്ചത്…
: റിസെപ്ഷനിലോ… അത് മോശം ജോലിയല്ല. പക്ഷെ അതിനുവേണ്ടിയാണോ അവൾ കഷ്ടപ്പെട്ട് ഇത്രയും പഠിച്ചത്. എന്റെ രാമേട്ടാ.. ഈ കമ്പനിയിൽ പൂർണ സ്വാതന്ദ്ര്യം ഉള്ള ആളല്ലേ നിങ്ങൾ.. എന്നിട്ടാണോ ഇങ്ങനൊക്കെ. വളരെ മോശമായിപ്പോയി..
: ഇതിപ്പോ നിന്നോട് ഇത്രയും പറഞ്ഞ എന്നെ വേണം തല്ലാൻ… ഒരു കാര്യം കൂടി പറയാം. നല്ല കുട്ടിയാ, എന്നേക്കാളും വിശ്വസിക്കാം.
: എന്ന പോയി ലെറ്റർ അടിക്ക് രാമചന്ദ്രാ… അവളോട് കാര്യം പറയണ്ട. ഞാൻ പറഞ്ഞോളാം. ഒരു കവറിലിട്ട് കൊടുത്താ മതി. ഇപ്പൊ എല്ലാവരും കഴിക്കാൻ ഇരുന്നിട്ടാ ഉള്ളത്. അതാവുമ്പോ തുറന്നുനോക്കാൻ പറ്റില്ല. കുറച്ച് ടെൻഷൻ അടിക്കട്ടെ. വേഗം പോയി ശരിയാക്ക് രാമേട്ടാ…
: ഇതാ നിന്റെ കുഴപ്പം.. എന്തെങ്കിലും തീരുമാനിച്ചാൽ അപ്പൊ നടക്കണം..