എത്ര മറച്ചുപിടിക്കാൻ നോക്കിയാലും എന്റെ മുഖത്തെ ഭാവങ്ങൾ അല്ലി തിരിച്ചറിയും. ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ അവൾ എന്നെ.
എന്തോ എന്നെ അലട്ടുന്നു എന്ന് കണ്ടുതന്നെയാണ് അവൾ അങ്ങാനേ ഒരു ആവശ്യം മുന്നോട്ട് വച്ചത്.
” ന്താ പെട്ടന്ന്…. കുറച്ചൂടെ കഴിഞ്ഞ് പോരെ… വല്ലപ്പോഴുമല്ലേ ഇങ്ങനെ പുറത്ത് പോണുള്ളൂ…”
ജിൻസിക്ക് അവിടന്ന് പോരണം എന്ന് ഇല്ലായിരുന്നു.
” വയ്യേച്ചി… എന്തോ തലവേദന പോലെ…”
അല്ലിയോന്ന് മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.
പിന്നേ ഒന്നും പറയാതെ ഞാൻ എണീറ്റ് കാർ പാർക്ക് ചെയ്ത ഇടത്തേക്ക് നടന്നു. പിന്നാലെ ബാക്കി ഉള്ളവരും.
ഞാൻ സാധാരണ പോലെ എല്ലാവരോടും സംസാരിച്ചു. കളിയും ചിരിയും ഒക്കെ ആയിട്ടാണ് തിരിച്ചുപോയത്. പക്ഷേ പിൻസീറ്റിൽ ഇരുന്ന അല്ലി നിശബ്ദമായി കാറിനകത്തെ റിയർ വ്യൂ മിറർ വഴി എന്നെത്തന്നെ വീക്ഷിക്കുകയായിരുന്നു.
എന്റെ മനസിലെന്തോ കുടിങ്ങിക്കിടപ്പുണ്ടെന്ന് മറ്റ് രണ്ടുപേർക്കും മനസിലായില്ലെങ്കിലും അവളത് മനസിലാക്കിയിരുന്നു. ജിൻസിയാണ് എന്നോടൊപ്പം മുൻസീറ്റിൽ ഇരുന്നത്.
അവളുടെ ഇടയ്ക്കിടെയുള്ള പാളിയുള്ള നോട്ടങ്ങളിൽ എന്റെ ശ്രെദ്ധ ഉടക്കിയെങ്കിലും അത് മൈൻഡ് ചെയ്യാനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ.
പുറമെ ചിരിക്കുമ്പോഴും ഉള്ളം കിടന്ന് പുകയുകയായിരുന്നു.
പോകും വഴി അമ്മയെ വിളിച്ച് ഫുഡ് ഉണ്ടാക്കേണ്ട എന്ന് പറഞ്ഞു. വഴിയിലുള്ള ഒരു ഹോട്ടലിൽ കേറി ഞങ്ങൾ ഭക്ഷണം കഴിച്ചു. അമ്മയ്ക്കും അച്ഛനും ഉള്ളത് പാർസലും വാങ്ങി ഞങ്ങൾ ഇറങ്ങി.
അമ്മുവിനെയും ഇറക്കി എട്ടുമണിയോട് അടുപ്പിച്ച് ആയി ഞങ്ങൾ ഫ്ലാറ്റിൽ എത്തിയപ്പോൾ. അമ്മയോട് പറഞ്ഞ് ജിൻസി അവളുടെ ഫ്ലാറ്റിലേക്ക് പോയി. ഞാൻ നേരെ എന്റെ റൂമിലേക്കും.
തല വെട്ടിപ്പുളക്കുന്ന പോലെ തോന്നുന്നു. വല്ലാത്ത തലവേദന. കണ്ണടക്കുമ്പോൾ മനസില് നിറയുന്നത് ചാരുബെഞ്ചിൽ ഇരുന്ന് പൊട്ടിച്ചിരിക്കണ താടകയുടെയും ഒപ്പം കണ്ട ചെറുപ്പക്കാരന്റെയും മുഖമാണ്.
ഫോൺ റിങ് ചെയ്യുന്ന ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്.
Unknown നമ്പർ ആണ്. ഞാൻ കാൾ അറ്റന്റ് ചെയ്ത് ചെവിയോട് ചേർത്തു.
” ഏട്ടാ…ഞാൻ അമലാണ്. ഇപ്പോഴെങ്ങനുണ്ട്… സോറി… ഞാൻ അറിഞ്ഞില്ലായിരുന്നു… ഇന്നലെ ഞാനും ഓഫീസിൽ പോയില്ലായിരുന്നു. അതാ അറിയാൻ വൈകിയേ… പിന്നേ മിനിഞ്ഞാന്ന് ആ വെപ്രാളത്തിനിടക്ക് നമ്പർ വാങ്ങാനും മറന്നു. ഇന്ന് രഘു ഭായ് പറഞ്ഞപ്പോൾ ആണ് ഞാൻ അറിയുന്നത്…പുള്ളിയാ ഇപ്പൊ നമ്പർ തന്നത്…”