വിളിക്കുന്ന നിമിഷം അവൾക്ക് പ്രായം 15 വയസ് മാത്രം.
ആ മനോഹരമായ നിമിഷത്തിലേക്കെത്തിയ ശപിക്കപ്പെട്ട ഓർമകളെ അവൾ പൂർണ്ണമായും മറന്നുകൊണ്ട് അവനെ കുളിപ്പിച്ചും, കുഞ്ഞിക്കവിളിൽ മുത്തമിട്ടും, അവനെ കണ്ണെഴുതി ഒരുക്കിയുമവൾ പഴയപോലെ ജീവിതത്തിലേക്ക് വന്നു. കുഞ്ഞിന്റെ അടുത്ത് കിടക്കുമ്പോ അവൻ അവന്റെ കൈകൊണ്ട് ഉറങ്ങുന്ന കനിയുടെ കവിളിൽ തൊട്ടും തലോടിയും അവളെയുണർത്തുന്നത് അവൾ മറക്കാൻ ശ്രമിക്കുന്ന ആ വേദനകളിൽ നിന്നുമായിരുന്നു. പാതിയിൽ മുടങ്ങിപ്പോയ പഠിത്തമവൾ തുടരുമ്പോൾ….അല്ലെങ്കിൽ ക്‌ളാസിലിരിക്കുമ്പോ പോലും അവൾ അവന്റെ കൊഞ്ചിച്ചിരിയും കുറുകലും കാതോർത്തുകൊണ്ട് വീട്ടിലേക്കോടാനായി അവളിലെ അമ്മമനം വിങ്ങുന്നുണ്ടായിരുന്നു…..
ദേവനും രേവതിയും കനിയുടെ മടിയിലിരുത്തികൊണ്ട് അവനാദ്യമായി ഗുരുവായൂർ വെച്ച് ചോറൂണ് കൊടുക്കാൻ പോയതുമോർമ്മയിലേക്ക് വന്നു. കനിയുടെ കൈ വിരലിൽ അന്ന് കാർത്തിക്കിന്റെ കുഞ്ഞിപ്പല്ലുകൊണ്ട് കടിച്ചത് അവളുടെ മനസിലേക്ക് വന്നയാ നിമിഷം നിലാവിൽ ഇളം കാറ്റ് അവളുടെമുഖത്തേക്കടിച്ചു. കണ്ണീരോടെ അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു. കുറുമ്പ് കാണിച്ചിട്ട് അവൻ വീടിനു ചുറ്റും ഓടികൊണ്ട് ഓരോന്ന് കണ്ണുകൊണ്ടും കൈകൊണ്ടും കാണിക്കുമ്പോ രേവതി അവനെ തല്ലാൻ കയ്യോങ്ങുന്ന നിമിഷം കനി ഓടിയെത്തി അവനെ വാരിയെടുക്കുന്ന നിമിഷങ്ങൾ…..കൗമാരകാലത് തന്നെ അമ്മയാകാൻ വിധിക്കപെട്ട അവളിലെ വികാരങ്ങൾക്ക് ഇന്നും അതുപോലെ തന്നെ മൂർച്ചയുണ്ട് ….ആർദ്രതയുണ്ട് ….
കാർത്തിക്കിന് അഞ്ചു വയസാകുമ്പോ കനിയെ ദേവനും രേവതിയും പൂർണ്ണമായും അവന്റെ ചേച്ചിയാക്കി മാറ്റുന്നതിൽ വിജയിച്ചിരുന്നു , പക്ഷെ പുറമെ അവനെ അങ്ങനെ വിശ്വസിപ്പിക്കാമെന്നാലും, കനിയുടെ ഉള്ളിൽ അവനെന്നും അവളുടെ ജീവിതത്തിന്റെ അർത്ഥമെന്തെന്നു മനസിലാക്കിത്തന്ന ജീവനല്ലേ. ഓരോ തവണ കാർത്തിക് കനിയെ “ചേച്ചീ” ന്നു വിളിക്കുമ്പോളും അവളുടെയുള്ളിൽ മറനീക്കി അവനെ ആദ്യമായി കാണുന്ന പോലെ നോക്കുന്ന അവനെ ഓമനിച്ചു മടിയിരുത്തികൊണ്ട് കൊഞ്ചിച്ചിരുന്ന അവളിലെ അമ്മ …ഇന്നും അവളുടെയുള്ളിൽ അതുപോലെയുണ്ട് …..അവനെ കൂടെയിരുത്തി പഠിപ്പിക്കുമ്പോഴും, ഒന്നിച്ചു ഉറങ്ങുമ്പോഴും അവനോടുള്ള വാത്സല്യം അവൾക്കൊരിക്കലും മറച്ചു പിടിക്കാൻ കഴിയുമായിരുന്നില്ല.
ഈ സത്യം ദേവന്റെ അനിയനും ഭാര്യയ്ക്കും അനിയത്തിക്കും മാത്രമേ ഇപ്പൊ ജീവിച്ചരിക്കുന്നവരിൽ അറിയാവൂ. അനിയത്തിക്ക് മാത്രം ഈയവസ്‌ഥയെ പുച്ഛത്തോടെ കാണുന്നത് കനിയത്ര കാര്യമാക്കിയില്ലെങ്കിലും കാർത്തിക്കിനെ ചെറുപ്പം മുതൽ, അവർ അവരുടെ മക്കളിൽ നിന്നും അകറ്റിയിരുന്നു. അതെല്ലാം കനിയുടെ ഉള്ളിൽ ഇത്രയും നാളും പൊള്ളുന്ന നോവായിരുന്നു.
10 വയസുമുതലാണ് കാർത്തിക്കിന് അവന്റെ പിതൃത്വത്തെ കുറിച്ച് സംശയം ഉടലെടുത്തു തുടങ്ങിയത്, അതൊരിക്കലും ദേവന്റെ സ്നേഹക്കുറവുകൊണ്ടായിരുന്നില്ല. നിഷ്കളങ്കമായി അവനിടക്ക് ദേവനോട് പോലും ചോദിക്കുമായിരുന്നു,
“അച്ഛന്റെ കണ്ണിലെന്തെ എന്റെ പോലെ നീലനിറമില്ലാത്തതെന്ന്..”.
അവന്റെയുള്ളിലെ ഈ അരക്ഷിതാവസ്ഥയാകട്ടെ കനിയുടെ മനസിലേക്ക് പൂർണ്ണമായും മറന്ന ആ ഓർമ്മകളിലേക്കുള്ള വെട്ടമായിരുന്നു. ഓർമ്മത്താളുകളിൽ മറഞ്ഞ ആ മുഖം, വീണ്ടുമോർക്കാൻ, ഒട്ടും മനഃപൂര്വമല്ലാതെ കാർത്തിക്കിന്റെ ചോദ്യങ്ങൾക്ക് കഴിയുകയും ചെയ്തു. രേവതി പക്ഷെ അതിനു മറുപടി പറഞ്ഞത്
“കുഞ്ഞായിരിക്കുമ്പോ കണ്ണിനു ഒരു ഓപ്പറേഷൻ ചെയ്തതിനാലാകാം”