വീട്ടിലേക്കെത്തിയ ശേഷം ഉച്ചയൂണും കഴിഞ്ഞു കാർത്തിക്കിന്റെ മുറിയിൽ വെച്ച്.
“ചേച്ചീ…ഇനി മുതൽ ഒരുമാസത്തേക്ക് ഞാനീ മുറിയിൽ തന്നെ ഒറ്റയ്ക്കാണോ ….”
കാർത്തിക്കിന്റെ വിറയ്ക്കുന്ന ശബ്ദത്തിലെ ചോദ്യത്തിന്റെ ആഴം കനി മനസിലാക്കിയെന്നോണം ബെഡിൽ അവന്റെ അടുത്തേക്കവൾ ചേർന്നിരുന്നു. അവന്റെ കൈകോർത്തു പിടിച്ചപ്പോൾ അവന്റെ കണ്ണിൽ നിന്നും കണ്ണീരൊഴുകുന്നത് കണ്ടപ്പോൾ…
“അയ്യോ, അതിനിപ്പോ എന്താണ് ….….കാർത്തി, ചേച്ചി നിന്നെ തനിച്ചാകുമെന്ന് തോന്നുന്നുണ്ടോ …..നീ ? തിരിച്ചു കോളേജ് പോകും വരെ ഞാനും ലീവാണ്…പോരെ ….” അവനെ അവളുടെ നെഞ്ചോടു ചേർത്തുകൊണ്ട് നെറ്റിയിലവൾ ചുംബിച്ചു.
“ഹം ….ഞാനിതെങ്ങനെ ചോദിക്കുമെന്നറിയാതെ വിഷമിച്ചിരിക്കായിരുന്നു ….എനിക്ക് ചിലത് പറയാനുണ്ട്.”
“എനിക്കറിയാം കാർത്തി, ബൈക്കിലെ അങ്ങനെ എഴുതിയത് കണ്ടാണ് ……നിനക്ക്”
“എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ചേച്ചീ …..അന്ന് ഞാൻ തിരികെ വരുമ്പോ, കണ്ണീന്നൊക്കെ വെള്ളം വന്നിട്ട് ഒന്നും കാണാനായില്ല…..അങ്ങനെ പറ്റിയ്താ, ഇനി എനിക്ക് ആ ബൈക്ക് വേണ്ട. ഞാൻ കോളേജിലും പോകുന്നില്ല…. ”
“എന്റെ കാർത്തി, അങ്ങനെയിന്തിനാണിപ്പോ ആലോചിക്കുന്നത്….അവർ മാപ്പ് പറഞ്ഞില്ലേ. ഇനി കുഴപ്പമൊന്നുമുണ്ടാകില്ലെന്നു പ്രിൻസിപ്പലും ഉറപ്പ് തന്നിട്ടുണ്ട്, ആന്റി റാഗിങ് സെൽ കോളേജിൽ ഒരു പോലീസ് സ്റ്റാഫിനെ ഏർപ്പാടുമാകീട്ടുണ്ട്, അത് അച്ഛന്റെ നിർബന്ധം കൊണ്ടും കൂടെയാണ്.”
“ചേച്ചീ ….ഞാൻ!”
“ഒന്നും പറയണ്ട …..മിണ്ടാതെ കിടക്ക്, ഞാനും കൂടെ കിടക്കാം ….ഉമ്മ…”
സൂര്യസ്തമയം കഴിഞ്ഞ ശേഷം ചെറു മഴയുള്ള ആ രാത്രിയിൽ, കാർത്തി കോളേജിൽ നടന്നതെല്ലാം കനിയോട് പറഞ്ഞു കരഞ്ഞു. അവൻ കടന്നു പോകുന്ന ഈ സമയം അവന്റെയൊപ്പം ഉള്ളു തുറന്നു സംസാരിക്കാൻ താൻ മാത്രമേയുള്ളു എന്ന തിരിച്ചറിവിൽ കനിയും അവനെ ഉള്ളാലെ ആശ്വസിപ്പിച്ചുകൊണ്ട് അവനെ കെട്ടിപിടിച്ചു കൊണ്ട് എപ്പോഴോ ഉറങ്ങി.
*************
ദിവസങ്ങൾ വേഗം കടന്നു പോയിക്കൊണ്ടിരുന്നു, കാർത്തിക്കിനെ ഭക്ഷണം കൊടുക്കാനും ശുശ്രൂഷിക്കാനും കനിയേത് നിമിഷവും കൂടെയുണ്ടായിരുന്നു. ആ ദിവസങ്ങളിൽ എപ്പോഴോ കാർത്തിക്കിന്റെ സുഖാന്വേഷണങ്ങൾ അറിയാനായി തറവാട്ടിൽ നിന്നും ദേവന്റെ അനിയനും ഭാര്യയും വിദ്യയും വന്നിരുന്നു. ഇടയ്ക്ക് ജീന ഫോൺ ചെയ്തു സംസാരിക്കുകയും കോളേജിലെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യും. ദേവൻ കാർത്തിക്കിന്റെ ബൈക് നേരെയാക്കി വീട്ടിലേക്കെത്തിച്ചു. അങ്ങനെ കാർത്തിക്കിന്റെ കയ്യിലെ കെട്ടഴിക്കുന്നതിന് മൂന്നു ദിവസം മുൻപ്……
*************
“റ്റിംഗ് ടോങ്!”
“കനി വാതിലൊന്നു തുറന്നേ …ഞാൻ കുളിക്കാൻ പോവാ.”
“ആഹ് അമ്മേ!”
സോഫയിൽ നിന്നും എണീറ്റു കയ്യിലെ മാഗസിൻ ടേബിളിലേക്ക് മടക്കി വെച്ച് കൊണ്ട് കനി സാരി ശെരിക്കുക്കൊന്നുടുത്തു. നടക്കുമ്പോ മുടിയും ശെരിയാക്കാനവൾ മറന്നില്ല.
“അഹാ ആരാത്, ജീനയോ ?”