ജോലി കഴിഞ്ഞു വന്നാലും കനിയെ കണ്ടു കഴിഞ്ഞാൽ അതുവരെ ഉണ്ടായിരുന്ന എല്ലാ ധൈര്യവും അയാൾക്ക് നഷ്ടപെടുമായിരുന്നു. ഒൻപതാം മാസത്തിൽ പ്രായത്തിനു താങ്ങാൻ കഴിയാത്ത അസഹ്യമായ വേദനയിൽ അവളൊരു ചോരകുഞ്ഞിന് ജന്മം നൽകി. അതുപക്ഷേ രേവതിയും ദേവനും അവരുടെ കുഞ്ഞാണെന്നു ലോകത്തെ വിശ്വസിപ്പിച്ചുകൊണ്ട് വളർത്താനും ആരംഭിച്ചു……
സ്നേഹത്തിന്റെ മുഖമുള്ള ആ കുഞ്ഞിനെ കനി, ആദ്യമാദ്യം കാണാൻ ഇഷ്ടപ്പെട്ടിരുന്നില്ല….തന്റെ ലോകം തന്നിൽ നിന്നും പറിച്ചെറിഞ്ഞ ഒരു സത്വമായി കണ്ടിരുന്ന ആഹ് കുഞ്ഞിന് പക്ഷെ അവളിലൊരു പ്രതീക്ഷ നിറക്കാനും കഴിഞ്ഞു. ഏതോ നിമിഷത്തിൽ അവളിലെ അമ്മ മാത്രമായ മനസ്സ് അവനെ മാറോടണക്കിയപ്പോൾ ആഹ് കുഞ്ഞിനോടുള്ള മനസ്സിലെ മഞ്ഞുരുകുന്നതിനൊപ്പം തന്റെ മുൻപിലെ ഒരു വെളിച്ചമായി ആഹ് കുഞ്ഞു പുഞ്ചിരി മാറുന്നതും അവൾ നോക്കിക്കണ്ടു. അവളുടെ പൊക്കിൾകൊടി മകനെന്ന് കാണാൻ ശ്രമിക്കുമ്പോഴും, ദേവനും രേവതിയും അതാദ്യമേ വിലക്കിയിരുന്നു. എനെന്നറിയാതെ സംഭവിച്ചതെങ്കിലും അവൾ ഒരമ്മയായതിനു ശേഷം അവളിൽ ആദ്യം മൊട്ടിട്ട പൂവിനെ തന്റെ അച്ഛനും അമ്മയും തന്നിൽ നിന്നും പറിക്കുന്നത് അവൾ നിസ്സഹായായി കണ്ടു നിന്നു. സ്വരമിടറിക്കൊണ്ട് അവൾ ഒറ്റമുറിയിൽ മകന് ജീവജലം നൽകാൻ മാത്രം വേണ്ടി ജീവിച്ചു. ദേവനും രേവതിയും അവളുടെ ഭാവിയെ ഓർത്തു കൊണ്ട് മാത്രമാണ്, അങ്ങനെ ചെയ്യാൻ തീരുമാനിച്ചത്. അതല്ലെങ്കിൽ എന്നെന്നേക്കുമായി കനി കുഞ്ഞിൻറെയൊപ്പം കഴിയുമ്പോ അവൾ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ അവളെ വീണ്ടും ആ വിഷാദ യവനികയിലേക്ക് തള്ളിയിട്ടാലോ എന്ന പേടിയുമായിരുന്നിരിക്കാം.
രേവതിയുടെ മനസിലും ചില മാറ്റങ്ങൾ പ്രകടമായിരുന്നു, അവർക്കൊരു മകൻ വേണമെന്നു കനിയുടെ ജനനത്തിനു ശേഷമവർ ആഗ്രഹിച്ചിരുന്നു, കാർത്തിക്കിനെ രേവതി സ്വന്തം മകനെപ്പോലെ നെഞ്ചിൽ ഉറക്കുമ്പോ. മകൾക്ക് സംഭവിച്ച ആ ദുരന്തം അവരും അവന്റെ തിളക്കമുള്ള മിഴികൾ നോക്കി മറക്കാൻ ശ്രമിക്കുകയായിരുന്നു. ദേവനും കാർത്തിക്കിനെ ഒരച്ഛന്റെ വാത്സല്യവും സ്നേഹവും കൊണ്ട് കൊഞ്ചിക്കുന്നത് കാണുമ്പോ കനിയുടെ അമ്മ മനം വിങ്ങുന്നുണ്ടായിരുന്നു. കാലം തെറ്റിയാണെങ്കിലും അവളുടെ ഉള്ളിൽ ആദ്യമായി പൂത്ത പൂവിനെ അവൾക്കൊന്നു തൊടാൻ പോലും രേവതി പലപ്പോഴും സമ്മതിച്ചില്ല, പയ്യെ പയ്യെ കാർത്തികിൽ നിന്നും കനി അകലനും തുടങ്ങി. ദൂരെയെങ്ങോ കേഴുന്ന വേഴാമ്പലിനെ പോലെ അവളുടെ ഉള്ളിൽ തീരാത്ത വിങ്ങലുമായാണ് ഒരുനാളും അവൻ വളരുന്നതവൾ നോക്കി കണ്ടത്. അവനോടു താനാണ് അവന്റെയമ്മയെന്നു പറയാൻ അവൾക്കനുവാദമില്ല. ദേവനും രേവതിയുമവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ വേണ്ടിയാണു അന്നങ്ങനെ ചെയ്തതെന്ന് അവൾക്ക് പിന്നീടാണ് മനസിലായത്. പക്ഷെ കാർത്തിക്കിന്റെ മനസ്സിൽ നോവിക്കാൻ തക്കവണ്ണം ഒരു വേദന ഉണരുമ്പോ അദൃശ്യമായ ഇന്നും മുറിയാത്ത ഒരു പൊക്കിൾകൊടിയിലൂടെ അവളുടെ മനസിലേക്ക് ആ വേദനകൾ പത്തിരിട്ടയായി അരിച്ചെത്തുമായിരുന്നു….
“കനീ …..”
“ഹാ ഡോക്ടർ!”
നിറകണ്ണുകളോടെ അവൾ ഡോക്ടറെ നോക്കി, സാരിത്തുമ്പുകൊണ്ട് കണ്ണീരു തുടച്ചു.
“സർജറി കഴിഞ്ഞു ട്ടോ …. പേടിക്കാനൊന്നുമില്ല… കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും, അപ്പൊ കാണാം ട്ടോ….ഹാ അമ്മ ഉറങ്ങിയല്ലേ, ഉറങ്ങിക്കോട്ടെ…. കാർത്തിക്കിന്റെ അച്ഛൻ എത്തിയില്ല ഇതുവരെ ?”
“ഇല്ല ..വിളിക്കണം, ഇപ്പൊ…”