മിടിപ്പ് [ Achillies ] [ M.D.V & Meera ]

Posted by

“മിസ്റ്റർ ദേവ്, എന്ത് ചെയ്യുന്നു…”

“എസ് ഐ ആയിരുന്നു ഇപ്പോൾ റിട്ടയേർഡ് ആണ്.”

ദേവന്റെ മറുപടി കേട്ടപ്പോൾ കർത്ത ഒന്ന് നേരെ ഇരുന്നു.

അപ്പോഴേക്കും അഡ്മിഷൻ പ്രോസസ്സ് തീർത്ത ടീച്ചർ കാർത്തിക്കിന്റെ ഫയൽ പ്രിൻസിപ്പാളിനെ ഏൽപ്പിച്ചു.

“ഓക്കേ കാർത്തിക്ക് ക്ലാസ് തുടങ്ങുമ്പോൾ അറിയിക്കും…
ഓൾ ദി ബെസ്റ്റ്…”

ഓഫീസിൽ ചെന്ന് ഈ സ്ലിപ്പും പേപ്പറും ഏൽപ്പിച്ചു കാഷ് അടച്ചോളൂ…”
കാർത്തിക്കിനോടും തുടർന്ന് ദേവനോടും കർത്ത പറഞ്ഞു.

പുറത്തേക്കിറങ്ങിയിട്ടും കാർത്തിക്കിന്റെ തല താണ് തന്നെ ഇരുന്നു,
എന്നോ തന്റെ പിറകെ കൂടിയ ശാപം ഇനിയൊരിക്കലും തന്നെ വിട്ടു പോവില്ലേ എന്നുള്ള പേടി അവനെ പിന്തുടർന്നു.

ഓഫീസിൽ നിന്നും ഇറങ്ങുമ്പോഴും വാകമരങ്ങൾ നിഴൽ പടർത്തി തണുപ്പിറക്കിയ ഒറ്റവരി പാതയിലൂടെ കോളേജിന്റെ കവാടത്തിലേക്ക് നടക്കുമ്പോഴും അവന്റെ ഉള്ളിൽ തിരയൊഴിയാത്ത അലകടൽ ആഞ്ഞടിക്കുകയായിരുന്നു. യാന്ത്രികമായി അച്ഛന്റെ പിറകിൽ നടക്കുമ്പോൾ അവന്റെ മനസ്സ് ഓർമകളെ തേടി അലഞ്ഞു.

സ്കൂൾ കാലം തൊട്ടു അവന്റെ ഉള്ളിനെ തൊട്ടു നീറ്റിയ കളിയാക്കലുകൾ സ്കൂളിലും നാട്ടിലും ചുഴിഞ്ഞു നോക്കിയിരുന്ന കണ്ണുകൾ പിന്നീട് മറ മാറ്റി ഒളിവില്ലാതെ തെളിച്ചു പറയാൻ തുടങ്ങിയതോടെ പല ദിവസങ്ങളും കട്ടിലിലേ തലോണിയെ നനച്ചാണ് പുലർന്നതും അസ്തമിച്ചതും, പലയിടത് നിന്നും ഉയർന്നു കേട്ട കളിയാക്കലുകൾ കേട്ട് വളർന്ന അവൻ പലപ്പോഴും ആലോചിച്ചിരുന്നു താൻ ദത്തെടുക്കപ്പെട്ടതാണോ എന്ന്, പക്ഷെ ഒരിക്കലും അമ്മയോ ചേച്ചിയോ അച്ഛനോ തന്നെ ഒന്നിനും മാറ്റി നിർത്തിയിട്ടില്ല, എന്നും ചേർത്ത് പിടിച്ചിട്ടെ ഉള്ളൂ എന്ന ചിന്ത ഉള്ളിനെ പുല്കുമ്പോൾ ദത്തെടുത്തെന്ന ചിന്തയ്ക്ക് നിമിഷാദ്രത്തിന്റെ ആയുസ്സ് പോലും ഉണ്ടായിട്ടില്ല…
പക്ഷെ അപ്പോഴും അച്ഛന്റെയും അമ്മയുടെയും രൂപത്തിൽ നിന്നും ഒരു സാമ്യത പോലും തന്നിൽ കണ്ടു പിടിക്കാൻ കഴിയാതെ അവൻ ഉഴറുമായിരുന്നു, പല രാത്രികളിലും അവൻ അച്ഛന്റെ കറുപ്പ് നിറം അവനു കിട്ടാനായി പ്രാര്ഥിച്ചിരുന്നു.കാറിൽ അച്ഛനോടൊപ്പം പോവുമ്പോളും തുറന്നിട്ട വിൻഡോയിലൂടെ കാറ്റു വീശിയൊഴുകി നീളൻ മുടികൾ അവന്റെ മുഖത്തെ അനുസരണയില്ലാതെ തഴുകി തലോടികൊണ്ടിരുന്നു. ചിന്തകൾക്ക് ആണ്ടുകളായി മണ്ണിലുറച്ചു പോയ കരിങ്കല്ലിന്റെ ഭാരം നെഞ്ചിനു മേലെ ആഞ്ഞമർന്നപ്പോൾ ഉള്ളിൽ കെട്ടിയ വിങ്ങൽ ഒരു നിശ്വാസമായി പുറത്തേക്ക് വന്നു.

അച്ഛന് പിറകെ ഗേറ്റ് അടച്ചു അവൻ മുറ്റത്തേക്ക് കയറുമ്പോൾ കോലായിപ്പടിയിൽ കാറിന്റെ ശബ്ദം കേട്ടെന്നോണം അമ്മ രേവതി എത്തിയിരുന്നു. അടുക്കളയിൽ പണിയിലായിരുന്നതിനാൽ നനഞ്ഞ കൈകൾ സാരിത്തുമ്പിൽ തുടച്ചുകൊണ്ടാണ് മുന്നിലേക്കെത്തിയത്,
അൻപത് കഴിഞ്ഞ ഐശ്വര്യം നിറഞ്ഞ മുഖത്തിൽ രാവിലെ തൊട്ട ചന്ദനം, തിരക്ക് പിടിച്ച പണിയിൽ പാതി പൊടിഞ്ഞു വീണിരുന്നു.

അകത്തേക്ക് കയറിയ ദേവന്റെ കയിൽ നിന്നും ബാഗ് കയ്യിലേക്ക് വാങ്ങി രേവതി കാർത്തിക്കിന്റെ കൈയ്യിൽ ചുറ്റിപ്പിടിച്ചു.

“എന്തായി ഏട്ടാ….ചേർത്തോ..”

Leave a Reply

Your email address will not be published. Required fields are marked *