പോക്കെറ്റിൽ നിന്നെടുത്ത കർച്ചീഫിൽ തല ഒന്ന് തോർത്തി ജിഷ്ണു അഖിലിനൊപ്പം നിന്നവനോട് ചോദിച്ചു.
“ദേ ആഹ് ബസിലേക്ക് നടക്കുന്നത് തന്നെ ഐറ്റം…”
“ഏതു ആഹ് കാർത്തിക്കൊ…”
“നിനക്ക് അവനെ എങ്ങനെ അറിയാം…”
അത്രയും നേരം മിണ്ടതിരുന്ന ജിഷ്ണു ആയിരുന്നു ചോദിച്ചത്.
“ഓഹ് പ്ലസ് റ്റു വിൽ ഇവനെന്റെ ജൂനിയർ ആയിരുന്നു…അവിടെ ഇട്ടു ഇവന്റെ മെക്കിട്ട് കേറൽ ആയിരുന്നു എന്റെ സ്ഥിരം പരിപാടി, ഇവന്റെ കാര്യം ഞാൻ ഇപ്പോൾ തീർത്തു തരാം നീയൊക്കെ വാ…”
സ്വപ്നസഞ്ചാരത്തിൽ തന്നെ ആയിരുന്നു കാർത്തിക്ക് ബസിൽ ഇരിക്കുമ്പോഴും.
ഓർമ വെച്ച നാൾ മുതൽ അമ്മ രേവതിയും കനിയും ഒഴികെ താൻ ഇതുവരെ ഒരു പെണ്ണുമായും അടുത്തിടപഴകിയിട്ടില്ല, അതിനു കഴിഞ്ഞിട്ടുമില്ല എന്നും വേട്ടയാടിയിരുന്ന അപകർഷതാബോധം തന്നെ ആയിരുന്നു കാരണം…ഇന്നിവിടെ ജീനയുമായുള്ള നിമിഷങ്ങൾ ഓർക്കുമ്പോൾ മനസ്സിൽ എവിടെയൊക്കെയോ ഒരു നനവ് പടരുന്നത് അവനറിയുന്നുണ്ട്.
“മോൻ..ഒരഞ്ചു മിനിറ്റ് സ്വപ്നത്തിൽ നിന്നൊന്നിറങ്ങാവോ….”
പുച്ഛം തിങ്ങിയ സ്വരം കേട്ട് കണ്ണ് തിരിച്ച കാർത്തിക്കിന്റെ മുഖം വിളറി വെളുത്തു. സ്വതവേ വെളുത്ത മുഖം വീണ്ടും ഐസ് പോലെ ആയി.
“എന്നെ നീ മറക്കില്ലെന്നറിയാം…
അതോണ്ട് പരിചയപ്പെടുത്തുവൊന്നും വേണ്ടല്ലോ…”
വികൃതമായി ചിരിച്ചുകൊണ്ട് ജിഷ്ണു അവനിരുന്ന സീറ്റിൽ ഇരുന്നു അഖിലും ബാക്കി ഉള്ളവരും അവനു ചുറ്റും സ്ഥലം പിടിച്ചു.
“നിന്റെ തന്തയെ കണ്ടുപിടിച്ചോടാ…”
ജിഷ്ണുവിന്റെ നാവിൽ നിന്നും വീണ വിഷം കേട്ട കാർത്തിക്കിന്റെ ചെവി കരിഞ്ഞു.
“അതെന്താടാ ജിഷ്ണു കണ്ടുപിടിക്കാൻ…”
“ആഹ് അത് നിനക്കൊന്നും അറിയേല…നീ ഇവന്റെ തന്തയെന്നും പറഞ്ഞു ഇപ്പോൾ നടക്കുന്ന ആളെ കണ്ടിട്ടുണ്ടോ…”
ജിഷ്ണു മുഖം പൊക്കി അഖിലിനോട് ചോദിച്ചു.
“ഇല്ല…എന്ത്യെടാ…”
“ആഹ് കണ്ടാൽ പിന്നെ നിനക്കും സംശയം വരും….
എനിക്കിത് ഇവൻ പ്ലസ് റ്റു വന്നപ്പോൾ മുതലുള്ള സംശയവാ…അന്ന് എന്തൊക്കെ നടന്നു എന്നറിയുവോ ആഹ് സംശയം ഒന്ന് മാറി കിട്ടാൻ…എന്നിട്ട് മാറിയതുമില്ല…
ആഹ് ഇനിയിപ്പോൾ നീ ഇവിടെ ഉള്ളോണ്ട് സൗകര്യം പോലെ തീർക്കാല്ലോ അല്ലെ…”
അവരുടെ ഇടയിലിരുന്നു കാർത്തിക്ക് ഉരുകുകയായിരുന്നു.
മഴയും നനഞ്ഞു പോകുന്ന ആഹ് യാത്രയിലും അവൻ വിയർത്തൊലിച്ചു അവരുടെ നടുവിൽ തളർന്നിരുന്നു..
കനി പകർന്നു കൊടുത്ത ധൈര്യം മുഴുവൻ ജിഷ്ണുവിനെ കണ്ട നിമിഷം മുതൽ ഒലിച്ചു പോയിരുന്നു.അവന്റെ മുന്നിൽ പ്ലസ് വണ്ണിൽ അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട ചെകുത്താൻ വീണ്ടും മുന്നിൽ നിൽക്കുന്ന അവസ്ഥ ആയിരുന്നു. ഭൂതകാല സ്മരണകൾ വരിഞ്ഞു മുറുകിയപ്പോൾ അവന്റെ നാവിനും എന്തിന് ശ്വാസത്തിന് പോലും ആരോ ചങ്ങലയിട്ട പോലെ ആയിരുന്നു.
ചുറ്റുമുള്ള സ്റ്റുഡന്റസ് ഉയർന്നും താഴ്ന്നും എന്താണ് നടക്കുന്നതെന്നറിയാൻ എത്തികുത്തി നോക്കുന്നുണ്ടായിരുന്നു..