“കാർത്തിക് ദേവ്…!!! ”
പ്രിൻസിപ്പാൾ റൂമിനു പുറത്തേക്ക് തല നീട്ടിയ പ്യൂണിന്റെ വിളി കേട്ട കാർത്തിക്ക് അച്ഛൻ ദേവനോടൊപ്പം എഴുന്നേറ്റു റൂമിലേക്ക് നടന്നു.
ഡോർ തുറന്നു അകത്തേക്ക് കടന്നു പ്രിൻസിപ്പാളിന്റെ മുന്നിൽ നിന്ന അവരെ പ്രിൻസിപ്പാൾ മുന്നിലെ കസേരയിലേക്കിരിക്കാൻ അനുവാദം നൽകി. മൂങ്ങയെ പോലെ വള്ളി തൂങ്ങിയ വട്ട കണ്ണടയും കഷണ്ടി കൊഴിച്ച തലയും, കഴുത്തിനെ എങ്ങനെ ശ്വാസം മുട്ടിക്കാം എന്ന കാര്യത്തിൽ റിസർച്ച് ചെയ്‌തെന്ന പോലെ മുറുക്കി വച്ചിരിക്കുന്ന കോളറും ബട്ടണും ഇട്ടു ഏതോ അന്യഗ്രഹജീവിയെപോലെ തോന്നിച്ച അയാൾക്ക് മുന്നിൽ ഉള്ളിൽ നിന്നും പുറത്തേക്ക് വന്ന ചിരി അയാളെയും അതിൽ കൂടുതൽ അച്ഛനെയും പേടിച്ചവൻ അടക്കി.
“കാർത്തിക്ക്,…. അല്ലെ…”
ശരീരവുമായി ഒരു ബന്ധവുമില്ലാതിരുന്ന ശബ്ദം.
“അതെ സർ…”
മുന്നിലെ നെയിം പ്ലേറ്റിലെ ഡോക്ടർ മധുസൂദനൻ കർത്ത എന്ന പേരിനൊപ്പം വാല് പോലെ നീണ്ടു കിടക്കുന്ന ബിരുദങ്ങളുടെയും ബിരുദാനന്തര ബിരുദങ്ങളുടെയും എണ്ണം എടുത്തുകൊണ്ടിരുന്ന കാർത്തിക്ക് ഒന്ന് ഞെട്ടിയാണ് അതിനുത്തരം നൽകിയത്.
“ആൻഡ് യൂ…?”
കർത്തയുടെ കണ്ണടക്കടിയിലെ ബുൾസ് ഐ കണ്ണുകൾ ദേവന്റെ നേരെ നീണ്ടു.
“ദേവൻ….കാർത്തിക്കിന്റെ അച്ഛനാണ്…”
ദേവൻ പറഞ്ഞതും,
കണ്ണട ഒന്നിളക്കി നേരെയാക്കി കർത്തായുടെ കണ്ണുകൾ ദേവനെയും കാർത്തിക്കിനെയും മാറി മാറി നോക്കി.
ആഹ് നോട്ടം കണ്ടതും കാർത്തിക്കിന്റെ തല കുനിഞ്ഞു.
ഓർമ വച്ച നാൾ മുതൽ അവനു നേരിടേണ്ടി വന്നിട്ടുള്ള വേദനകളിൽ ഒന്നാണ് ഇപ്പോൾ വീണ്ടും ഒരിക്കൽക്കൂടി ആവർത്തിച്ചത്.
അവനും അച്ഛൻ ദേവനും തമ്മിൽ ഒരു തരത്തിലും സാമ്യം ഉണ്ടായിരുന്നില്ല….
ബ്രൗൺ നിറത്തിൽ തിളങ്ങുന്ന കൃഷ്ണമണികളും, വെളുത്തു ചുവന്ന നിറവും
ഒതുങ്ങി ഒത്ത അത്‌ലറ്റിക് ബോഡിയും, കൂടിച്ചേർന്ന പതിനെട്ടു തൊട്ട കാർത്തിക്കും.
തടിച്ചു കുറുകിയ ദേഹവും വട്ട മുഖവും കറുപ്പ് പടർന്ന നിറവും ആയി നില്ക്കുന്ന ദേവനും തമ്മിൽ വിദൂരത്തിൽ പോലും സാമ്യം ഉണ്ടായിരുന്നില്ല.
രണ്ടു പേരിലേക്കും നീണ്ട ചുഴിഞ്ഞ നോട്ടം അവസാനിപ്പിച്ച്, കർത്ത വീണ്ടും കർമാനിരതനായി,
ഫയലുകൾ എല്ലാം അടുത്തിരുന്ന അഡ്മിഷൻ ഡ്യൂട്ടി ഉള്ള അധ്യാപകന് കൈമാറിയ കർത്ത കാർത്തിക്കിന് നേരെ തിരിഞ്ഞു.
“കെമിസ്ട്രി.. കുറച്ചു പാടുള്ള സബ്ജെക്ട് ആണ്…ഇവിടുന്നിറങ്ങുമ്പോൾ ഡിഗ്രിയുമായി പോവണമെങ്കിൽ നല്ലോണം പഠിക്കണം,….”
കാർത്തിക്ക് വിനീത വിധേയനായി തലയാട്ടി.