അമ്മുമ്മ ചായകുടിച്ച ഗ്ലാസ്സും വാങ്ങി തിരിച്ചു പോയി. ഞാൻ ഡ്രസ്സ് മാറി വീട്ടിലേക്ക് യാത്ര പുറപ്പെടുന്നതിനു മുമ്പ് കിളിയുടെ മുറിയിൽ പോയി. ഞാൻ കയറി ചെല്ലുമ്പോൾ കിളിയുടെ അമ്മ കട്ടിലിനരികിൽ ഇരിപ്പുണ്ട്, എന്നെ കണ്ടപ്പോൾ തന്നെ ചെകുത്താൻ കുരിശ് കണ്ട പോലെ അവർ എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് പോയി. കിളിയുടെ അരികിലിരുന്നു.
ഞാൻ: ഞാനൊന്ന് വീട് വരെ പോയിട്ട് വരാം. ഈ കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു ധരിപ്പിക്കണം.
കിളി: ചേച്ചി, എന്ത് തന്നെ ആയാലും സമ്മതിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്.
ഞാൻ: ഞാനും അത്ര മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. എന്നാലും ഞാനായിട്ട് ചെന്ന് പറയണ്ടേ.
കിളി: അവിടെ ചെന്ന് ബഹളമൊന്നും ഉണ്ടാക്കണ്ട.
ഞാൻ: അവർ സമ്മതിക്കില്ല എന്ന് മുൻകൂട്ടി കണ്ടാണ് ഞാൻ പോകുന്നത്. അപ്പോൾ പിന്നെ ബഹളം നോക്കേണ്ട ആവശ്യം വരുന്നില്ല. ഈ കാര്യങ്ങൾ ഒന്നും ആലോചിച്ച് ടെൻഷൻ ആകണ്ട.
കിളി: എനിക്ക് പേടിയാവുന്നുണ്ട്.
ഞാൻ: മോള് പേടിക്കുകയൊന്നും വേണ്ട. ഇവരൊക്കെ എതിർത്താലും ഞാൻ മോളെയും കൊണ്ടേ പോകു. ശരി ഞാൻ ഇറങ്ങട്ടെ.
ഞാൻ മുറിക്ക് പുറത്തേക്കിറങ്ങിയപ്പോൾ കിളിയുടെ അമ്മ പുറത്തുണ്ട്. ഞാൻ അമ്മൂമ്മയോട് യാത്രയും പറഞ്ഞിറങ്ങി. പോകുന്ന വഴി ഈ കാര്യങ്ങൾ അവതരിപ്പിക്കേണ്ട ശൈലിയെക്കുറിച്ച് ആലോചനയിലായിരുന്നു. ഞാൻ വീട്ടിൽ ചെന്ന് കയറുമ്പോൾ അമ്മയും പെങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു. പെങ്ങൾ അമ്മ കേൾക്കാതെ കിളിയുടെ വിവരങ്ങൾ തിരക്കി. എന്നിട്ട് തമാശരൂപേണ എന്നോട് ചോദിച്ചു ഞാനിപ്പോൾ ചിറ്റ എന്ന് വിളിക്കണോ ചേച്ചി എന്ന് വിളിക്കണോ? ഞാൻ പറഞ്ഞു ചേച്ചി എന്നു വിളിച്ചാൽ മതി. ഇനി നിൻറെ ചേച്ചിയാണ്. ഇത് കേട്ടുകൊണ്ട് അമ്മ വന്നു.
അമ്മ: കുറച്ചുനാൾ കഴിയുമ്പോൾ നീ എന്നെ ഇവളെക്കൊണ്ട് ചേച്ചിയെന്നു വിളിപ്പിക്കോ? എൻറെ കൊക്കിൽ ജീവനുണ്ടെങ്കിൽ നീ വിചാരിക്കുന്ന കാര്യം നടക്കില്ല മോനെ.
ഞാൻ: അമ്മ കണ്ടതല്ലേ അവൾ ഹോസ്പിറ്റലിൽ കിടക്കുന്നത്. ഇനി അതുപോലെ ഒന്നുണ്ടാവില്ല. ഞങ്ങൾ രണ്ടു പേരും കൂടി ഒരുമിച്ച് ആത്മഹത്യ ചെയ്യും, ആരും അറിയില്ല.
ഞാൻ വെറുതെ ഒരു ഭീഷണിമുഴക്കിയതാണ്, അതിൽ വീഴുന്നെങ്കിൽ വീഴട്ടെ എന്ന് കരുതി. രണ്ടു വയസ്സിൽ മകനെ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് ആക്കിയ അമ്മക്ക് എന്ത് സെൻറിമെൻസ്.