തിളങ്ങിയിരുന്നു, കരുവാക്കുന്നിലെ പെണ്ണുങ്ങളുടെയെല്ലാം സ്വപ്നങ്ങളിലെ രഹസ്യ കാമുകൻ കൂടി ആയിരുന്നു ശിവൻ,
അവൻ പക്ഷെ എല്ലാവരോടും ഒരു അകലം പാലിച്ചു ജീവിച്ചു പോന്നു….
ഒറ്റയ്ക്ക് ഈ കുടിൽ പുഴയോരത്തു കെട്ടിയതും എല്ലാവരിൽ നിന്നും ഒരു അകലം അവൻ ആഗ്രഹിച്ചിരുന്നതുകൊണ്ടുമാണ്.
കുടിലിനടുത്തേക്ക് നടക്കുമ്പോൾ സുജയുടെ മനസ്സിലെ ധൈര്യവും അതായിരുന്നു, ആരും ശിവനെക്കുറിച്ചു ഒരു പരാതിയും പറഞ്ഞിട്ടില്ല ഒരു പെണ്ണുപോലും അവന്റെ നോട്ടത്തേയോ സംസാരത്തെയോ കുറിച്ച് കുറ്റം പറഞ്ഞിട്ടില്ല, പലപ്പോഴും നാട്ടിലെ ഞരമ്പ് രോഗികളുടെ ഇടയിൽ നിന്നും നേരിട്ടല്ലെങ്കിൽക്കൂടി അവൻ പലരെയും രക്ഷിച്ചതും പെണ്ണുങ്ങൾ ഫാക്ടറിയിൽ കൂടുമ്പോൾ പറയാറുണ്ട്,
കരുവാക്കുന്നുകാർക്ക് ഇടയിൽ ശിവൻ ഒരു പ്രഹേളിക ആയിരുന്നു.
ആലോചിച്ചുകൊണ്ട് സുജ കുടിലിന് മുന്നിൽ എത്തിയിരുന്നു.
ചാരിയിട്ടിരുന്ന വാതിലിൽ കൈ വച്ചുകൊണ്ട് സുജ ഒന്ന് സന്ദേഹത്തോടെ നിന്നു,
കതകിൽ ഒന്ന് രണ്ടു തവണ മടിച്ചാണെങ്കിലും മുട്ടി, അകത്തു നിന്ന് മറുപടി ഒന്നും കിട്ടാതെ ആയപ്പോൾ പോയാലോ എന്ന് തോന്നിയെങ്കിലും, ഒരു തോന്നലിൽ അവൾ വാതിൽ പതിയെ തുറന്നു,
കണ്ണ് പോയത് നിലത്തേക്കാണ്, അവിടെ ഒരു കരിമ്പടം കഴുത്തുവരെ പുതച്ച നിലയിൽ അവൻ കിടന്നിരുന്നു.
പനമ്പായ തിണ്ണയിൽ വിരിച്ചു അതിന്മേൽ കിടന്നു വിറച്ചു തുള്ളുന്ന ശിവനെ കണ്ടതും സുജ വല്ലാതെ ആയി.
അകത്തു കടന്നു ശിവന് അരികിൽ അവൾ ഇരുന്നു.
ചുരുണ്ടുകൂടി വിറക്കുന്ന ശിവൻ വ്യക്തമല്ലാതെ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു, ചുണ്ടിനു പുറത്തേക്ക് വരാതെ ആഹ് വാക്കുകൾ പലപ്പോഴും മുറിഞ്ഞു പോയിക്കൊണ്ടിരുന്നു.
ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്ന സുജ അവന്റെ നെറ്റിയിലൊന്നു കൈ വച്ച് നോക്കി.
“ദേവീ….പൊള്ളുന്ന ചൂടാണല്ലോ….എന്താ ചെയ്യാ…”
വിഷമിച്ചു ചുറ്റും പരതിയ സുജ ഒരു വശത്ത് ഇരുന്ന ചെറിയ കലവുമെടുത്തു വേഗം പുഴക്കരയിലേക്ക് നടന്നു. പുഴയിൽ നിന്നും വെള്ളം നിറച്ച കലവുമായി കുടിലിലെത്തി, ഒരു തുണി കീറി വെള്ളം നനച്ചു അവന്റെ നെറ്റിയിൽ വെച്ചു,
അടുപ്പിന്റെ കല്ലുകൾ കണ്ട സുജ അതിലേക്ക് വിറകും ചുള്ളിയും കയറ്റി വച്ച് തീ കൊടുത്തു, ഊതി കത്തിച്ച തീ ആളി തുടങ്ങിയപ്പോൾ കലം അതിലേക്ക് വച്ചുകൊടുത്തു,.
വെള്ളം തിളക്കാൻ വെച്ചിട്ട് സുജ തിരികെ ശിവന്റെ അടുത്തെത്തി.
“അതെ…എന്തേലും കഴിച്ചോ…ഞാൻ വേണേൽ എന്തേലും എടുത്തുകൊണ്ടു വരാം…”
അവ്യക്തമായി ഒന്ന് മൂളിയതല്ലാതെ അവനിൽ നിന്നും മറ്റൊന്നും വന്നില്ല, തിളച്ചു തുടങ്ങിയ വെള്ളം കണ്ടതും സുജ അവിടേക്ക് ചെന്നു ഒരു ചെറുകുപ്പിയിൽ കുറച്ചു കാപ്പിപ്പൊടി അവൾ കണ്ടിരുന്നു, അതിനടുത്തുതന്നെ ഉറുമ്പ് കയറിയ നിലയിൽ കരിപ്പെട്ടിയും,
കാപ്പിപ്പൊടി ഇട്ടു ഗ്ലാസ്സിലേക്ക് പകർത്തിയ കാപ്പിയിലേക്ക് കരിപ്പെട്ടി കൂടി അവൾ ചേർത്തു.