അനുപമ മോൾക്ക് നാല് വയസ്സുള്ളപ്പോൾ ശർക്കര കയറ്റി ടൗണിലേക്ക് പോയ വണ്ടി കൊക്കയിലേക്ക് എത്തിനോക്കിയപ്പോൾ ഭദ്രൻ പോയി.
ഇരുപത്തിയൊന്ന് വയസ്സിൽ സുജ വിധവയായി നാല് വയസ്സ് മാത്രമുള്ള അനുകുട്ടിക്ക് മുൻപിൽ അവൾ വീണു പോയിടത്തുനിന്നും എഴുന്നേറ്റു നിന്നു.
കൂടെ സഹായിക്കാൻ അയൽവക്കത്തെ ശ്രീജയും ഉണ്ടായിരുന്നു, ഭർത്താവുണ്ടായിട്ടും വീടിനെ ഒറ്റയ്ക്ക് ചുമക്കുന്ന കരുത്തുള്ള പെണ്ണായിരുന്നു ശ്രീജ, സുജയെ ഫാക്ടറിയിൽ തന്റെ കൂടെ ജോലിക്ക് കയറ്റിയത് ശ്രീജ ആയിരുന്നു.
ജോലിക്ക് പോവുമ്പോൾ സുജ അനുവിനെ ശ്രീജയുടെ വീട്ടിൽ ശ്രീജയുടെ അമ്മായിയമ്മയുടെ ഒപ്പം നിർത്തും അനുവിന് കൂട്ട് ശ്രീജയുടെ എട്ട് വയസ്സുകാരൻ മോനും ഉണ്ടാവും.
ഇന്ന് ഇരുപത്തിയൊന്പത്തിന്റെ നിറവിലും സുജ വിടർന്ന വശ്യതയുടെ പര്യായമാണ്…
പ്രസവത്തിനൊപ്പം കൂടെ കൂടിയ കൊഴുപ്പ്, രണ്ടറ്റം കൂട്ടിമുട്ടിക്കാനുണ്ടായ ഓട്ടത്തിൽ ശരീരത്തിൽ കൃത്യമായ അഴകളവുകളിലേക്ക് വിരിഞ്ഞപ്പോൾ സുജയുടെ ഭംഗി ഒന്നുകൂടെ ഇരട്ടിച്ചു.
എങ്കിലും സുജയ്ക്ക് മോളും മോൾക്ക് സുജയും എന്ന് മാത്രം മനസ്സിൽ ജപം പോലെ ഉരുവിട്ട്, ആഹ് കരുവാക്കുന്നിൽ അവർ ജീവിതം കരുപിടിപ്പിച്ചു പോന്നു…
തന്നിൽ പതിയുന്ന കഴുകൻ കണ്ണുകളെ അറിഞ്ഞിരുന്ന സുജ എന്നും അതിൽ നിന്നൊരകലം വച്ച് പോന്നു.
ഇന്ന് സുജയുടെ കണക്ക് കൂട്ടലുകൾ തെറ്റിയ ദിവസമാണ് , ഓരോ മാസവും കിട്ടുന്ന ചെറിയ ശമ്പളം കൊണ്ട് മാസത്തിലെ ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ കണക്ക് കൂട്ടി വെക്കുന്ന സുജ മോൾക്ക് വന്ന പനിയിൽ കാലിടറി വീണു.
മാസ ശമ്പളം മുഴുവൻ മുൻകൂർ വാങ്ങി, ഇന്ന് മാസത്തിന്റെ പകുതിയിൽ എത്തി നിൽക്കുമ്പോൾ ഒഴിഞ്ഞ അരിക്കലവും, സ്കൂളിൽ നിന്നും വിശന്നു വരുന്ന മോളുടെ മുഖവും കൂടി ഓർത്തപ്പോൾ അവളുടെ അമ്മഹൃദയം വിങ്ങി.
കവലയിൽ നിന്നും തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ ഒരായിരം ചിന്തകൾ അവളെ അലട്ടുകയായിരുന്നു.
പനിയൊഴിഞ്ഞു ഇന്നാണ് അനു സ്കൂളിൽ പോയത്, അതൊരു വിധത്തിൽ സുജയ്ക്ക് അനുഗ്രഹമായിരുന്നു. ഉച്ചക്കുള്ള മോളുടെ വിശപ്പ് സ്കൂളിലെ ഉച്ചക്കഞ്ഞിയിൽ ഒതുങ്ങും എന്നവൾക്കറിയാം, പക്ഷെ അത് കഴിഞ്ഞു എന്ത് എന്നുള്ള ചോദ്യമാണ് സുജയെ ഉലയ്ക്കുന്നത്.
ചെമ്മണ്ണു വഴിയിലൂടെ നടക്കുമ്പോൾ സുജയുടെ മനസ്സിൽ ഇന്ന് നടന്ന കാര്യങ്ങൾ തികട്ടി വന്നു കൊണ്ടിരുന്നു.
“ശ്രീജേച്ചി….വരുന്നില്ലേ….???”
“ഹ വിളിച്ചു കൂവാതെടി പെണ്ണെ….ഞാൻ ദേ ഇറങ്ങുവാ…”
ശ്രീജയുടെ ഒപ്പം ഒരാഴ്ചയ്ക്കത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫാക്ടറിയിൽ