“അപ്പോൾ ചേച്ചി എന്തോ ലക്ഷ്യം വച്ചായിരുന്നല്ലേ…….?അതിന് ഒന്നുമറിയാത്ത ശംഭുവിനെയും കരുവാക്കുകയായിരുന്നൊ? ഇനി ആരൊക്കെയുണ്ട് കരുക്കളായിട്ട് ഈ ഞാനടക്കം……”ഗായത്രി ഒന്ന് കടുപ്പിച്ചുതന്നെയാണ് ചോദിച്ചത്.
ഗോവിന്ദിന്റെ മരണവും ശംഭുവിന് സംഭവിച്ചതും അറിഞ്ഞപ്പോൾ മുതലുള്ള വീണയുടെ ഭാവമാറ്റം കണ്ട് ഗായത്രിക്ക് എന്തോ പൊരുത്തക്കേടുകൾ തോന്നിത്തുടങ്ങിയിരുന്നു.
അതാണ് ചടങ്ങുകൾക്ക് ശേഷം ഇങ്ങനെയൊരു സംസാരം അവർക്കിടയിലുണ്ടായതും.
മറ്റാരും ശ്രദ്ധിക്കാതെയുമായിരുന്നു അത്.
“അവനിപ്പോൾ പോരാടുന്നത് മരണത്തിനോടാ.
നിങ്ങൾക്കിടയിൽ എന്താണ് പ്രശ്നം എന്നെനിക്കറിയില്ല.
പക്ഷെ എന്തോ ഉണ്ടെന്നറിയാം.
അത് കാണിക്കേണ്ട നേരവും അല്ലിത്.” ഗായത്രി പറഞ്ഞു.
“അപ്പോൾ എന്റെ രണ്ടു പ്രശ്നങ്ങളും ഒന്നിച്ചു തീരുന്നു അല്ലെ?അതാണ് സത്യവും.”വീണ
ചോദ്യവും ഉത്തരവും ഒരുമിച്ചു പറഞ്ഞു.
അത് പറയുമ്പോൾ അവളുടെ
മുഖത്തെ വല്ലാത്ത സന്തോഷവും ചിരിയും കണ്ട് ഗായത്രിയാകെ കുഴങ്ങി.എവിടെയാണ് തെറ്റിയത്, ആർക്കാണ് പിഴച്ചത്,എന്നുമാത്രം മനസ്സിലാവാതെ വീണയുടെ വാക്കുകൾക്ക് മുന്നിൽ പകച്ചു നിൽക്കാനെ ഗായത്രിക്കപ്പോൾ കഴിയുമായിരുന്നുള്ളു.
*****
അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ പതറിനിൽക്കുകയാണ് രുദ്ര.ശംഭുവിനെ അഡ്മിറ്റ് ചെയ്തതുമുതൽ ഹോസ്പിറ്റലിൽ തന്നെയുണ്ടവൾ.
ഒരു വേള രുദ്രയുടെ വാക്കുകൾ മറന്ന് ഗോവിന്ദ് ശംഭുവിനെ തീർക്കാൻ തന്നെയുറച്ചു.കയ്യിൽ കരുതിയിരുന്ന കത്തി മുറുകെ പിടിച്ച് അവർ ശ്രദ്ധിക്കുന്നില്ല എന്നുറപ്പിച്ചുകൊണ്ട് ഗോവിന്ദ് തന്റെ ചുവട് വച്ചു.
ശംഭു അവനടിച്ചതിന്റെ കെട്ട് ഇറങ്ങിത്തുടങ്ങിയ സമയം.പറ്റ് അപ്പോഴും ഉണ്ടായിരുന്നു.ഒന്ന് മുള്ളാം എന്ന് കരുതിയാണവൻ എണീറ്റതും.ചുറ്റിലും നടക്കുന്നത് അറിയാതെ വേലിക്കലേക്ക്
നടന്നു.അവസരം കാത്തു നിന്ന ഗോവിന്ദിന് അതൊരു നല്ല ചാൻസ് ആയി തോന്നി.അവനെ തീർത്ത് തത്കാലം ഇവിടെ നിന്ന്
മാറുക.കൃത്യത്തിന് പിന്നിൽ താനാണെന്നറിയിക്കാതെ രുദ്രയുമായി സഹകരിച്ച് മുന്നോട്ട് പോവുക എന്നതായിരുന്നു ഗോവിന്ദിന്റെ മനസ്സിൽ.
എല്ലാം തീരുമാനിച്ചുറപ്പിച്ച അവൻ മുള്ളാൻ തുടങ്ങിയ ശംഭുവിന്
പിന്നിൽ കത്തി കയറ്റി.
കൃത്യമായി അവസരം കാത്തു നിന്ന ഗോവിന്ദിന് പിഴച്ചില്ല.കത്തി ശംഭുവിന്റെ ഇടതുവശത്ത് വയറിനല്പം താഴെയായി നടുവിൽ തുളഞ്ഞുകയറി.ഒരു നിമിഷം സ്വബോധം കിട്ടിയ ശംഭു മരണം മുന്നിൽ കണ്ടു.