“ഇത് രണ്ടും നിൻ്റെയും എമിലിയുടെയും ശരീരത്തിൽ നിന്നും പുറത്തെടുത്തതാണ്. ഈ വെടിയുണ്ടകൾ പുറത്തു എളുപ്പത്തിൽ കിട്ടുകയില്ല. ഇത്തരം വെടിയുണ്ടകൾ സാധാരണ ഉപയോഗിക്കുക വാടക കൊലയാളികൾ ആണ്. അവർ ഇങ്ങനെ പ്രത്യേകം പറഞ്ഞുണ്ടാക്കിയ വെടിയുണ്ടകൾ ഉപയോഗിക്കുന്നത് അവരുടെ പേരിനും പെരുമക്കും വേണ്ടിയാണ്. ഒരു തരത്തിൽ പറഞ്ഞാൽ അവരുടെ വൈദഗ്ധ്യം വിളിച്ചറിയിക്കാൻ വേണ്ടി. വെടി വച്ചതു പുഴയുടെ മറുവശമുള്ള ഒരു കെട്ടിടത്തിൽ നിന്നും. അവിടെ പരിശോധിച്ചപ്പോൾ വേറെ തെളിവൊന്നും കിട്ടിയില്ല. അതിനർത്ഥം ഇത് ചെയ്തത് അതിവിദഗ്ദ്ധനായ കൊലയാളി ആണ് എന്നാണ്. ഇത്ര ദൂരെ നിന്ന് ഇത്ര കൃത്യമായി ഉന്നം വെക്കാൻ പ്രത്യേക കഴിവ് തന്നെ വേണം. കുറച്ചാളുകളേ അങ്ങനെ കഴിവുള്ളവർ കാണൂ.” ആന്റണി പറഞ്ഞു നിർത്തി.
“ആരാണെന്ന് അറിയാൻ കഴിഞ്ഞോ?” കൃഷ്ണദാസ് ചോദിച്ചു.
“അതാണ് നിൻ്റെ ജോലി. ഇത് നിൻ്റെ കടമ കൂടി ആണ്. എൻ്റെ പേരക്കുട്ടിയുടെ ജീവനെടുത്തവരെ നീ കണ്ട് പിടിക്കണം. അവരും അതിനു സഹായിച്ചവരും ഇനി ജീവിച്ചിരിക്കാൻ പാടില്ല. അവർ മാത്രമല്ല അവരുടെ കുടുംബം കൂടെ ഇല്ലാതാവണം. അവരെയെല്ലാം അതി ക്രൂരമായി കൊല്ലണം. സിസിലിയാനോ കുടുംബത്തിലൊരാളുടെ നേരെ കണ്ണുയർത്താൻ പോലും ആരും ധൈര്യപ്പെടരുത്. മനസ്സിലായോ?” ആന്റണിയുടെ ശബ്ദം ഉയർന്നു.
എമിലിയുടെ വേർപാടിൽ മനസ്സ് മരവിച്ചു കഴിഞ്ഞിരുന്ന കൃഷ്ണദാസിനുള്ളിൽ ആന്റണിയുടെ വാക്കുകൾ പ്രതികാരാഗ്നി ജ്വലിപ്പിച്ചു.
“എനിക്ക് ഇനി അധികം നാളുകളില്ല. എൻ്റെ കണ്ണടയുന്നതിന് മുൻപ് നീ എമിലിയെ കൊന്നവരും കൊലക്ക് കൂട്ട് നിന്നവരും അവരുടെ കുടുംബമടക്കം ഇല്ലാതായി എന്ന വാർത്തയുമായി ഇവിടെ എത്തണം.”
ഇത്രയും പറഞ്ഞ് ആന്റണി തിരിച്ച് കസേരയിൽ ഇരുന്നു.
“മാർക്കോസ്” അയാൾ നീട്ടി വിളിച്ചു.
വാതിൽ തുറന്ന് ഒരാൾ കയറി വന്നു. ഇരു നിറത്തിൽ അജാനുബാഹുവായ അയാൾ ആന്റണിയുടെ മുന്നിൽ തല കുനിച്ചു നിന്നു. അയാളുടെ ശരീരം നിറയെ പച്ചകുത്തിയിരുന്നു. മുഖത്തു വെട്ടു കൊണ്ട പാടുണ്ടായിരുന്നു.
“ഇവൻ മാർക്കോസ്, നിൻ്റെ കൂടെ നിഴൽ പോലെ ഇവൻ കാണും. നീ പറയുന്നതെന്തും അത് പോലെ ഇവൻ അനുസരിക്കും. ഇനി നിങ്ങൾക്ക് പോകാം.” ആന്റണി പറഞ്ഞു നിർത്തി.
കൃഷ്ണദാസ് മാർക്കോസിനോട് കാർ എടുക്കാൻ പറഞ്ഞു. മാർക്കോസിന് പിന്നാലെ ഇറങ്ങാൻ തുടങ്ങിയ കൃഷ്ണദാസിനെ ആന്റണി വിളിപ്പിച്ചു.
“മാർക്കോസ് ഒരു മൃഗമാണ്. അവനെ എപ്പോൾ അഴിച്ചു മേയാൻ വിടണം എപ്പോൾ ചങ്ങലയിൽ ബന്ധിക്കണം എന്ന് നീ ബുദ്ധിപൂർവ്വം തീരുമാനിക്കണം.”
കൃഷ്ണദാസ് അവിടെ നിന്നും ഇറങ്ങി. കുറച്ചു ദിവസത്തെ അന്വേഷണത്തിനൊടുവിൽ ഇത്തരം വെടിയുണ്ടകൾ ഉണ്ടാക്കുന്ന ഒരു ആളെപ്പറ്റി അറിഞ്ഞു. അയാളുടെ താവളം ഒരു പഴയ കെട്ടിടത്തിൻ്റെ ബേസ്‌മെന്റ് ആണെന്ന് മനസ്സിലാക്കിയ അവർ ആ സ്ഥലം മുഴുവൻ നിരീക്ഷണത്തിൽ ആക്കി. അവിടെ വന്നു പോകുന്നവർ, ബോഡി ഗാർഡ്‌സ് അങ്ങനെ എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ചു. തിരക്ക് കുറവുള്ള സമയം നോക്കി അവിടം ആക്രമിക്കാൻ പദ്ധതിയിട്ടു. അതി വൈദഗ്ധ്യത്തോടെ സെക്യൂരിറ്റി ക്യാമറകൾ കേടാക്കി അവർ പുറത്തു കാവൽ നിൽക്കുന്നവരെ വക വരുത്തി ഉള്ളിലേക്ക് ഇരച്ചു കയറി. മാർക്കോസ് ബാക്കി ബോഡി ഗാർസിനോട് ഏറ്റുമുട്ടിയപ്പോൾ കൃഷ്ണദാസ് വെടിയുണ്ട നിർമ്മിക്കുന്നവനു നേരെ കുതിച്ചു. പെട്ടെന്നുള്ള ഞെട്ടലിൽ നിന്നും മോചിതനായി തോക്കെടുക്കാൻ തുനിഞ്ഞ അയാളുടെ കൈക്കും കാൽമുട്ടിനും കൃഷ്ണദാസ് വെടി വച്ചു. വെടി കൊണ്ട് പുളയുന്ന അയാളുടെ അടുത്തെത്തി തോക്ക് തട്ടിമാറ്റിയ ശേഷം കൃഷ്ണദാസ് അയാളുടെ വെടികൊണ്ട മുട്ടിൽ അമർത്തി ചവിട്ടി.
“നിങ്ങൾ ആരാ… എന്താ വേണ്ടത്” അയാൾ വേദന കൊണ്ട് പുളഞ്ഞു.