“എത്ര ദിവസം ഇവിടെ കാണും?”
“ഇന്ന് തന്നെ പോകും.. സച്ചിയേട്ടന് ഓഫീസിൽ നിന്നും മാറി നിൽക്കാനാകില്ല.”
വാസുദേവൻ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
സംഗീത സച്ചിനോടൊപ്പം പോയതിനു ശേഷവും വാസുദേവൻ അവരെ കുറിച്ചുള്ള വിവരങ്ങൾ തിരക്കി മനസിലാക്കുന്നുണ്ടായിരുന്നു. പക്ഷെ ഒരിക്കലും നേരിട്ടു സംസാരിക്കാൻ ശ്രമിച്ചിരുന്നില്ല. അമ്മുതന്നെ ഈ അടുത്ത കാലത്താണ് ലക്ഷ്മി അമ്മയെ ഫോണിൽ വിളിച്ച് സംസാരിച്ച് തുടങ്ങിയത്. അതെ തുടർന്ന് ഉണ്ടായത് ആണ് നാട്ടിലേക്കുള്ള ഈ വരവും.
വാസുദേവൻ കസേരയിൽ നിന്നും എഴുന്നേറ്റുകൊണ്ടു പറഞ്ഞു.
“നമുക്ക് അമ്മുവിൻറെ വീട്ടിലേക്ക് പോകാം.. സച്ചിനുമായി സംസാരിക്കയും ചെയ്യാല്ലോ.”
സംഗീതയുടെ മുഖത്ത് ചിരി വിടർന്നു. അച്ഛന് സച്ചിനോട് വിരോധം ഒന്നും ഇല്ലാത്തതിനാലാണല്ലോ സംസാരിക്കാൻ താല്പര്യം പ്രകടിപ്പിച്ചത്.
.
.
രാത്രിയുടെ നിശബ്തതയെ കീറി മുറിച്ച് കൊണ്ട് ആദിത്യന്റെ ബുള്ളറ്റ് കിഴക്കയിൽ തറവാടിന്റെ മുറ്റത്ത് വന്നു നിന്നു. ബുള്ളറ്റിൽ നിന്നും ഇറങ്ങിയ അവൻ ഇടറുന്ന കാലുകളോടെ തറവാട്ട് പടികൾ ചവിട്ടി അകത്തേക്ക് കയറി. അപ്പോഴാണ് അവന്റെ കണ്ണുകൾ വരാന്തയിലെ തിട്ടയിൽ തന്നെ നോക്കി ഇരിക്കുന്ന ആർഷയിൽ പതിച്ചത്.
മുന്നോട്ടു നടക്കാഞ്ഞാന അവന്റെ കാലുകൾ നിഛലം ആയി. അവൻ പതുക്കെ അനിയത്തിയുടെ അടുത്തേക്ക് നടന്നു.
“നീ എന്താ രാത്രി വെളിയിൽ ഇരിക്കുന്നത്?”
അവന്റെ വായിൽ നിന്നും വന്ന മദ്യത്തിന്റെ ഗന്ധം അവൾക്ക് വ്യക്തമായി മനസിലായി. പക്ഷെ അതിപ്പോൾ ഒരു പതിവായതിനാൽ അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
“8 മണി കഴിഞ്ഞതല്ലേ ഉള്ളു.. ഞാൻ കുറച്ച് നോട്ട്സ് എഴുതുവായിരുന്നു.”
അവൻ ഒന്ന് മൂളിയ ശേഷം അകത്തേക്ക് കയറി പോയി.
ആർഷ മനസ്സിൽ ഓർത്തു.
തന്നെ കണ്ടത് കൊണ്ട് മാത്രമുള്ള ഒരു അന്വേഷണം. ഒരു ചോദ്യം, അതിൽ തീർന്നു എല്ലാം.. പണ്ടായിരുന്നെങ്കിൽ കൂടെ ഇരുന്നു കോളേജിലെ വിശേഷങ്ങളൊക്കെ തിരക്കുമായിരുന്നു.
തടിപ്പടികളിൽ അമർന്ന കാലടികളുടെ ശബ്‌ദം കേട്ട് വരാന്തയിലേക്ക് വന്ന സാവിത്രിഅമ്മ ആർഷയോടു പറഞ്ഞു.
“ഉച്ചക്കും അവൻ ഒന്നും കഴിക്കാൻ വന്നില്ലല്ലോ.. എന്തെങ്കിലും വേണമോ എന്ന് ഒന്ന് പോയി ചോദിച്ചേ നീ.”
ദിവസേനയുള്ള മദ്യ പാനത്തിന്റെ പേരിൽ വഴക്കുകൂടി അമ്മ ആദിത്യാനോട് മിണ്ടാതായിട്ട് വർഷം ഒന്ന് കഴിഞ്ഞിരുന്നു.
റൂമിലെത്തി ഷർട്ട് ഊരി മാറ്റുന്നതിനിടയിൽ ആദിത്യൻ അലമാരിയിൽ കണ്ണാടിയിലേക്ക് ഒന്ന് നോക്കി.