അമ്മയോടൊപ്പം പൂന്തോട്ടത്തിൽ നിന്നും അവൾ തറവാടിലേക്ക് നടന്നു.
“നീ വരുന്ന കാര്യം ലക്ഷ്മി അപ്പുവിനെ അറിയിച്ചില്ല. ഞങ്ങളും അവനോടു പറഞ്ഞില്ല.”
മുറ്റത്തെത്തിയ സംഗീതയുടെ ശ്രദ്ധ നേരെ പോയത് തെക്കുവശത്തായി വീടിന്റെ ഭിത്തിയിൽ അടിച്ചു വച്ചിരിക്കുന്ന വലിയ കിളി കൂട്ടിലേക്കാണ്. അവൾ അമ്മയുടെ കൈ വിട്ടു കിളി കൂട്ടിനടുത്തേക്ക് നടന്നു.
കൂടെല്ലാം ഒഴിഞ്ഞു കിടക്കുന്നു. ഒരു ലൗബേഴ്സിനെ പോലും കാണാനില്ല.
“നീ പോയേപ്പിന്നെ അതിനെയെല്ലാം അപ്പു തുറന്നു വിട്ടു.”
ലൗബേഴ്സിനെ വളർത്തണം എന്നും പറഞ്ഞു താൻ വാശി പിടിച്ചപ്പോൾ അപ്പു പണിയിപ്പിച്ചതാണ് ആ കൂടെന്ന് അവൾ ആ നിമിഷം ഓർത്തു. പല നിറത്തിലുള്ള കിളികളെ കൊണ്ട് ഒരു സമയത്ത് ആ കൂടു നിറഞ്ഞിരുന്നു.
അവൾ ഒഴിഞ്ഞു കിടക്കുന്ന കിളിക്കൂടിന്റെ ആഴിയിൽ കൂടി വിരലോടിച്ചു കൊണ്ട് ചോദിച്ചു.
“അപ്പുവിന് സുഖമാണോ?”
“എന്തിനാ അപ്പുവേട്ടനെ കുറിച്ച് തിരക്കുന്നേ? ഒരിക്കൽ ഞങ്ങളെയാരെയും വേണ്ടെന്ന് വച്ച് ഇവിടന്നു ഇറങ്ങി പോയതല്ലേ?”
സംഗീത ഞെട്ടി തിരിഞ്ഞു നോക്കി. അമ്മക്കരികിലായി ദേഷ്യത്തിൽ ചുവന്ന് വീർത്ത മുഖവുമായി നിൽക്കുന്ന അപ്പുവിന്റെ അഞ്ചു വയസ് ഇളയ പ്രായമുള്ള അനിയത്തി ആർഷ.
അമ്മ ആർഷയുടെ കൈയിൽ മുറുകെ പിടിച്ചു.
“മോളെ മിണ്ടാതിരി.”
“ഞാൻ എന്തിനു മിണ്ടാതിരിക്കണം അമ്മ.. ഇവിടന്ന് പോകുമ്പോൾ നമ്മളെ കുറിച്ച് ഓർത്തില്ലെങ്കിലും അപ്പുവേട്ടനെ കുറിച്ചെങ്കിലും ചിന്തിച്ചൂടായിരുന്നോ ഇവർക്ക്. സ്വന്തം പെങ്ങളായ എന്നെക്കാളേറെ ഇവരെ അപ്പുവേട്ടൻ സ്നേഹിച്ചിരുന്നില്ലേ.. എന്നിട്ടിപ്പോൾ ഏട്ടന്റെ സുഖാന്വേഷണത്തിനു വന്നിരിക്കുന്നു.”
സംഗീതയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. ചേച്ചി എന്നും വിളിച്ച് പിറകെ നടന്നിരുന്ന അനിയത്തി ഇപ്പോൾ തന്നെ കുറ്റപ്പെടുത്തുന്നു. പക്ഷെ ആ കുറ്റപ്പെടുത്തലുകളൊക്കെ തനിക്ക് അർഹിക്കുന്നതും ആണ്.
കുറച്ച് നിമിഷത്തേക്ക് തന്റെ മുന്നിൽ നിന്ന് കരയുന്ന സംഗീതയെ ആർഷ നോക്കി നിന്നു. അധിക നേരം അവൾക്ക് ആ കാഴ്ച നോക്കി നിൽക്കാനായില്ല. അവൾ ഓടിച്ചെന്ന് സംഗീതയെ കെട്ടിപിടിച്ചു.
“ചേച്ചി.. കരയല്ലേ, മനസിന്റെ വിഷമം കൊണ്ട് പറഞ്ഞു പോയതാണ്.”
ആർഷ തന്നെ അമ്മുവിൻറെ കവിളിലെ കണ്ണുനീർ തുടച്ച ശേഷം അവളുടെ കൈയും പിടിച്ച് തറവാട്ടിന് ഉള്ളിലേക്ക് നടന്നു.
“നമുക്ക് ചേച്ചിയുടെ മുറിയിലേക്ക് പോകാം.”
അമ്മു ആർഷയുടെ മുഖത്തേക്ക് നോക്കി.
“ചേച്ചി ഇവിടുന്ന് പോയിട്ടും ആ മുറി ഇതുവരെ വേറെ ആരും ഉപയോഗിച്ചിട്ടില്ല. അമ്മ ഇടക്കിടെ വൃത്തിയാക്കി ഇടും.”
രണ്ടാമത്തെ നിലയിൽ ആയിരുന്നു ആർഷ പറഞ്ഞ അമ്മുവിൻറെ മുറി. കവിത ആർഷക്കൊപ്പം തടി പടികൾ കയറി മുകളിലത്തെ നിലയിലെത്തി. അവളുടെ നോട്ടം ആദ്യം തന്നെ പതിച്ചത് ഇടതു വശത്തായി കാണുന്ന മുറിയിലാണ്. വാതിൽ അടഞ്ഞു കിടക്കുകയാണ്. അപ്പുവിന്റേതാണ് ആ മുറി.
അമ്മുവിൻറെ നോട്ടം ആ മുറിയിലേക്ക് പതിഞ്ഞത് കണ്ട ആർഷ പറഞ്ഞു.
“ഏട്ടൻ വായന ശാലയിൽ പോയിരിക്കുകയാണ്.”
അമ്മു ഒന്ന് മൂളി.
“അപ്പുവേട്ടൻ ഇപ്പോൾ അധികം ആരോടും സംസാരിക്കാറില്ല. ഞങ്ങളോടും.. ചേച്ചി പോയതോടെ ആകെ തകർന്നു ഏട്ടൻ. അമൂല്യ ചേച്ചിയുടെ കാര്യം കൂടിയായപ്പോൾ തകർച്ച പൂർണമായി.”