ആ ഒരു സംഭവത്തിന് ശേഷം ലക്ഷ്മിയെയും അമ്മുവിനെയും സംരക്ഷിച്ചത് വാസുദേവനാണ്.
തുറന്നിട്ട ഗേറ്റിലൂടെ സംഗീത കിഴക്കയിൽ തറവാട്ടിലേക്ക് പ്രവേശിച്ചു. പണ്ട് തനിക്കു വേണ്ടി ഈ ഗേറ്റ് എപ്പോഴും തുറന്ന് തന്നെയാണ് കിടന്നിരുന്നതെന്ന് അവൾ ഓർത്തു.
ഓർമ വച്ച കാലം തൊട്ട് സംഗീതക്ക് രണ്ടു അമ്മമാരായിരുന്നു ഉണ്ടായിരുന്നത്. ലക്ഷ്മി അമ്മയും സാവിത്രി അമ്മയും. അമ്മു സ്വന്തം വീട്ടിലേക്കാളും സമയം ചെലവഴിച്ചിരുന്നത് കിഴക്കയിൽ തറവാട്ടിലായിരുന്നു. സ്വന്തം വീടുപോലെ പൂർണ സ്വാതന്ത്രം ആയിരുന്നു അവൾക്ക് ആ തറവാട്ടിൽ ഉണ്ടായിരുന്നത്. സ്വന്തമായി ഒരു മുറിവരെ അവൾക്ക് ആ തറവാട്ടിൽ ഉണ്ടായിരുന്നു.
ഗേറ്റ് കടന്ന സംഗീത നേരെ പൂന്തോട്ടത്തിലേക്ക് നടന്നു. തന്റെ അരികിലേക്ക് നടന്നു വരുന്ന അമ്മുവിനെ സാവിത്രി അമ്മ സഃസൂക്ഷ്മം നോക്കി.
ഒരു ഗോൾഡൻ കളർ ബ്ലൗസും നീല സാരിയും ആണ് സംഗീത ധരിച്ചിരുന്നത്. പണ്ടത്തെ വെളുത്ത നിറം തന്നെയായിരുന്നു ഇപ്പോഴും അവളുടെ ചർമ്മത്തിന്. നീളമുള്ള മുടി അതുപോലെതന്നെ സംരക്ഷിച്ചിട്ടുണ്ട്. പണ്ടത്തേക്കാളും കുറച്ച് വണ്ണം വച്ചിട്ടുണ്ട്. അത് മാത്രമാണ് നാല് വർഷത്തിലെ ഏക മാറ്റമായി അവളിൽ സാവിത്രി അമ്മയ്ക്ക് തോന്നിയത്.
തന്റെ മുന്നിൽ വന്ന് നിന്ന അമ്മുവിനോട് അവർ ചോദിച്ചു.
“ഇപ്പോഴെങ്കിലും സ്വന്തമായി സാരി ഉടുക്കാൻ പഠിച്ചോ നീ.”
ഒരു പുഞ്ചിരി മാത്രമായിരുന്നു അവൾക്കുണ്ടായിരുന്ന മറുപടി.
“നിനക്കിപ്പോൾ ഇരുപത്തിയേഴു വയസായില്ലേ…ഇവിടെ നിന്നും ഇറങ്ങി പോയ ശേഷം നാല് വർഷം എടുത്തു അല്ലെ നാട്ടിലേക്ക് ഒന്ന് തിരിച്ച് വരാൻ?”
ആ ചോദ്യം ചോദിക്കുമ്പോൾ സാവിത്രി അമ്മയുടെ മുഖത്ത് നിസ്സംഗത നിറഞ്ഞ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
ആ ചോദ്യത്തിന് മുന്നിൽ കവിത ഒന്ന് പതറി. ആ വെളുത്തു തുടുത്ത മുഖം പതുക്കെ ഇരുണ്ടു. പതുക്കെ അതൊരു കരച്ചിലിലേക്ക് വഴി മാറി.
സാവിത്രി അമ്മ അവളെ മാറോടു അണച്ചു.
“ഏയ്.. കരയണ്ട..ഞാൻ ചുമ്മാ ചോദിച്ചതാണ്.”
“അമ്മാ, എന്നോട് ക്ഷമിക്കണം.. എല്ലാരേയും ഞാൻ വേദനിപ്പിച്ചു എന്ന് എനിക്കറിയാം.”
“അതൊക്കെ പോട്ടെ മോളെ.. ഇഷ്ട്ടപെട്ടവനോടൊപ്പം ജീവിക്കാനായി നീ പോയി.. നിന്റെ അമ്മയും അത് തന്നാലായിരുന്നോ ചെയ്തത്. മോള് നന്നായി ജീവിക്കുന്നു എന്നറിഞ്ഞാൽ മതി ഞങ്ങൾക്ക്.”
കവിത കവിളിൽ കൂടി ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ച് മാറ്റി.
അമ്മുവിൻറെ കൈയിൽ പിടിച്ച് കൊണ്ട് അമ്മ പറഞ്ഞു.
“വീട്ടിലേക്ക് കയറിയിട്ട് പോകാം.”
സംഗീത അമ്മക്കൊപ്പം നടക്കാതെ അവിടെ തന്നെ അറച്ചു നിന്ന്.
അമ്മ എന്താ എന്ന അർഥത്തിൽ അവളെ നോക്കി.
“അപ്പു?..”
ഒരു ചെറു ചിരിയോടെ അമ്മ പറഞ്ഞു.
“അവനിവിടെ ഇല്ല.. പുറത്തെവിടെയോ പോയേക്കുവാണ്.”
എല്ലാപേരെയും വേദനിപ്പിച്ച് അവിടെ നിന്നും സച്ചിനോടൊപ്പം ഇറങ്ങി പോയി നാല് വർഷങ്ങൾക്ക് ശേഷം തിരികെ നാട്ടിലേക്ക് വന്നപ്പോൾ അവൾ ഏറ്റവും കൂടുതൽ പേടിച്ചതും അപ്പുവിനെ എങ്ങനെ ഫെയ്‌സ് ചെയ്യും എന്ന് ഓർത്തു തന്നെയായിരുന്നു.