മായ പെട്ടെന്ന് നടത്തം നിർത്തി.
“ദേ..അവിടെ ഏട്ടൻ നിൽപ്പുണ്ട്. കൂടെ നടന്ന് ഇന്നും പ്രശ്നം ഉണ്ടാക്കേണ്ട.”
ജിത്തു നോക്കുമ്പോൾ അകലെ കോളേജ് ഗേറ്റിനരികിൽ ബൈക്ക് നിർത്തി അതിലിരിക്കുന്നു. അവന്റെ പിറകിൽ തന്നെ സംഗീതയും ഇരിപ്പുണ്ട്. അവരോടു സംസാരിച്ചോണ്ടു നിൽക്കുകയാണ് മായയുടെ സഹോദരൻ പ്രശാന്ത്.
ഒരു പ്രശ്നം ഉണ്ടാക്കാൻ താല്പര്യം ഇല്ലാത്തതിനാൽ ജിത്തു നടത്തം നിർത്തി.
മായ ഒരു ചിരിയോടെ ബാഗ് തുറന്ന് ഒരു പ്ലാസ്റ്റിക് ബോക്സ് കൈയിലെടുത്തു. ഇവളിത് എന്താ ചെയ്യുന്നതെന്ന ആകാംക്ഷയിൽ ജിത്തു ആ ബോക്സിലേക്ക് നോക്കി. മായ ബോക്സ് തുറന്നപ്പോൾ അതിൽ നിന്നും പൈനാപ്പിളിന്റെ നറുഗന്ധം അവർക്ക് ചുറ്റും പരന്നു. പാത്രത്തിനുള്ളിൽ ചെറു കഷണങ്ങളായി മുറിച്ച് വച്ചിരിക്കുന്ന കേക്കുകൾ അവനു കാണാൻ കഴിഞ്ഞു.
അതിൽ നിന്നും ഒരു കഷ്ണം കേക്ക് എടുത്ത് മായ ജിത്തുവിന് നേരെ നീട്ടി.
ഞാൻ ഉണ്ടാക്കിയ പൈനാപ്പിൾ കേക്ക് ആണ്. കഴിച്ചു നോക്ക്.”
ഇതെന്തിനാണ് ഇപ്പോൾ ഈ കേക്ക് തന്നതെന്ന് അറിയാതെ കൈയിൽ കേക്കുമായി ജിത്തു വാ പൊളിച്ച് നിൽക്കുമ്പോൾ മായ അവിടെ നിന്നും നടന്ന് അകന്നിരുന്നു.
അവൻ ആത്മഗതം എന്നവണ്ണം പറഞ്ഞു.
“ഇഷ്ട്ടം ആണോ അല്ലയോ എന്ന് പറയത്തും ഇല്ല. എന്നാൽ കേക്കും തന്നു പോകയും ചെയ്തു. ഇതെന്തു പെണ്ണാണ്.”
അപ്പോഴേക്കും അവന്റെ പിന്നിൽ ജിതിൻ ബൈക്ക് കൊണ്ട് വന്ന് നിർത്തി.
“ഏന്തയാടാ?”
“ഒരു കേക്കും തന്നിട്ട് അവളങ്ങു പോയി അളിയാ.”
അവന്റെ കൈയിൽ ഇരുന്ന കേക്കിൽ നോക്കികൊണ്ട് ജിതിൻ പറഞ്ഞു.
“കേക്ക് തന്നോ.. അതൊരു പോസിറ്റീവ് സൈൻ ആണല്ലോ അളിയാ.”
“അതൊരു പിരി ഇളകി കിടക്കുന്ന കേസ് ആണെടാ. അതുകൊണ്ട് ഇതൊന്നും ഒരു പോസിറ്റീവ് സൈൻ ആയി കൂട്ടാൻ പറ്റില്ല.”
ജിതിൻ കേക്കിൽ നിന്നും കുറച്ച് എടുക്കാനായി കൈ നീട്ടിയപ്പോൾ അവന്റെ കൈ തട്ടിമാറ്റി കൊണ്ട് ജിത്തു പറഞ്ഞു.
“നിനക്ക് ഞാൻ വേറെ വാങ്ങി തരാം, ഇതെനിക്ക് മാത്രം ഉള്ളതാണ്.”
തന്റെ കൈയിലിരുന്ന കേക്ക് വായ്ക്കുള്ളിലാക്കി കണ്ണടച്ച് ആസ്വദിച്ചു കഴിച്ചുകൊണ്ട് ജിത്തു പറഞ്ഞു.
“സൂപ്പർ ടേസ്റ്റ്.. പെണ്ണിന് അടിപൊളിയായി കേക്ക് ഒക്കെ ഉണ്ടാക്കാനറിയാം.”
അവൻ ജിതിന്റെ പിന്നിൽ ബൈക്കിൽ കയറി ഇരുന്നപ്പോൾ കാണുന്നത് ആദിത്യനും സംഗീതയ്ക്കും കേക്ക് കൊടുക്കുന്ന മായയെ ആണ്.
. . . .
ലിസ്റ് അവർ ക്ലാസ് ഇല്ലാത്തതിനാൽ മിക്കപേരും വീട്ടിൽ പോയി കഴിഞ്ഞിരുന്നു. അപ്പുവിന് ഫുട്ബാൾ പ്രാക്ടീസ് ഉള്ളതിനാൽ അമ്മു അവനെയും കാത്തു ക്ലാസ്സിൽ തന്നെ ഇരുന്നു. വീട്ടിലേക്കുള്ള ബസ് വരാൻ സമയം ആകാത്തതിനാൽ കുറച്ച് പെൺപിള്ളേരും ക്ലാസ്സിൽ ഉണ്ടായിരുന്നു.