ജിത്തു മായയുടെ പിന്നാലെ പോവുകയാണെന്ന് അറിയാവുന്നതിനാൽ ജിതിൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
“മായെ ഒന്ന് നിന്നെ.”
വിളി കേട്ട് തിരിഞ്ഞ് നോക്കിയാ മായ കണ്ടത് വേഗതയിൽ തന്റെ അടുത്തേക്ക് നടന്ന് വരുന്ന ജിത്തുവിനെ ആണ്.
അവൾ നടത്തം സാവധാനത്തിൽ ആക്കി.
മായയുടെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരികളിൽ ഒരാൾ പറഞ്ഞു.
ഇത് നിന്നെയും കൊണ്ടേ പൊകുല്ലെന്നാണ് തോന്നുന്നത്.
സ്വതസിദ്ധമായ ചിരിയോടെ മായ പറഞ്ഞു.
“നമുക്ക് നോക്കെന്നേ..”
അപ്പോഴേക്കും ജിത്തു അവരുടെ അരികിൽ എത്തി.
അവളോടൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരികളോട് അവൻ പറഞ്ഞു.
“നിങ്ങൾ പൊയ്ക്കോ. എനിക്ക് മായയോട് കുറച്ച് സംസാരിക്കാനുണ്ട്.
ജിത്തുവിന്റെ തന്നെ കോളേജിലെ ഫസ്റ്റ് ഇയർ വിദ്യാർത്ഥികൾ ആണ് മായയും കൂട്ടുകാരികളും. അതുകൊണ്ട് തന്നെ സീനിയറുടെ വാക്കുകൾ അവർക്ക് കേൾക്കാതിരിക്കാനാകില്ല.
കൂട്ടുകാരികൾ മായയുടെ മുഖത്തേക്ക് നോക്കിയപ്പോൾ പൊയ്ക്കൊള്ളുവാൻ അവൾ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.
അവർ പോയിക്കഴിഞ്ഞപ്പോൾ ജിത്തുവും മായയും വളരെ സാവധാനം നടന്നു തുടങ്ങി.
അവൻ മായയുടെ മുഖത്തേക്ക് നോക്കി.
സാധാ സമയവും കാണാറുള്ള ചെറു പുഞ്ചിരി എപ്പോഴും അവളുടെ വെളുത്ത മുഖത്തെ ചെഞ്ചുണ്ടുകളിൽ ഉണ്ട്. ആ ഒരു പുഞ്ചിരിയോടെ അല്ലാതെ മായയെ ഇതുവരെ കോളേജിൽ ആരും കണ്ടിട്ടില്ല. അതുപോലെ തന്നെ അവളുടെ കുസൃതി നിറഞ്ഞ കണ്ണുകൾ ഒരിക്കലും അടങ്ങി ഇരിക്കാറില്ല. സദാ സമയവും ചുറ്റും എന്തെല്ലാമൊക്കെയൊ പരതികൊണ്ടിരിക്കും. മെലിഞ്ഞ ശരീര പ്രകൃതം ആയിരുന്നില്ല അവളുടേത്. എന്നാൽ അധികം വണ്ണം ഉണ്ടെന്നു പറയാനും ആകില്ല.
തന്റെ നെറ്റിയിൽ ഓടിച്ചിരുന്ന ബാൻഡേജിൽ തൊട്ടുകൊണ്ട് ജിത്തു പറഞ്ഞു.
“തന്റെ പിന്നാലെ നടന്നതിന് ഇയ്യാളുടെ ചേട്ടനും കൂട്ടുകാരും തന്ന സമ്മാനം ആണ് ഇത്.”
കുസൃതി നിറഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.
“പുറകെ നടന്നിട്ടല്ലേ കിട്ടിയത്. കണക്കായിപ്പോയി.”
അവളുടെ സ്വരത്തിലെ കുസൃതി അവനു മനസിലാക്കുകയും ചെയ്തു.
“ഞാൻ പിന്നാലെ നടക്കുന്നത് ഇഷ്ടമല്ലെങ്കിൽ അത് എന്നോട് പറഞ്ഞാൽ പോരെ. എന്തിനാ ഏട്ടനോട് പറയാൻ പോകുന്നത്.”
പിരികം മുകളിലേക്ക് ഉയർത്തിക്കൊണ്ട് അവൾ പറഞ്ഞു.
“ഞാൻ ആരോടും പരാതി പറഞ്ഞിട്ടൊന്നും ഇല്ല.”
ജിത്തു ഒരു നിമിഷം നടത്തം നിർത്തി. എന്നിട്ട് ഒരു ചിരിയോടെ ചോദിച്ചു.
“അപ്പോൾ ഞാൻ പിറകെ നടക്കുന്നതിൽ കുഴപ്പം ഇല്ലല്ലേ??”
മായ നടത്തം തുടരുന്നതിനിടയിൽ ചിരിയോടെ തന്നെ പറഞ്ഞു.
“കുഴപ്പം ഇല്ലെന്നും ഞാൻ പറഞ്ഞില്ലല്ലോ.”
“ഇയ്യാളെന്താടോ ഇങ്ങനെ. വ്യക്തമായ ഒരു ഉത്തരം തന്നുടെ.”