അമ്മു ബൈക്കിൽ നിന്നും ഇറങ്ങിയപ്പോഴേക്കും സാവിത്രി അമ്മ അവിടേക്ക് വന്നു.
“മോളെ.. ചായ കുടിച്ചിട്ട് പോ.”
“ഞാൻ ഡ്രസ്സ് മാറീട്ടു വരാം… ഇന്നെന്താ കടി?”
ഒരു ചിരിയോടെ സാവിത്രി അമ്മ പറഞ്ഞു.
“അച്ചപ്പവും ഉണ്ട് നെയ്യപ്പവും ഉണ്ട്.”
“ഒരൊറ്റ നെയ്യപ്പമേ ഉള്ളു. അതിൽ ആരും കണ്ണ് വയ്‌ക്കേണ്ട.”
ആർഷയുടേതായിരുന്നു ആ ശബ്‌ദം.
അവളുടെ കൈയിൽ പിടിച്ച് ഒരു കൊഞ്ചലോടെ അമ്മു പറഞ്ഞു.
“ഫിഫ്റ്റി ഫിഫ്റ്റി.”
“നടക്കില്ല ചേച്ചി.”
“നാളെ ഞാൻ കിറ്റ് ക്യാറ്റ് വാങ്ങിക്കൊണ്ടു വരാം.”
ആർഷ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു.
“പറ്റിക്കരുത്.”
“ഇല്ലന്നെ.”
ആർഷയുടെ മുഖം ചിരിയിൽ പ്രകാശിച്ചു.
“എങ്കിൽ ഓക്കേ.. ഫിഫ്റ്റി ഫിഫ്റ്റി.”
ആർഷയുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത ശേഷം അവൾ ആദിയുടെ നേരെ കൈ നീട്ടി.
“ബാഗ് താടാ.. ഞാൻ ഡ്രസ്സ് മാറീട്ടു വരാം.”
ബാഗ് അവൾക്ക് കൈ മാറികൊണ്ട് അവൻ പറഞ്ഞു.
“ഉച്ചക്ക് ശേഷമുള്ള നോട്ട് ഒന്നും ഞാൻ എഴുതിയിട്ടില്ല. അതൊന്ന് വന്ന് എഴുതി തരണേ.”
വീട്ടിലേക്ക് നടക്കുന്നതിനിടയിൽ അവൾ വിളിച്ച് പറഞ്ഞു.
“അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി.”
അതിനു മറുപടി നൽകാതെ വീട്ടിനു ഉള്ളിലേക്ക് നടക്കുമ്പോൾ അവന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു. കാരണം അവനു അറിയാം രാത്രി അമ്മു തന്നെ വന്ന് നോട്ട് എഴുതി തരുമെന്ന്.
. . . . .
മായ ബസിറങ്ങി കോളജിലേക്ക് കൂട്ടുകാരികൾക്കൊപ്പം നടക്കുകയായിരുന്നു.
മെയിൻ റോഡിൽ നിന്നും ഒരു കിലോമീറ്റെർ ഉള്ളിലേക്കാണ് കോളേജ്. അത് കൊണ്ട് തന്നെ എല്ലാപേരും മെയിൻ റോഡിൽ ബസിറങ്ങി നടന്നു കോളജിലേക്ക് പോകുകയാണ് പതിവ്.
മെയിൻ റോഡിൽ നിന്നും കോളേജ് റോഡിലേക്ക് കയറുമ്പോൾ തന്നെ അവിടൊരു ബേക്കറി ഉണ്ട്. കോളേജ് പയ്യന്മാരുടെ പുകവലി കേന്ദ്രമാണ് ആ ബേക്കറി. ഏതു സമയവും കോളേജിലെ ഏതെങ്കിലും ഒരു പയ്യൻ അവിടെ കാണുകയും ചെയ്യും.
അവിടെ ഡ്രിങ്ക്‌സും കുടിച്ചിരിക്കുമ്പോഴാണ് മായ കോളജിലേക്ക് നടന്നു പോകുന്നത് ജിത്തു കാണുന്നത്.
ഒറ്റവലിക്ക് ഡ്രിങ്ക്സ് കുടിച്ച് തീർത്ത് ഗ്ലാസ് മേശപ്പുറത്ത് വച്ച് അവൻ ജിതിനോട് പറഞ്ഞു.
“അളിയാ.. ബൈക്ക് അങ്ങ് കോളേജിൽ എത്തിച്ചേക്കണേ.”