രണ്ടാമതൊരാൾ [ na–na ]

Posted by

“നീ പറഞ്ഞ നീല ചുരിദാറിൽ ഇന്ന് അമുല്യയെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നല്ലേ?”

സംഗീത പെട്ടെന്ന് ബ്രേക്ക് പിടിച്ച ശേഷം ആക്‌സിലേറ്റർ കൂട്ടി ബൈക്ക് മുന്നിലേക്ക് എടുത്തു.

അവളുടെ പ്രവർത്തിയിൽ പെട്ടെന്ന് പിന്നിലേക്ക് ആഞ്ഞ ആദി വീഴാതിരിക്കാനായി സംഗീതയുടെ വയറിൽ ചുറ്റിപ്പിടിച്ചു കൊണ്ട് ചോദിച്ചു.

“എന്നതാടി കാണിക്കുന്നേ?”

“നീ ആ ജാഡ പെണ്ണിനെ നോക്കിയില്ല.. പക്ഷെ അവൾ ഇട്ടിരുന്നത് നീല ചുരിദാർ ആണെന്നും അറിയാം അതിൽ അവൾക്ക് നല്ല ഭംഗി ഉണ്ടെന്നും മനസിലായി അല്ലെ?”

അവൻ ചെറിയൊരു ജാള്യതയോടെ കണ്ണുകൾ ഇറുക്കി അടച്ചു.

“ഈ ഇടയായുള്ള നിന്റെ നോട്ടമൊക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്.”

അവൻ മനസിലാകാത്തപോലെ ചോദിച്ചു.

“എന്ത് നോട്ടം?”

അവൾ കണ്ണാടിയിൽ കൂടി അവന്റെ മുഖത്തേക്ക് നോക്കികൊണ്ട്‌ പറഞ്ഞു.

“ഞാൻ പറഞ്ഞത് എന്താണെന്ന് നിനക്ക് മനസിലായി എന്നാണ് എന്റെ വിശ്വാസം.”

അത് കേട്ടതോടെ പരാജയം സമ്മതിച്ചവനെപോലെ അവൻ പിന്നെ ഒന്നും മിണ്ടിയില്ല.

ബൈക്ക് ജംഗ്‌ഷനിൽ നിന്നും വലത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോൾ ആദി പറഞ്ഞു.

“ഇനി ഞാൻ ഓടിച്ചോളം.. നീയാണ് ബൈക്ക് ഓടിച്ചതെന്ന് അച്ഛൻ അറിഞ്ഞാൽ എനിക്കാണ് കിട്ടാൻ പോകുന്നത്.”

“വഴക്ക് കിട്ടുന്നെങ്കിൽ അങ്ങ് സഹിച്ചോ.. അടിയുണ്ടാക്കി കൈ നീര് വരുത്തിയിട്ടല്ലേ ഞാൻ ബൈക്ക് എടുത്തത്.”

അവൻ ആകാശത്തേക്ക് നോക്കി പറഞ്ഞു.

“എന്റെ ശവം എടുക്കാനായിട്ടാണോ ഈശ്വര ഈ ജന്തുവിനെ എന്റെ അടുത്തേക്ക് പറഞ്ഞു വിട്ടത്?”

അവന്റെ ആത്മഗതം കേട്ട് അമ്മുവിൻറെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു.

സംഗീത കിഴക്കയിൽ തറവാടിന്റെ മുന്നിൽ ബൈക്ക് നിർത്തുമ്പോൾ ആർഷ ക്ലാസ് കഴിഞ്ഞ് വന്ന് വെളിയിൽ തന്നെ നിൽപ്പുണ്ടായിരുന്നു.

ബൈക്കിൽ നിന്നും പെട്ടെന്ന് ഇറങ്ങിയ ആദി ശബ്‌ദം താഴ്ത്തി ആർഷയോടു ചോദിച്ചു.

“അച്ഛൻ ഉണ്ടോ അകത്ത്?”

അവന്റെ ചോദ്യത്തിന്റെ കാരണം മനസിലായ ആർഷ ചിരിയോടെ പറഞ്ഞു.

“ഞാൻ വന്നപ്പോഴേ അച്ഛൻ ഇവിടില്ല.”

ആദി ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു.

“ഓഹ്.. സമാധാനം ആയി.”

Leave a Reply

Your email address will not be published. Required fields are marked *