സംഗീത രൂക്ഷ ഭാവത്തിൽ ആദിത്യനെ നോക്കി ഇരിക്കുകയാണ്. അവൻ അതെ ഭാവത്തോടെ തന്നെ രമ്യയെ നോക്കുന്നു.
ആ രംഗം കണ്ട് അമൂല്യയുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു.
“നിനക്കിത് അവളോട് പോയി പറയേണ്ട വല്ല ആവിശ്യവും ഉണ്ടായിരുന്നോ?”
“എന്തായാലും സംഗീത ഇതറിയും.. അപ്പോൾ അവളെ ആദ്യം അറിയിച്ച ക്രെഡിറ്റ് എനിക്കിരിക്കട്ടെ എന്ന് വിചാരിച്ചു.”
“അങ്ങനാണേൽ അവന്റെയിൽ നിന്നും കിട്ടുന്നത് എന്താന്ന് വച്ചാൽ അതും കൂടി വാങ്ങിക്കോ.”
“അവൻ എല്ലാരുടെയും മുന്നിൽ വച്ച് ചീത്തവിളിക്കുമോടി?”
രമ്യയുടെ സ്വരത്തിലെ ദയനീയത അമുല്യയിൽ ചിരി ഉണർത്തി.
“നീ പേടിക്കണ്ട, സംഗീത എപ്പോൾ ദേഷ്യത്തിൽ ആണ്. അതുകൊണ്ട് ആദി ഇപ്പോൾ സൈലന്റ് ആയി ഇരിക്കാനാണ് സാധ്യത കൂടുതൽ.”
തന്റെ വാക്കുകൾ രമ്യയുടെ മുഖത്തു ചെറുതായി ആശ്വാസം നിറയ്ക്കുന്നത് അമുല്യക്ക് മനസിലാക്കാനായി.
“നീ എന്തിനാ അവളെ തുറിച്ച് നോക്കുന്നത്?”
സംഗീതയുടെ വാക്കുകൾ ചെവിയിൽ പതിഞ്ഞപ്പോൾ ആദി ഒന്നും മിണ്ടാതെ ലഞ്ച് ബോക്സ് തുറന്ന് അവളുടെ അരികിലേക്ക് ഇരുന്നു.
“നിന്നെ കൊണ്ട് ഞാൻ സഹികെട്ടു കേട്ടോ. കുറച്ച നാളായി പ്രശ്നം ഒന്നും ഇല്ലായിരുന്നു. ഇപ്പോൾ വീണ്ടും തുടങ്ങിയിട്ടുണ്ട്.”
ഈ സമയത്ത് തിരിച്ച് എന്തെങ്കിലും പറഞ്ഞാൽ അതിനും കൂടി കേൾക്കേണ്ടി വരുമെന്ന് അറിയാവുന്നതിനാൽ ആദി നിശബ്ദത പാലിച്ചു.
ലഞ്ച് ബോക്സിലെ ചോറ് കറി കൂട്ടി ഞവിടിയ അവൻ പെട്ടെന്ന് കൈ കുടഞ്ഞു.
അവന്റെ കൈയിലേക്ക് നോക്കികൊണ്ട് സംഗീത ചോദിച്ചു.
“എന്താടാ?”
“ഒന്നുമില്ല.”
സംഗീത അവന്റെ കൈ പിടിച്ച് നോക്കി.
വലതു കൈയിലെ തള്ളവിരലും ചൂണ്ടു വിരലും ചെറുതായി നീരാടിച്ച് ഇരിക്കുന്നു.
സംഗീത അവന്റെ മുഖത്തേക്ക് നോക്കി.
തല കുനിച്ച് കൊണ്ട് അവൻ പറഞ്ഞു.
“സോറി.. ഇത് അവസാനത്തേത് ആണ്. ഇനി അടി ഉണ്ടാക്കില്ല.”
“ഇത് നിന്റെ അടുത്ത് നിന്നും ഞാൻ കുറെ കേട്ടതാണ്.”
അവന്റെ മുന്നിലിരുന്ന ലഞ്ച് ബോക്സ് സംഗീത തന്റെ കൈകളിലേക്ക് എടുത്തു.
“അടിയും ഉണ്ടാക്കി കൈയും നീരാക്കി വന്നേക്കുവാണ്..”
അവൾ ചോറ് വാരി അവന്റെ നേരെ നീട്ടി. ആദി ഒരു ചിരിയോടെ അത് വായ്ക്കുള്ളിലാക്കി.
“ഒന്ന് രണ്ടു തവണ വാണിംഗ് കൊടുത്തിട്ടും പ്രശാന്തിന്റെ അനിയത്തിയുടെ പിറകെ നടക്കുകയാണ് ജിത്തു. അത് ചോദിക്കാൻ പോയപ്പോഴാ അടി ആയത്.”
“നിനക്ക് എല്ലാത്തിനും കാരണങ്ങൾ ഉണ്ടല്ലോ.”
“അമ്മു.. പ്രശാന്ത് എന്റെ കൂട്ടുകാരനല്ലേ. ആരെങ്കിലും നിന്നെ ശല്യപ്പെടുത്തിയാൽ അവൻ നോക്കി നിൽക്കുമെന്ന് നിനക്ക് തോന്നുണ്ടോ? അപ്പോൾ അവന്റെ അനിയത്തിക്ക് ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ഞാനും ഇടപെടണ്ടേ.”