അപ്പോഴേക്കും വലിയ സ്വാമി എത്തി. കൂടെ വിനായക സ്വാമിയും ദുർഗ്ഗനന്ദ സ്വാമിനിയും.
സ്വാമി എല്ലാവരേയും അഭിസംബോധന ചെയ്ത് ശ്യാമവാർത്താളീദേവിയെ കുറിച്ച് ഏതാനം കാര്യങ്ങൾ പറഞ്ഞു. നേപ്പാളിയിലായിരുന്നു പ്രഭാഷണം. വിനായക സ്വാമി പരിഭാഷപ്പെടുത്തി തന്നു.
ഇതായിരുന്നു ചുരുക്കം ;
ഇവിടെ താമസിക്കുമ്പോൾ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. താമസിക്കുന്ന അത്രയും നാൾ പ്രത്യേകം തരുന്ന വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ.
ആറു ദിവസം നീണ്ടു നിൽക്കുന്ന കർമ്മങ്ങൾ കഴിയാതെ മടങ്ങിപ്പോകാൻ സാദ്ധ്യമല്ല.
പുറത്തിറങ്ങിയാലും ഇവിടെ നടന്ന കാര്യങ്ങൾ പരമരഹസ്യമായി സൂക്ഷിക്കണം. അഥവാ ആരോടെങ്കിലും പറയുകയാണെങ്കിൽ അവരെ ഇവിടേക്ക് വരാൻ നിർദ്ദേശിക്കാൻ മാത്രമാകണം. അതും മുൻകൂട്ടി അനുവാദം വാങ്ങിയ ശേഷം മാത്രം…
ഇക്കാര്യങ്ങൾ സമ്മതമാണെങ്കിൽ ദേവിയുടെ പ്രതിഷ്ഠയ്ക്കു മുമ്പിൽ വച്ച് പ്രതിജ്ഞ ചെയ്യണം. വിരൽ മുറിച്ച് രക്തതിലകം ചാർത്തിയുള്ള പ്രതിജ്ഞ…
അഥവാ സമ്മതം അല്ലെങ്കിൽ ഈ രാത്രി തങ്ങിയിട്ട് രാവിലെ തന്നെ മടങ്ങാം…
ഞങ്ങൾക്കെല്ലാം സമ്മതം ആയിരുന്നു. എങ്ങനെ ആയാലും ദോഷങ്ങൾ മാറിക്കിട്ടിയാൽ മതി.
പോരാത്തതിന് വിശ്വാസം ഉറപ്പിക്കാൻ ടീച്ചറിന്റെ അനുഭവവും…
എല്ലാവരും ദേവിയുടെ വിഗ്രഹത്തിൽ രക്തതിലകം ചാർത്തി പ്രതിജ്ഞയെടുത്തു…
പിന്നീട് അത്താഴം.
സ്വാമിനി കുടിലുകളിൽ ഭക്ഷണമെത്തിച്ചു.
ഫുൽക്ക, സബ്ജി, പാല്…
നാളെ മുതൽ ധരിക്കേണ്ട വസ്ത്രങ്ങൾ രാവിലെ എത്തിച്ചു തരുമെന്ന് സ്വാമിനി പറഞ്ഞു.
പിറ്റേന്ന് രാവിലെ തന്നെ സ്വാമിനി എല്ലാവരേയും വിളിച്ചെഴുന്നേൽപ്പിച്ചു.
കുളിയെല്ലാം കഴിഞ്ഞ് പ്രാതലിനു ശേഷം സ്വാമിനി വസ്ത്രങ്ങൾ കൊണ്ടു വന്നു. ഞങ്ങളെല്ലാവരും ഞങ്ങൾ കിടന്ന കുടിലിൽ ഒത്തു കൂടിയിരിക്കുകയായിരുന്നു…
ആണുങ്ങൾക്ക് കറുത്ത മുണ്ട്. ഷർട്ട് പാടില്ല. വേണമെങ്കിൽ തന്നിരിക്കുന്ന കറുത്ത തോർത്ത് തോളിലിടാം…