ആറുമണി ആയപ്പോൾ എല്ലാവരോടും പൂജയ്ക്കായി എത്താൻ സ്വാമിനി വന്നറിയിച്ചു.
പത്തു മിനിട്ടു നേരം മാത്രം നീണ്ട പൂജ. ഓഫീസിൽ നേരത്തെ കണ്ട സ്വാമിയായിരുന്നു പൂജാരി. ആ സ്വാമിയും വിനായക സ്വാമിയും ദുർഗ്ഗനന്ദ സ്വാമിനിയും ഒഴികെ മറ്റാരും അവിടെയില്ല എന്നു തോന്നി…
പൂജയ്ക്കൊടുവിൽ നേരത്തെ തന്നതു പോലെയുള്ള വലിയ ഗ്ലാസ്സുകളിൽ പാല് തന്നു.പച്ച നിറത്തിൽ എന്തോ അരച്ചു ചേർത്തിരിക്കുന്നു. കുടിച്ചപ്പോൾ നെയ്യിന്റെയും ഏലക്കായുടേയും രുചി.
പിന്നീട് കൽമണ്ഡപത്തിൽ പോയി ഇരിക്കാൻ പറഞ്ഞു. പോയി കൽമണ്ഡപത്തിൽ വിരിച്ചിട്ട പായകളിൽ ഇരുന്നു.
അപ്പോൾ വീണ്ടും സ്വാമിനിയെത്തി.
സ്വാമിനിയുടെ പുറകെ കടന്നു വന്ന ആൾക്കാരെ കണ്ടു ഞെട്ടി.
ജലജ ടീച്ചറും കുടുംബവും…!
ജലജടീച്ചറാണ് ചേച്ചിയോട് കാസറഗോഡുള്ള സ്വാമിയുടെ കാര്യം പറഞ്ഞത്…
ടീച്ചറും കുടുംബവും എങ്ങനെ ഇവിടെയെത്തി…
ജലജ ടീച്ചർ, ഭർത്താവ് ഹരി സാർ, മകൾ ഹിമ, മകൻ ജിതിൻ.
ടീച്ചർ എന്നെയും ചേച്ചിയേയും പ്ലസ്ടൂവിൽ പഠിപ്പിച്ചതാണ്. ഹരി സാർ ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കോളേജിലെ സാർ ആണ്. സാറ് മാത്സ് ആയതു കൊണ്ട് എന്നെ പഠിപ്പിച്ചിട്ടില്ല. ജിതിൻ എന്റെ ജൂനിയറായിരുന്നു. മകൾ ഹിമ പ്ലസ് ടൂവിൽ ഇപ്പോൾ.
ടീച്ചർ ചിരിച്ചു കൊണ്ട് അടുത്തു വന്നു.
” ഞെട്ടി അല്ലേ ” ടീച്ചർ.
അപ്പോഴും അമ്പരപ്പു മാറാതെ തലയാട്ടി.
” ഞങ്ങൾ സ്വാമി പറഞ്ഞിട്ടു വന്നതാ. നിങ്ങളെ ഇങ്ങോട്ടയച്ചതു ഞങ്ങളായതിനാൽ ഞങ്ങളും വന്നാൽ നന്നായിരിക്കുമെന്ന് ഇവിടുന്ന് അറിച്ചിരുന്നു. പിന്നെ ഞങ്ങളും വന്നാൽ നിങ്ങൾക്ക് ഒരു ഉറപ്പും ആകുമല്ലോ. അല്ലെങ്കിൽ ഇതൊക്കെ ഒരു തട്ടിപ്പാണെന്നുള്ള വിചാരം മനസ്സിൽ കിടക്കും…”
അപ്പോൾ ഹരി സാർ പറഞ്ഞു,
” തന്നെയുമല്ല ഈ പൂജ ചെയ്യാൻ മിനിമം പത്തു പേരെങ്കിലും വേണം. അപ്പോഴേ ഫലം പൂർണ്ണമായി കിട്ടൂ…”
അപ്പോൾ ചേച്ചിക്ക് ഒരു സംശയം…
” ടീച്ചറേ അപ്പോൾ ടീച്ചറൊക്കെ വന്നപ്പോഴോ… പത്തു പേരെങ്ങനെ…”