ക്രമേണ സൗഹൃദം വളർന്നു. എന്നും സംസാരിക്കുന്നതു കൂടാതെ രാത്രി ഫോണിലും ഇടയ്ക്കിടെ വിളിക്കാൻ തുടങ്ങി.
സനൂപിന്റേയും ശാലിനിയുടേയും പ്രേമവിവാഹമായിരുന്നു എന്നും രണ്ടു വീട്ടുകാർക്കും ആദ്യമൊക്കെ കല്യാണത്തിനു സമ്മതം അല്ലായിരുന്നു എന്നും പിന്നീട് ഇരുവരും രഹസ്യമായി രജിസ്റ്റർ മാര്യേജ് കഴിച്ചതോടു കൂടി പിന്നെ വീട്ടുകാർ കല്യാണം നടത്തി കൊടുത്തതാണെന്നുമൊക്കെ ആനിക്കു മനസ്സിലായി. കല്യാണം നടത്തിയെങ്കിലും ശാലിനിയെ അംഗീകരിക്കാൻ സനൂപിന്റെ അമ്മയ്ക്ക് മടി ആയിരുന്നു എന്നും അക്കാരണത്താൽ ആണ് അമ്മ സഹോദരിയോടൊപ്പം വിദേശത്തു പോയതെന്നുമൊക്കെ സനൂപ് പറഞ്ഞു.
പലപ്പോഴും കടന്നു വരുന്ന ഏകാന്തത സൃഷ്ടിക്കുന്ന പ്രശ്നങ്ങളേയും മറ്റു വ്യാകുലതകളേയും ആനി സനൂപിനോടു പങ്കു വച്ചു…
” ഇക്കണക്കിനു പോയാൽ എനിക്കു ചേച്ചിയോടു പ്രേമം തോന്നും…”
ഒരു ദിവസം സനൂപ് പറഞ്ഞു.
” ഓ… നീ ഒരു പ്രേമിയാണെന്നതു ഞാൻ മറന്നു… ഒരു കാര്യം ചെയ്യടാ. നീ പ്രേമിച്ചോ…
ദിവസം ഒരു പത്തു മിനിട്ട്… അതിൽ കൂടുതൽ വേണ്ടാ. പിന്നെ പെർമനന്റും ആക്കേണ്ടാ…”
” അയ്യടീ ! പ്രേമിക്കാൻ പറ്റിയ ഒരു സാധനം…”
” എടാ…എടാ… എനിക്കെന്താടാ ഒരു കുറവ്…”
” അയ്യോ… കുറവൊന്നുമില്ലാ… ഇച്ചിരി കൂടുതലാണെങ്കിലേ ഉള്ളൂ…”
” അതു നീ എനിക്കിട്ടു താങ്ങിയതല്ലേ… എനിക്കു വണ്ണം കൂടുതലാണെന്നല്ലേ…”
” എന്നു ഞാമ്പറഞ്ഞോ… ചേച്ചി ഒരു കുട്ടിയാനെപ്പോലെ മെലിഞ്ഞിട്ടല്ലേ…”
” നീ കളിയാക്കിക്കോടാ. നിന്റെ കെട്ടിയോളില്ലേ…ആ ഒണക്കക്കൊള്ളി… നീ നോക്കിക്കോ മോനേ. ഒരു പ്രസവം കഴിയട്ടെ. അപ്പോ കാണാം…”
” അതന്നേരമല്ലേ… ഇപ്പം ഞാനിവിടല്ലേ…”
” രണ്ടാഴ്ച അവധിയെടുത്തു പോയി എല്ലാം ശരിയാക്ക്…”
” കണ്ടോ… മനുഷ്യനിവിടെ സുഖമായും സ്വസഥമായും കഴിയുന്നതു കണ്ടപ്പോ കണ്ണുകടി… “
” എന്നാൽ പിന്നെ എന്റെ വീട്ടിലേക്കു വാ. അവിടെ അടുത്ത് ഒരു കോട്ടയുണ്ട്. ബേഗൂർ ഫോർട്ട്. ആയിരം വർഷത്തിലധികം പഴക്കമുണ്ട്. ഭയങ്കര പ്രസിദ്ധമാ…”
” സമയം കിട്ടേണ്ടേ ചേച്ചീ “
” സൺഡേ വാടാ. അവധിയല്ലേ”
” ഈ ഞായറാഴ്ചയോ “
” ആ… നിനക്കെന്തെങ്കിലും പ്രോഗ്രാമുണ്ടോ”