നാട്ടിലെത്തിയതോടെ സനൂപ് തനി കോട്ടയംകാരനായിരിക്കുന്നു എന്ന് ആനി ഓർത്തു.
” നിങ്ങടെ രണ്ടു പേരുടേം സംസാരം കേക്കാൻ രസോണ്ട്… കേട്ടോ… തനി കോട്ടയം …” ആനി.
” അതങ്ങനാ ചേച്ചീ. ഞങ്ങളു കോട്ടയംകാര് ലോകത്ത് എവിടെപ്പോയാലും ഭാഷ മാറത്തില്ല…” സൂരജ് പറഞ്ഞു.
ആനി കാറിന്റെ പിൻസീറ്റിലേക്ക് ചാരിക്കിടന്നു വെറുതേ കണ്ണുകളടച്ചു…
സനൂപിനെ പരിചയപ്പെട്ടതു മുതലുള്ള കാര്യങ്ങൾ മനസ്സിലേക്ക് കയറി വന്നു…
ബാംഗ്ലൂരിലാണ് ആനി തോമസ്. എയർപോർട്ടിന് അടുത്ത്. ജോലിയും. ടൗണിലെ ഒരു കെട്ടിടത്തിലാണ് ഓഫീസ്. എന്നു വച്ചാൽ സ്വന്തം ഓഫീസ് തന്നെ.
ആനിയുടെ ഭർത്താവ് ലക്ഷ്മണിന് ഗാർമെന്റ്സ് എക്സ്പോർട്ടിംഗ് ബിസിനസ്സ് ആണ്. സാമാന്യം വലിയ നിലയിലുള്ള ബിസിനസ്സ് ആണ്. ടൗണിലെ ബ്രാഞ്ചിന്റെ എംഡി ആയി ഇരിക്കുകയാണ് ആനി. ഭർത്താവ് മിക്കപ്പോഴും ടൂറിലായിരിക്കും. ആനി എംഡിയുടെ പൊസിഷനിൽ ഇരിക്കുന്നു എന്നേയുള്ളൂ. കാര്യങ്ങളൊക്കെ നടത്താൻ വേറേ മാനേജർമാരുണ്ട്.
അങ്ങനെയിരിക്കെ ഒരു ദിവസം കെട്ടിടത്തിലെ പാർക്കിംഗ് ഏരിയായിൽ വച്ചാണ് സനൂപിനെ കണ്ടുമുട്ടുന്നത്. വണ്ടിയിൽ നിന്നിറങ്ങി ലിഫ്റ്റിലേക്കു നടക്കവേ ഒരു ചെറുപ്പക്കാരൻ പുറകേയെത്തി.
” മാഡം മലയാളിയാണല്ലേ “
ചോദ്യം കേട്ടു തിരിഞ്ഞു നോക്കി. ഒരു മുപ്പതോ മുപ്പത്തിരണ്ടോ വരുന്ന ചെറുപ്പക്കാരൻ.
” അതേ “
” ഞാൻ സനൂപ് രാജ്. ഇവിടെ താഴത്തെ നിലയിലെ ബാങ്കിലാ ജോലി. അസിസ്റ്റന്റു മാനേജരാണ്. “
” ഓഹോ “
” മാഡത്തിനു വിരോധമില്ലെങ്കിൽ പേര്…”
” ആനി തോമസ്. അഞ്ചാം നിലയിലെ ‘ആഷേർ ഗാർമെന്റ്സി’ ലെ എംഡിയാണ്. ഇപ്പോൾ സംസാരിച്ചു നിൽക്കാൻ സമയമില്ല. പിന്നീടൊരിക്കലാവാം “
നടന്നു നീങ്ങവേ ആനി പറഞ്ഞു.
പിന്നെ രണ്ടാം ദിവസമാണ് സനൂപിനെ കാണുന്നത്. കണ്ടയുടനെ സനൂപ് വിഷ് ചെയ്തു.
” ഗുഡ്മോർണിംഗ് മാഡം “
” ഗുഡ് മോണിംഗ് “
” മാഡം ഇവിടെ അടുത്താണോ താമസം “