എല്ലാവരും വീടിനകത്തേക്കു കയറി.
വലിയ ഹാൾ. ചേർന്ന് ഡൈനിംഗ് സ്പേസ്. പിന്നെ കിച്ചൻ. വശത്തായി രണ്ടു ബെഡ് റൂമുകൾ.
” അറ്റത്തേതാ ഞങ്ങടെ റൂം. മറ്റേത് അമ്മ ഉപയോഗിക്കുവാ. അമ്മേടെ ഡ്രസ്സ് ഒക്കെ ഉണ്ട്. അല്ലേൽ ചേച്ചിക്കു തരാമായിരുന്നു ” ശാലിനി പറഞ്ഞു.
മുകളിലത്തെ നിലയിലായിരുന്നു ആനിക്ക് ഒരുക്കിയിരുന്ന മുറി. കൈയും മുഖവുമൊക്കെ കഴുകി ഫ്രഷ് ആയി വന്നപ്പോഴേഗക്കും ശാലിനി കാപ്പിയെടുത്തു വച്ചിരുന്നു. കൂടെ കപ്പപ്പുഴുക്കും മീൻകറിയും…
സൂരജിനെ കണ്ടില്ല. കടയിലെത്തണമെന്നു പറഞ്ഞ് അവൻ പോയെന്ന് സനൂപ് പറഞ്ഞു.
കാപ്പി കുടി കഴിഞ്ഞ് ആനി കുറച്ചു നേരം കിടന്നു…
രാത്രിയിലത്തെ അത്താഴം വിഭവസമൃദ്ധമായിരുന്നു.
ചോറ് , കപ്പപ്പുഴുക്ക്.
സാമ്പാർ , പുളിശ്ശേരി , അവിയൽ , കോവയ്ക്ക വെള്ളത്തിലരിഞ്ഞു മസാല ചേർത്തു വച്ച തോരൻ , പാവയ്ക്ക വറുത്തത് , പച്ചടി.
പിന്നെ മീൻ കറി , വറ്റ വറുത്തത്…
എല്ലാം ഒന്നിനൊന്നു രുചികരം. ശാലിനി അടിപൊളി പാചകക്കാരി തന്നെ.
അത്താഴം കഴിഞ്ഞ് കുറച്ചു നേരം സംസാരിച്ചിരുന്നിട്ട് എല്ലാവരും കിടന്നു…
രാവിലെ ആനി എഴുന്നേറ്റപ്പോൾ മണി ഏഴ്. കുളിയൊക്കെ കഴിഞ്ഞ് താഴെയെത്തിയപ്പോൾ ശാലിനി അടുക്കളയിലാണ്.
” ചേച്ചീ ഉറക്കം എങ്ങനുണ്ടാരുന്നു “
” സുഖം “
” ചേച്ചിക്കു കാപ്പിയോ ചായയോ “
” ചായയാ പതിവ്. കാപ്പിയായാലും വിരോധമില്ല “
” ഞങ്ങളിവിടെ കാപ്പിയാ. എന്നാലും ചായപ്പൊടി ഇരിപ്പുണ്ട്. സനൂപേട്ടൻ ഇടയ്ക്കൊക്കെ ചായ കുടിക്കും. ഞാൻ ചായയെടുക്കാം “
” സനൂപ് എന്തിയേ. എഴുന്നേറ്റില്ലേ “
” അതൊരു കാര്യം ഉണ്ടായി. ചേട്ടൻ ബാംഗ്ലൂരിലേക്കു തിരിച്ചു പോയി. രാത്രി മൂന്നു മണിക്ക്. സൂരജേട്ടൻ വണ്ടിയുമായി വന്നാരുന്നു. നെടുമ്പാശ്ശേരിക്കാ പോയത്. ഏഴുമണിക്ക് ഫ്ലൈറ്റുണ്ട് “
” അതെന്താ എമർജൻസി ?”
” ചേട്ടന്റെ ബാങ്കിൽ മോഷണം. ബാങ്ക് കുത്തിത്തുറന്നെന്ന്…