അച്ഛന് റബ്ബർ എസ്റ്റേറ്റൊക്കെയുണ്ടേ. കാര്യം എന്റെ വീട്ടിലൊരു കാർ ഉണ്ടെങ്കിലും ശാലിനിക്ക് ഓടിക്കാനൊന്നും അറിയില്ല. ഒട്ടു പഠിക്കാൻ താല്പര്യോമില്ല. അതു കൊണ്ട് ഇതു പോലെ വരുമ്പോഴും പോകുമ്പോഴും ഞാൻ സൂരജിനെ വിളിക്കും. അവൻ കാറെടുത്ത് വരും ” സനൂപ് വിശദീകരിച്ചു.
അപ്പോഴേക്കും സൂരജ് കാറുമായെത്തി.
” ചേച്ചി പുറകിൽ കയറിക്കോ. ഞാൻ മുന്നിലിരുന്നോളാം ” സനൂപ്.
സൂരജും സനൂപും കൂടി ലഗേജൊക്കെ ഡിക്കിയിലാക്കി. പിന്നെ ഇരുവരും മുന്നിൽ കയറി.
” മാഡത്തിന് എന്തേലും വാങ്ങുകയോ മറ്റോ വേണോ “
റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും നാഷണൽ ഹൈവേയിലേക്കു കയറവേ സൂരജ് ചോദിച്ചു.
” അയ്യോ ! എന്നെ മാഡമൊന്നും വിളിക്കേണ്ടാ… ചേച്ചീന്നു വിളിച്ചാ മതി “
” ഞാനൊരു റെസ്പക്റ്റിനു വിളിച്ചതാ…” സൂരജ്.
” എടാ ഇതു കളക്ടറൊന്നുമല്ല മാഡമെന്നു വിളിക്കാൻ. കണ്ട കാട്ടുകഴുതേയൊക്കെ ആരാ മാഡമെന്നു വിളിക്കുന്നത് ” സനൂപ് കളിയാക്കി.
” പോടാ കൊരങ്ങാ. കഴുത നിന്റെ മറ്റേവള്..”
ആനി കൈ നീട്ടി അവന്റെ തലയിൽ കിഴുക്കി…
” ഹഹാ… അടിക്കാൻ വടി കൊടുക്കുമ്പം മുള്ളു ചീകീട്ടു കൊടുക്കെടാ…” സൂരജ് ചിരിച്ചു.
ഉച്ച കഴിഞ്ഞതു കൊണ്ട് റോഡിലും കാര്യമായ തിരക്കില്ല.
” ഒത്തിരി ദൂരമുണ്ടോ സനൂപേ “
” കൃത്യം പറഞ്ഞാ അറുപത്തോമ്പതു കിലോമീറ്റർ. ഒരു ഒന്നേകാൽ മണിക്കൂറ്…”
” നിങ്ങളു വല്ലതും കഴിച്ചതാണോ ”
സൂരജ് ചോദിച്ചു.
” ട്രെയിനീന്നു ഉച്ചയ്ക്കു കഴിച്ചതാ. ഇനി വീട്ടിച്ചെന്നിട്ട്… ശാലിനി കപ്പപ്പുഴുക്കും മീൻകറീം ഉണ്ടാക്കീട്ടുണ്ട്. ഇവിടൊരാള് കോട്ടയം മീൻകറീന്നും പറഞ്ഞ് ചാകാൻ തൊടങ്ങീട്ടോണ്ട്…”
” കേട്ടോ ചേച്ചീ. അക്കാര്യത്തിൽ ഇവൻ ഭയങ്കര ഭാഗ്യവാനാ. ശാലിനി അടിപൊളി പാചകമാ. ശരിക്കും ആ മണിമലക്കാരുടെ പാചകവൈദഗ്ദ്ധ്യം… എറച്ചീം മീനുമൊക്കെ പക്കാ…”
” എന്നാ പറയാനാ ചേച്ചീ. എനിക്ക് ഇപ്പം ദേ ഒണക്ക ചപ്പാത്തീം പച്ചരീമൊക്കെ കഴിക്കാനാ വിധി…” സനൂപ് പരിതപിച്ചു.