ഞാൻ [Ne-Na]

Posted by

“ബിബിൻ ഇന്ന് ഇവിടെ വന്നിരുന്നു.. നാല് വർഷത്തെ സാവകാശം കൊടുത്താൽ അവൻ ദേവുവിനെ കല്യാണം കഴിക്കുമെന്ന് പറഞ്ഞു.”
‘അമ്മ പറഞ്ഞു തീർന്നതും ദേവു പറഞ്ഞു.
“നിനക്ക് ഉറപ്പല്ലായിരുന്നോ വേണുന്നത്, ഏട്ടൻ ഇപ്പോൾ എന്റെ അമ്മയ്ക്ക് വാക്ക് കൊടുത്തിട്ടുണ്ട്. പോരെ?”
ഞാൻ ചെറിയൊരു പുച്ഛത്തോടെ പറഞ്ഞു.
“ഇപ്പോഴും അവന്റെ വീട്ടിൽ പറഞ്ഞിട്ടില്ലല്ലോ.”
“ഏട്ടന്റെ വീട്ടിൽ പറയാൻ പറ്റാത്ത ഒരു സാഹചര്യം ആയത് കൊണ്ടല്ലേ എന്റെ അമ്മക്ക് വാക്ക് കൊടുത്തത്.”
“ദേവു നീ എങ്ങനാ അവന്റെ കൂടെ ജീവിക്കാൻ പോകുന്നത്, ഒരു അടിമയെ പോലെയോ.. ആരോടും സംസാരിക്കരുത് മിണ്ടരുത്..”
“അതൊക്കെ എന്റെ നല്ലതിന് വേണ്ടിയല്ലേ ഏട്ടൻ ചെയ്യിച്ചത്.”
“നിനക്ക് ഇപ്പോൾ അതൊക്കെ നിന്റെ നല്ലതിനാണെന്ന് തോന്നും.. പക്ഷെ ഭാവിയിൽ നിനക്ക് ചുറ്റും ആരും ഇല്ല അവൻ മാത്രേ ഇല്ലെന്ന് അറിയുമ്പോൾ ഒരുപാട് വൈകി പോയിരിക്കും. കൂട്ടിൽ അടച്ച കിളിയുടെ അവസ്ഥ ആയിരിക്കും അപ്പോൾ നിന്റേത്, രക്ഷപെടാൻ കഴിഞ്ഞെന്ന് വരില്ല.”
അവൾ ദേഷ്യത്തോടെ എന്നോട് ചോദിച്ചു.
“നിനക്ക് ഇപ്പോൾ എന്താ വേണുന്നത്, ഞാൻ ഏട്ടനെ കല്യാണം കഴിക്കാതിരിക്കണോ?”
എനിക്കതിന് ഒരു മറു ചോദ്യമായിരുന്നു അവളോട് ചോദിക്കാനുണ്ടായിരുന്നത്.
“നിന്റെ അമ്മക്ക് ബിബിനുമായി ഉള്ള ബന്ധം ഇഷ്ട്ടമല്ല. അത് നിനക്കറിയിയമോ?”
അവൾ പെട്ടെന്ന് അമ്മയുടെ നേരെ നോക്കി, ‘അമ്മ നിസ്സഹായ അവസ്ഥയിൽ മിണ്ടാതെ നിന്നു.
“‘അമ്മ ഒരിക്കലും എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല.”
“പറയില്ല.. കാരണം നിന്നെ പേടി ആണ് നിന്റെ അമ്മയ്ക്ക്, നീ വീണ്ടും പഴയ അവസ്ഥയിൽ ഡിപ്രെഷനിലേക്ക് പോകുമോ, ഇനിയൊരു കല്യാണത്തിന് സമ്മതിക്കാതെ ഇരിക്കുമോ എന്നുള്ള പേടി.”
കുറച്ച് നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല. എന്നിട്ട് പറഞ്ഞു.
“അമ്മയുടെ ഒരു തോന്നൽ സത്യമായിരുന്നു. ഈ കല്യാണം ഇല്ലെങ്കിൽ എനിക്കിനി വേറൊരു കല്യാണം വേണ്ട.”
“നീ ഈ കല്യാണം കഴിക്കുകയാണെങ്കിൽ അതായിരിക്കും നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയവും.”
“നീ മായയെ കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കുമ്പോഴും ഞാൻ ഇവിടെ ഇങ്ങനെ നിൽക്കണമെന്നാണോ നിന്റെ ആഗ്രഹം.”
എനിക്ക് അതിന് ഒരു ഉത്തരം പറയാൻ കിട്ടിയില്ല.
“അവനുമായുള്ള നിന്റെ ബന്ധം തുടർന്നാൽ എന്നോട് മിണ്ടുവാൾ അവൻ നിന്നെ അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ?”
“അതൊരിക്കലും ഇല്ല.. പക്ഷെ എനിക്ക് പറ്റുന്ന സമയങ്ങളിൽ ഞാൻ നിന്നോട് സംസാരിക്കും.”
ഞാൻ അവളെയും അമ്മയെയും നോക്കി, എന്നിട്ട് പറഞ്ഞു.
“അങ്ങനെ ഒരു ഔധാര്യം എനിക്ക് വേണ്ട.”
ഞാൻ അവരോടു യാത്ര പോലും പറയാതെ അവിടെ നിന്നും ഇറങ്ങുമ്പോൾ ‘അമ്മ അവളോട് പറയുന്ന വാക്കുകൾ എന്റെ ചെവിയിൽ പതിഞ്ഞു.
“എല്ലാ പ്രവിശ്യവും നീ ഓരോന്ന് കാണിച്ച് കൂട്ടി അവസാനമിരുന്ന് കരയുമ്പോൾ അവനെ നിനക്കൊപ്പം ഉണ്ടായിരുന്നുള്ളു. ഈ ഒരു പ്രാവിശ്യം അവനും കാണണമെന്നില്ല.”
.

Leave a Reply

Your email address will not be published. Required fields are marked *