അത് കേട്ട് കഴിഞ്ഞതും അവൾ ഫോൺ കട്ട് ചെയ്തു. ഫോണിന്റെ ഡിസ്‌പ്ലേയിലേക്ക് നോക്കുമ്പോഴാണ് മായയുടെ ഒൻപത് മിസ് കാൾസ്.
പെട്ടെന്ന് തന്നെ അവളെ തിരികെ വിളിച്ചു. എന്റെ വിളി കാത്തിരുന്നിട്ടെന്നവണ്ണം ആദ്യ ബെല്ലിൽ തന്നെ അവൾ കാൾ എടുത്തു.
“മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ ചേട്ടാ.”
“താങ്ക്സ് ഡിയർ.”
അവൾ ഒന്ന് കനപ്പിച്ച് മൂളി.
“എന്നതാടി ഒരു മൂളക്കം?”
“ആരോടായിരുന്നു പാതിരാത്രി ഇരുന്നു സംസാരം?”
ആ സ്വരത്തിൽ ഒരു നീരസം അവന് അനുഭവപ്പെട്ടു.
“ദേവിക വിളിച്ചൂടി.അവളോട് സംസാരിക്കുകയായിരുന്നു.”
മായ പെട്ടെന്ന് നിശബ്ദത ആയി.
“എന്താടി ഒന്നും മിണ്ടാത്തെ?”
“ചേട്ടാ..”
“എന്താടി?”
“പഴയ കൂട്ടുകാരിയെ തിരികെ കിട്ടുമ്പോൾ എന്നെ മറക്കുമോ?”
ആ സ്വരത്തിൽ ഒരു ഇടർച്ച അവന് അറിയാൻ കഴിഞ്ഞു.
“എന്റെ മായ കുട്ടിയെ ഞാൻ അങ്ങനെ മറക്കുമോ?.. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി അല്ലെ നീ.”
ആ വാക്കുകൾ അവൾക്ക് തെല്ലൊരു ആശ്വാസം പകർന്നിരിക്കണം. സന്തോഷത്തോടു കൂടിയാണ് അവൾ കാൾ കട്ട് ചെയ്തത്.
പിന്നീടുള്ള മിക്ക ദിവസങ്ങളിലും ദേവൂ എന്നെ ഫോൺ വിളിച്ച് തുടങ്ങി. എന്റെ വിശേഷങ്ങളും അവളുടെ കോളേജിലെ വിശേഷങ്ങളും ഞങ്ങൾ പങ്കുവച്ചു. മായയെ കുറിച്ചതും അഞ്ജലിയുടെ കാര്യത്തിൽ ഒരു പുരോഗതിയും ഇല്ലാത്തതും ഞാൻ അവളെ അറിയിച്ചു.
അഞ്ജലിയോട് ഞാൻ എന്റെ ഇഷ്ട്ടം തുറന്ന് പറയണമെന്ന് ദേവൂ തീർത്ത് പറഞ്ഞു. അവസാനം അവൾ തന്ന ധൈര്യത്തിൽ ഞാൻ അഞ്ജലിയോട് തുറന്ന് പറയാൻ തന്നെ തീരുമാനിച്ചു.
പ്രണയം ഒന്ന് തുറന്ന് പറയാൻ അഞ്ജലിയെ ഒറ്റക്ക് കിട്ടുക എന്നതായിരുന്നു ഏറ്റവും കഷ്ടപ്പാട്. പെണ്പിള്ളേരുടെ കൂട്ടത്തിൽ അല്ലാതെ അവളെ ഒറ്റക്ക് കാണാൻ തന്നെ ഭാഗ്യം ചെയ്യണം.
അവസാനം അവളെ ഒറ്റക്ക് കിട്ടാനുള്ള വഴി പറഞ്ഞു തന്നതും ദേവു ആയിരുന്നു. മായയുടെ സഹായം തേടുക. അറ്റ കൈ എന്നുള്ള നിലക്ക് ഞാൻ ദേവുവിന്റെ ഉപദേശം സ്വീകരിച്ചു. ഞാൻ സഹായം തേടി ചെന്നപ്പോൾ ആദ്യം മായ നിരസിച്ചെങ്കിലും എന്റെ ശല്യം സഹിക്കാൻ വയ്യാതായപ്പോൾ അവൾ സമ്മതിച്ചു.